കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

കാറ്റിനു ഒരു ആമുഖം

പെട്ടന്നു നിശ്ചലമാകുന്നു  കാറ്റ്
പെറുