കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, മേയ് 29, ബുധനാഴ്‌ച

അശ്രുപൂജ

പൂനിലാ പുഞ്ചിരി മാഞ്ഞൊരു രാത്രിയിൽ
താമരപ്പൊയ്ക മയങ്ങുന്ന രാത്രിയിൽ
ശീതക്കാറ്റെങ്ങുമലയുന്ന രാത്രിയിൽ

എന്നുടെ നിദ്രയെ ഭംഗിച്ചു കൊണ്ടൊരു
കുഞ്ഞിളം പൈതലിൻ കുഞ്ഞിളം തൊണ്ടയിൽ
നിന്നു,മുതിരുന്ന രോദനം വന്നെത്തി !


മന്മനമാകെയശാന്തി വിതറിയോ-
രാരോദനം വന്ന വഴി തേടിയെത്തവേ
അമ്മ തൻ നിശ്വാസ ചൂടിൽ മയങ്ങേണ്ട

പിഞ്ചിളം കുഞ്ഞൊന്നഴുക്കുചാലിൽ കാണ്മൂ !
ചോരയും ചെളിയും പുരണ്ടൊരാ മേനിയിൽ
നൃത്തമാടീടുന്നുറുംമ്പുകളെമ്പാടും ...

 
എന്തെന്തു പാപം, നീ,ചെയ്തു പൂമ്പൈതലേ ?
ഏതു ശിലകളാൽ നിർമ്മിത ഹൃദയനും
അലിവു ചുരത്തിടുമീക്കാഴ്ച നിശ്ചയം !

ജീവന്റെ വിത്തേകി മാഞ്ഞൊരാ അച്ഛനും
അത് നൊന്തു താങ്ങി നടന്നൊരാ അമ്മയും
മേവുന്നു മാന്യരായാമോദത്താൽ ...!


പ്രഹർഷം തേടിയ ശുഭയാത്രയിൽ
അശുഭമായ്‌ വന്നൊരു പഞ്ചാത്മകം !
ഒരു നറും സ്വപ്നവുമായ് വന്ന കുഞ്ഞിനെ

കാലമെതിരേറ്റഴുക്കുചാലിൽ ...
പണിയട്ടെ സമ്പന്ന സംസ്കാര മുദ്രകൾ
തെളിയട്ടെയിങ്ങിനെ സംസ്ക്രിതികൾ !


നിശ്ചേഷ്‌ടൻ,ഈ എന്നെ ദൃഷ്ടനാക്കി
പൈതലിൻ ജീവൻ പറന്നു പോയി !
സംവത്സരങ്ങൾ കൊഴിഞ്ഞു പോയെങ്കിലും

മനസ്സിലൊരു കുഞ്ഞിൻ തേങ്ങൽ കേൾപ്പൂ..!
തപിക്കും മനസ്സാലൊരശ്രുപൂജ
ബാഷ്പാംബു മഷിയാക്കി ഈ വരികൾ ...

2013, മേയ് 24, വെള്ളിയാഴ്‌ച

തനിയേ നമ്മൾ

തനിയേ നമ്മൾ  - തത്ത്വചിന്തകവിതകള്‍


വലിയൊരീ ലോകത്ത് തനിയേ മേവും
ഏകാന്ത പഥികരാണല്ലോ നമ്മൾ ...
തമസ്സിൻ അനന്തമാം ഭൂവിൽ നിന്നും
മന്നിതിൽ വന്നതു തനിയേ നമ്മൾ ...

ജീവിത വീഥിയിലങ്ങോളമിങ്ങോളം
എകരായ് യാത്ര തുടർന്നിടുന്നു...
മൃത്യുവിൻ ഗുഹ തേടി പോകുമ്പോളും
എകരായ് തന്നെ നാം നീങ്ങിടുന്നു ...

എങ്കിലുമൊരുവേള ഏകരല്ലന്നൊരു
മിഥ്യാഭ്രമം നമ്മെ ബാധിക്കുന്നു !
തീവ്രമാം സ്നേഹത്തിൻ മായിക പ്രഭയാലെ
ഏകരല്ലന്നൊരു തോണൽ മാത്രം !

മധുര മനോഹര രാഗമീ ജീവിതം
പാടാനറിയുന്നവർക്കു മാത്രം !
പാട്ടറിയാത്തവർക്കൊക്കെയും ജീവിതം
വാനരൻ കയ്യിലെ പൂമാലകൾ ..!

സമയം പുറകോട്ടു ചരിച്ചെങ്കിൽ..

ചങ്കിൽ കുരുങ്ങിയ
വാക്കിന്റെ ഭ്രൂണങ്ങൾ
ഒരു വേളയായ്
വരാം ചാപിള്ളകൾ !

നെഞ്ചിൽ കനത്തുള്ള
മഞ്ഞിന്റെ കട്ടികൾ
കണ്‍കളിൽ വറ്റാ-
ത്തൊരുറവയാകാം..

പാതയിൽ കാണുന്ന
മുള്ളൂകളൊക്കെയും
കാൽകളിൽ കൊണ്ടു
മുറിഞ്ഞു പോകാം ..

നോവിന്റെ വേവുകൾ
കനലാകും കനവുകൾ
എരിയുന്ന ചിന്തയിൽ
നീറി പിടഞ്ഞിടാം ..

നീതിത്തുലാസുകൾ
ദീനം പിടിപ്പെട്ടു
ദൈന്യതയാൽ മെല്ലെ
കണ്‍കളടച്ചിടാം ..

ചിന്ത തൻ ഭാരങ്ങൾ
ഒന്നിറക്കാനൊരു
പാഴ്മര തണൽ
പോലും കാണുന്നില്ല !

വീണ്ടും പിറകോട്ട്
സമയം ചരിക്കുകിൽ
ആശ്വാസമോടെ ഞാൻ
ശൂന്യനാകും ..!

2013, മേയ് 23, വ്യാഴാഴ്‌ച

കാപട്യം

മന്മനോ,വീണയി,ലള്ളി,പ്പിടിച്ചു,ക്കൊ-
ണ്ട,ഗ്നിയായ് പടരുന്ന കാപട്യത്തെ
മായ്ച്ചു കളഞ്ഞെന്നെ മോക്ഷ പഥം പൂകാൻ
അഖിലാണ്ട നായകാ തുണയേകണേ...

കാപട്യമെങ്ങും നിറഞ്ഞൊരീ ഭൂതലം
കനിവിൻ വരത്തിനായ് കേണിടുന്നു...
ഹിംസയിൽ ജീവിത,മൂട്ടി,യുറപ്പി,ച്ച-
ഹിംസ തൻ മന്ത്രങ്ങളോതിടുന്നു !
കത്തും പകയുടെയഗ്നി ഹൃദയത്തിൽ
ആളിച്ചു,മേവുന്നു, സൗഹൃദത്തിൽ !

തസ്കര,വീരന്മാരെ,മ്പാടു,മെമ്പാടും
ജനസേവകന്റെ,യുടുപ്പ,ണിഞ്ഞീടുന്നു !
ക്രൂരത ജീവിത താളമായ് തീർത്തവർ
അണിഞ്ഞു നടക്കുന്നു കാരുണ്യമേലങ്കി !
നിന്ദ്യനും നീചനും മാന്യനായ് മാറുന്നു ...
മാന്യന്മാരൊക്കെയും നിന്ദിതരാകുന്നു ...

ലുബ്ധൻമാരൊക്കെ നടത്തുന്നു ഭാഷണം
ഔദാര്യം വാക്കാൽ ചൊരിഞ്ഞീടുന്നു ...
സംഹാര മൂർത്തികൾ ശാന്തി തൻ ജാഥയിൽ
ശാന്തരായ് മുൻനിര നിന്നീടുന്നു ...!
ആരാണ് കപടന്മാ,രാരാ,ണെതിരാളി
ഒന്നുമീയിരുളിൽ തെളിയുന്നില്ല

മന്മനോ,വീണയി,ലള്ളി,പ്പിടിച്ചു,ക്കൊ-
ണ്ട,ഗ്നിയായ് പടരുന്ന കാപട്യത്തെ
മായ്ച്ചു കളഞ്ഞെന്നെ മോക്ഷ പഥം പൂകാൻ
അഖിലാണ്ട നായകാ തുണയേകണേ...

2013, മേയ് 21, ചൊവ്വാഴ്ച

ആസന്നമരണരായ രണ്ടു രോഗികള്‍

    ആസന്നമരണയായ് പുഴ തേങ്ങിടും നേരം
    ആശ്വാസിപ്പിക്കാനണഞ്ഞു കാട്
    ആശ്ലേഷമോടവരങ്ങിനെ നിന്നപ്പോള്‍
    ആ രംഗം കണ്ടൊരു കാറ്റും തേങ്ങി ...
    മാനുജര്‍ തന്നുടെ പീഡനമേറ്റൊരു
    കാടിനും നില്‍ക്കുവാന്‍ ആവതില്ല
    എങ്കിലും പുഴ തന്റെ കഥകള്‍ പറഞ്ഞപ്പോള്‍
    സാകൂതമങ്ങിനെ കേട്ടു നിന്നു :
   
    'മാരിവില്‍ പൊന്‍പ്രഭയാവാഹിച്ചങ്ങിനെ
    നാണം കുണുങ്ങി ഞാനൊഴുകിടുമ്പോള്‍
    പൂക്കള്‍ ചൊരിഞ്ഞെന്നെയെതിരേറ്റു നീ, അന്ന്
    എല്ലാമൊരോര്‍മയായ് തീര്‍ന്നുവല്ലോ ...
    ദാഹനീരേകിയും വിളകള്‍ നനച്ചിട്ടും
    സേവിച്ചു ഞാനേറെ മാനുജരെ
    പെട്ടന്നൊരു നാളില്‍ കാമാര്‍ത്തിയോടവന്‍
    എന്നുടെ താരുണ്യം കൈക്കലാക്കി !
    കുശലം പറഞ്ഞെന്നെയൂറിച്ചിരിപ്പിച്ച
    വിപിനങ്ങളൊക്കെ തുടച്ചു മാറ്റി
    വ്യവസായശാലകള്‍ കൊണ്ടെന്റെ പാര്‍ശ്വങ്ങള്‍
    ശബ്ദമുഖരിതമായി പിന്നെ ...
    കിളികള്‍ തന്‍ മധുരമാം കാകളി മാഞ്ഞപ്പോള്‍
    യന്ത്രഞരക്കങ്ങള്‍ കേട്ടു തേങ്ങി
    താരുണ്യം പൂവിട്ടോരെന്നുടെ ഗാത്രത്തെ
    മാലിന്യത്താലവര്‍ മ്ലേച്ചമാക്കി ...
    വ്യവസായശാലകള്‍ തള്ളുന്നു  മാലിന്യം;
    അറവുശാലകളും കൂടെ ചേര്‍ന്നു
    ആശുപത്രി മാലിന്യം,മത്സ്യാവശിഷ്ടങ്ങള്‍
    എല്ലാംക്കൂടെന്നില്‍ വിഷം നിറച്ചു !
    രാസമാലിന്യങ്ങള്‍ കുന്നു കൂടിയപ്പോള്‍
    വായുവിന്‍ അളവും കുറഞ്ഞു പോയി
    മണ്ണെല്ലാമൂറ്റിയവരെന്റെ മാറിടം
    ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു !
    'കോളിഫോം' പോലുള്ള മാരകാണുക്കളാല്‍
    സംഹാര മൂര്‍ത്തി ഞാനൊഴുകിടുമ്പോള്‍
    എമ്പാടുമെമ്പാടും ജീവന്‍ പൊലിയുന്നു
    മാനുജരൊന്നുമറിയുന്നില്ലേ   ?
    വ്യാധികള്‍ വ്യാധികള്‍ മാറാത്ത വ്യാധികള്‍
    എങ്ങും പടര്‍ന്നു പിടിച്ചിടുന്നു !
    ജീവിക്കാനാകുമോ കുടിനീരൊന്നില്ലെങ്കില്‍
    നാളുകള്‍ നാലിലുമേറെയായി !
    ഇരുന്നിടും കൊമ്പു മുറിക്കുന്ന മര്‍ത്യാ,നീ
    ഇത്തിരിയെങ്കിലും ചിന്തിച്ചിടൂ !
    തണ്ണീര്‍ത്തടങ്ങളെ കാത്തിടു മര്‍ത്യ,നീ
    ജീവന്‍  കുരുക്കണം നാളെയെങ്കില്‍ ...'
   
    പുഴ തന്റെ കദനങ്ങളോതി കഴിഞ്ഞപ്പോള്‍
    കാടും പറഞ്ഞു തുടങ്ങി മെല്ലെ :
   
    'എന്നുടെ വിരിമാറില്‍ ഏഴയകോടെ നീ
    കളകളമോടെയൊഴുകിടുമ്പോള്‍
    കണ്‍ക്കുളിര്‍ക്കോരുമാ കാഴ്ചകള്‍ കണ്ടു ഞാന്‍
    ആനന്ദാശ്രുക്കള്‍ പൊഴിച്ചിട്ടുണ്ട്  !
    മാലിന്യം കൊണ്ട് നിന്‍ ദേഹം കറുത്തപ്പോള്‍
    മാരികളെങ്ങും പരന്നു പാരില്‍
    പുഴവെള്ളം കൊണ്ടു നനക്കും കൃഷിയിടം
    മാരകാണുക്കള്‍ തന്‍ കേന്ദ്രമായി !
    അധികാരി വര്‍ഗ്ഗങ്ങള്‍ ഒത്താശ ചെയ്യുമ്പോള്‍
    കഴുകന്‍മാരെല്ലാം മുടിച്ചു തീര്‍ക്കും ...
    വേണം പൊതുജന മുന്നേറ്റമെമ്പാടും
    തടയുവാനീവക ചെയ്തികളെ ...
    അറിയേണമേവരും ജീവജലത്തിന്റെ
    സംരക്ഷണമെന്ന കര്‍ത്തവ്യത്തെ ...
    തടയേണമേവരും ഈ വക ചെയ്തികള്‍
    അല്ലെങ്കില്‍ ജീവിതം ശുന്യമാകും !
    ശേഖരിച്ചീടണം സംഭരണികളില്‍
    മഴവെള്ളമെത്രയും കൂട്ടുകാരെ ...
    മാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ചിടാത്തൊരു
    ശാലകളെല്ലാമടച്ചിടണം !
    അധികാരി വര്‍ഗ്ഗങ്ങള്‍ കണ്‍ത്തുറന്നീടണം
    ഉള്ള സംവിദാനം സജ്ജമാക്കൂ ...
    നിയമങ്ങലെത്രയും ഉണ്ടു നമ്മുക്കിന്നു
    പ്രാവര്‍ത്തികമാക്കാന്‍  ത്രാണിയുണ്ടോ ?

2013, മേയ് 18, ശനിയാഴ്‌ച

വേദപുസ്തകത്തിലെ ലിഖിതങ്ങൾ മാഞ്ഞപ്പോൾ

കാശത്തോട് പിണങ്ങിയ ഭൂമി
വിറക്കാൻ തുടങ്ങി ...
കടൽ അലറാൻ തുടങ്ങി ...
രാത്രിയുടെ ദംഷ്ട്രകളേറ്റു
മുറിവേറ്റു ജ്വലിക്കാൻ തുടങ്ങിയ പകലിനു
സൂര്യൻ അടുത്ത കൂട്ടുകാരനായി !
അപ്പോൾ വേദപുസ്തകത്തിലെ
ലിഖിതങ്ങൾ മാഞ്ഞത് കണ്ട
ഒരു കുരുവിയുടെ ഹൃദയം തേങ്ങി ...
ത്രിശൂലങ്ങളും കുരിശുകളും ചന്ദ്രക്കലകളും
ചോരക്കൊണ്ട് ഉന്മൂലന സിദ്ധാന്തം രചിച്ചപ്പോൾ
തെരുവിന്റെ മൂലയിൽ വടി കുത്തി പിടിച്ചു നിന്ന
വൃദ്ധനായ പ്രതിമയുടെ ഹൃദയം രണ്ടായി പിളർന്നു !
കദറുകളും ചെങ്കൊടികളും ചോരമഷിയിൽ
പുതിയ തത്ത്വശാസ്ത്രങ്ങൾ മെനഞ്ഞു !
ധർമവും നീതിയും പുസ്തകത്താളുകളിൽ
മരിച്ചു വീണു:നീതിദേവത അവരോടൊത്തു മയങ്ങി !
അപ്പോൾ ഒരു കറുത്ത മേഘം
സൂര്യനെ മറച്ചു ...
അത് കണ്ട
ചെകുത്താൻ ചിരിച്ചു ...

അവൾ തിരിച്ചയച്ചത്

എന്റെ
ഹൃദയ താഴ്വാരങ്ങളിലൂടെ ഒഴുകുന്ന
ചുവന്ന പൂഞ്ചോല മഷിയാക്കി
ആത്മാവിന്റെ താളുകളിൽ
തരളിത സ്വപ്‌നങ്ങൾക്കൊണ്ടെഴുതിയ വരികൾ
അവൾ തിരിച്ചയച്ചു;ഒരു കുറിപ്പോടെ:
മനസ്സിലായില്ലെനിക്ക്,
നിങ്ങൾ ചുവന്ന മഷിക്കൊണ്ട്
കുത്തിക്കുറിച്ചതൊന്നും;
പകരം
സ്വർണ്ണമഷിയിൽ തിളങ്ങുന്ന
ഒരു ദൂത് ഞാൻ സ്വീകരിച്ചു ;
അയാളെന്നെ പട്ടണത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ
രാപ്പാർക്കാൻ ക്ഷണിച്ചിട്ടുണ്ട് !
അവൾ തിരിച്ചയച്ചത്
എന്റെ സ്പന്ദിക്കുന്ന ഹൃദയവും
പകരം സ്വീകരിക്കാൻ പോകുന്നത്
പുഴുക്കുത്തേറ്റ വെപ്പ് ഹൃദയവുമാണെന്നു
കാലം അവളുടെ കാതുകളിൽ മന്ത്രിക്കാതിരികില്ല !

എന്റെ പ്രണയമേ ...

മനസ്സിൽ മഞ്ജുള മാരിവില്ലും
കനവുകളിൽ കനിവൂറും കവിതയും
കരളിന്റെ കുങ്കുമചെപ്പിൽ കുളിരും
മോഹങ്ങൾക്ക് മകരമഞ്ഞിൻ മഞ്ജിമയും
ഏകിയ എന്റെ പ്രണയമേ ...
നിന്റെ വിയോഗ വ്യഥയാൽ
തപിക്കുന്ന ആത്മാവിന്റെ
വരണ്ടുണങ്ങിയ വേനൽപ്പാടങ്ങളിലേക്ക്
സുഖ സുന്ദര ശീതളമായ
ഒരു ഇടവപ്പാതിയായി
പെയ്തിറങ്ങാത്തതെന്തേ...?
ഒരു പനിനീർമഴയായി വീണ്ടും
ഊഷരമായ എന്റെ ഹൃത്തടത്തിലേക്ക്
പെയ്തിറങ്ങുന്നതും സ്വപനം കണ്ടു
ഈ കറുത്തിരുണ്ട ഇടനാഴിയിൽ
കാത്തിരിക്കുകയാണ് ഞാൻ ...!

വിട...

എന്റെ ഊര്‍ജ്ജമെല്ലാം ഊറ്റിയെടുത്ത പകൽ
പതിവിലും നേരത്തെ പടിയിറങ്ങുമ്പോൾ
എവിടെയോ പതിഞ്ഞിരുന്ന ഇരുട്ട് ചാടി വീണത്‌
അപരിചിതത്വത്തിന്റെ കാറ്റ് വീശികൊണ്ടായിരുന്നു !
എനിക്ക് വേണ്ടി പാടിയിരുന്ന പക്ഷികളും,
പ്രണയമധുര നിലാവൊഴുക്കി തന്ന ചന്ദ്രികയും,
എന്നെന്നും ഞാനേകനെന്ന പ്രപഞ്ചസത്യത്തെ
തൽക്കാലത്തേക്ക് എന്നെ മറപ്പിച്ചവരും,
ചിറകടികൾ നേർത്തു വരുന്ന സമയത്തിന്റെ
തമോഗർത്തങ്ങളിൽ അപ്രത്യക്ഷമാകുന്നു ..!
ആരോ വാതിലിൽ മുട്ടുന്നു ...
അയാളായിരിക്കാം..!
പാത്തും പതുങ്ങിയും പ്രഭാതം മുതലയാൾ
എനിക്ക് മാത്രം ഗോചരമായി കൂടെയുണ്ടായിരുന്നു..
പറഞ്ഞതായിരുന്നു;രാത്രി തേടി വരുമെന്നും
കൂടെ നിർബന്ധമായി വരണമെന്നും...
അമൂല്യമെന്നു കരുതി സ്വരുക്കൂട്ടിയ
മിഥ്യകളൊന്നും ഞാൻ കൊണ്ട് പോകുന്നില്ല !
ഒന്നുമൊന്നും ...
വിട....വിട ....

2013, മേയ് 12, ഞായറാഴ്‌ച

ശപിക്കല്ലേ..അമ്മേ ...



മക്കൾ തൻ സ്വർഗ്ഗമിരിപ്പതു മാതാവിൻ
കാൽക്കീഴിലെന്നു തിരുവചനം !
ആ കണ്‍കളൊന്നു നിറഞ്ഞു തുളുമ്പുകിൽ
നിശ്ചയം ഭസ്മമായ് തീർന്നിടും നീ !


കുഞ്ഞു നാളൊന്നിൽ നീ ആർത്തു കരഞ്ഞപ്പോൾ
വറ്റി വരണ്ടൊരാ ചുണ്ടുകളിൽ
കനിവോടെ സ്നേഹാമൃതേകിയോരമ്മ നിൻ
കാൽക്കൽ പരവശയായി നിൽപ്പൂ ...


ആലംബഹീനനായ് മണ്ണിൽ പിറന്ന നീ,
ചരണകമലം നിലത്തടിച്ചു,
ആക്രന്ദിതമോടെ നിഷ്പ്രജ്ഞനാകുമ്പോൾ
അലിവോടെ ദോഹജം ഏകിയമ്മ ...


ഇരവും പകലും നിൻ ക്ഷേമൈശ്വര്യങ്ങൾക്കായ്
നോയ്മ്പും നോറ്റവർ കാത്തിരുന്നു ...
ഏതേതുപഹാരം തുല്യമീ സ്നേഹത്തി-
നായി നീ ഏകിടുമീജഗത്തിൽ !


കല്ലല്ല ! നിന്മനമെങ്കിൽ നീ നിശ്ചയം
കനിവിന്റെ ചിറകുകൾ താഴ്ത്തിടട്ടേ ...
ശോഷിച്ചു പോയൊരീ മെയ്യിനെ താങ്ങി നീ
ശേഷിച്ച കാലം കൃതജ്ഞനാകൂ ...


പെറ്റ വയറിനെ വൃദ്ധസദനത്തിൽ
തള്ളി വിടും മുമ്പൊന്നോർത്തു നോക്കൂ
നിന്റെ വിയർപ്പാലെ വളരുന്ന മക്കളും
ഈ ചെയ്തികൾക്കെല്ലാം സാക്ഷികളാം !


ഒരു ഭിക്ഷപ്പാത്രം നീ എകിയവർക്കായി
തെരുവിലെറിയും മുമ്പോർത്തീടണം
ചെയ്തികളെല്ലാം വിഷം ചീറ്റും നാഗമായ്
ആഞ്ഞു കൊത്തുന്നൊരു കാലം വരും...!

2013, മേയ് 11, ശനിയാഴ്‌ച

ചില മങ്ങിയ രാത്രി ചിത്രങ്ങൾ



രാത്രിപ്പട്ടിണി മാറ്റാനൊരുവൻ
കൂട്ടും തേടിയിറങ്ങി തെരുവിൽ ...
തെരുവിൻ മൂലയിൽ, ഇരുണ്ടൊരു കോണിൽ
ചുരുണ്ടു കിടക്കും ഭ്രാന്തിപ്പെണ്ണിൻ
ഉദരത്തിലൊരു ജീവൻവിത്ത്
പാകിക്കൊണ്ടവൻ മിന്നി മറഞ്ഞു !


ചീറിപ്പാഞ്ഞു വരുന്നൊരു വാഹനം
മുന്നിൽ നിന്നു തടഞ്ഞു നിറുത്തി
പുറകിലിരുന്നു മയങ്ങുന്നവനെ
പിടിച്ചു വലിച്ചു ഇറക്കി പുറത്തു
മങ്ങിയ തെരുവുവിളക്കിൻ പ്രഭയിൽ
തലയും കൊയ്തവർ ഓടി മറഞ്ഞു !


ഉടുതുണിയില്ലാ നിഴൽരൂപങ്ങൾ
ഇരുട്ടിലിഴഞ്ഞു നടന്നീടുന്നു ...
നിഗൂഡരഹസ്യവും പേറിയീ രാത്രി
കറുത്ത് തുടുത്തു ഭീതിദമായി ...
നട്ടപ്പാതിര നേരം സൂര്യൻ
ഉദിക്കുകിലെല്ലാം മാന്യ മുഖങ്ങൾ !


പകലവർ വാഴും ജനസേവകരായ് ..
മൂല്യങ്ങൾ തൻ കാവൽക്കാരായ് ..
നല്ലൊരു താതൻ,നല്ലൊരു പതിയായ് ..
പകൽ പ്രഭ മെല്ലെ മാഞ്ഞീടുംമ്പോൾ
ഉല്പരിവർത്തനം വന്നു വീണ്ടും
പ്രജ്ഞയില്ലാ നിഴൽരൂപങ്ങൾ !

2013, മേയ് 6, തിങ്കളാഴ്‌ച

സൗഹൃദങ്ങൾ

ആകാശപ്പൂമരക്കൊമ്പിൽ നിന്നും

ഞെട്ടറ്റു വീണൊരു താരകപ്പൂ-
വിൻ വിത്തിൽ നിന്നുമുയർന്നിടുന്നു
മന്നിതിൽ സൗഹൃദത്തിൻ പൂമരം !
വെള്ളം,വളവും നാമേകിയെങ്കിൽ
വിരിയും നറുമലർ വിങ്ങി വിങ്ങി
ജീവിത ദുഃഖത്തിൻ വീഥികളിൽ
ചൊരിയും പരിമളമെങ്ങുമെങ്ങും .
യാതനയാലെ നാം നീങ്ങിടുമ്പോൾ
ആശ്വാസമായ് വരും സൗഹൃദങ്ങൾ ...

2013, മേയ് 4, ശനിയാഴ്‌ച

കറുത്ത തോണിക്കാരൻ

കാത്തുകാത്തെന്നെക്കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....

കാലരഥങ്ങളങ്ങോടി മറഞ്ഞു പോയ്‌
ഒരു കൊച്ചസുപ്തിയിലെന്ന പോലെ !
തിരികെ ലഭിക്കാത്തൊരോർമ്മകൾ മാത്രമായ്
പിന്നിൽ മറഞ്ഞുവായിന്നലെകൾ...
ഇന്നിന്റെ കാഴ്ചകൾ കരിമുകിൽമാലകൾ
കനവുകളെല്ലാം കരിന്തിരികൾ ...
ഞെട്ടിയുണർന്നു കനവുകളിൽ നിന്നും
വന്നൊരദ്ദിക്കിൽത്തിരിച്ചേ പറ്റൂ !


സ്നേഹത്തിൻ വേരുകളാഴ്ന്നിറങ്ങിയെന്റെ
പ്രാണനിൽ കാഞ്ചനകാന്തി പരത്തുന്നു
പിഴുതുമാറ്റീടുമ്പോൾ രക്തം കിനിയുന്നു
ചേതസ്സിന്നങ്കണം  ശോണിതമാകുന്നു
ആയിരമായിരം പൂക്കളൊരുക്കിക്കൊ-
ണ്ടാമലർവാടികൾ മാടി വിളിക്കുന്നു !
ആനന്ദമാമോദം ചിത്രപതംഗങ്ങൾ,
പക്ഷികളുംച്ചേർന്ന് നർത്തനമാടുന്നു ...


ആകാശപ്പൂമരക്കൊമ്പിൽ വിരിഞ്ഞുള്ള
താരകപ്പൂക്കളിൽ കൌതുകം പൂണ്ടു പോയ്‌..
അനരാഗ മലരുകളകതാരിലർപ്പിച്ചു
മഞ്ജുളചന്ദ്രിക മന്ദഹസിക്കുന്നു ...
നിഴലുംനിലാവും വരച്ചിട്ടചിത്രങ്ങൾ ...
സ്പന്ദിക്കുന്നെനുടെ ആത്മാവിൻ ഹർഷങ്ങൾ ...
വരവർണ്ണശോഭ പരത്തുന്നുദയങ്ങൾ
കുങ്കുമസന്ധ്യകൾ സ്വപ്നസമാനങ്ങൾ...


ഐഹികജീവിത നാടകവേദിയിൽ
അസ്ഥാനത്തെത്തിയ കോമാളി ഞാൻ !
നല്ല നടൻമാർ തിളങ്ങിയവേദിയിൽ
കാണികൾ കൂവിയ  കോമാളി ഞാൻ !
എങ്കിലുമിത്തിരിനേരമരങ്ങിൽ ഞാൻ ...
എന്തൊരനുഭൂതിനിർവൃതികൾ
തിരശ്ശീലപ്പിന്നിൽക്കരഞ്ഞുതളർന്നോരെൻ
കണ്ണുകൾ മറ്റാരും കണ്ടിട്ടില്ല ...


എങ്കിലും തിരികെ ഞാനെങ്ങിനെ പോയിടും ?
ഒട്ടിപ്പോയദൃശ്യമേതോ പശയിൽ ഞാൻ !
വാഗ്ദാനം പാലിക്കാനായില്ലയൊട്ടുമേ
തേടിവരുന്നുണ്ടാവഞ്ചിക്കാരൻ !
കണ്ടതെല്ലാം വെറുംമായികസ്വപ്‌നങ്ങൾ !
ഉണരട്ടെ ഞാനിനി നിദ്രയിൽ നിന്നുമായി ...
ഇന്ദ്രജാലം കാട്ടും ഹ്രസ്വസ്വപ്നങ്ങളേ
പോകട്ടെ ,ഞാനെന്റെ ജന്മഗേഹം തേടി ...!


കാത്തുകാത്തെന്നെക്കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....

2013, മേയ് 1, ബുധനാഴ്‌ച

സ്ത്രീ+ധനം=സ്ത്രീരോദനം

സ്ത്രീ+ധനം=സ്ത്രീരോദനം - മലയാളകവിതകള്‍


കാഞ്ചന മാല്യങ്ങൾക്കായീടുമോ 

ജീവിത,മഴകൊത്ത,താക്കി മാറ്റാൻ ?

ലോഹ,ത്തിളക്ക,ങ്ങളേകീടുമോ 

സ്നേഹത്തിൻ പൂങ്കുളിർപൂഞ്ചോലകൾ ?


വരവർണ്ണ പൂജകർ തീർത്തീടുന്നു 

ബാഷ്പാംബു കൊണ്ടൊരു വീജിമാലി 

കല്ലോലമാലി തൻ ഉൾത്തടത്തിൽ 

കര കാണാനാകാതെ പെണ്‍മനസ്സ് 


പെണ്ണിൻ കഴുത്തിൽ വരണമാല്യം 

ചാർത്തുവാാൻ  പൊന്നിൻ മഹിമ വേണം 

പൊണ്ണൻമാരൊത്തിരി 'പൊന്നഴക്' 

തേടുമ്പോൾ 'പെണ്ണഴ'കെന്തു മൂല്യം 


ദാമ്പത്യ,മാകുമൊ,രനവദ്യ സുന്ദര 

പൂക്കാലം വന്നു വിളിച്ചുണർത്താൻ 

ധനമാണ് സ്ത്രീയെന്നൊരുൽകൃഷ്ട- 

ചിന്തതൻ ദിവ്യ വെളിച്ചമുദിച്ചീടണം ! 


പാവങ്ങൾ തന്നുടെ വേർപ്പിന്റെ,യുപ്പിനെ 

സ്ത്രീധനമായി ഭുജിച്ചീടുമ്പോൾ 

ജീർണിച്ചു പോയ മനസ്സിന്റെ തന്ത്രിയിൽ 

എങ്ങിനുതിർന്നിടും ശാന്തിമന്ത്രം...? 


പെണ്മക്കൾ പ്രായം തികഞ്ഞ വീട്ടിൽ 

നീറി പിടയുന്നൊരച്ഛനുണ്ട് 

ആ മാനസം കാണാൻ ത്രാണിയില്ലാ- 

തുള്ള നാമെല്ലാം തൃണങ്ങൾ തന്നെ ...!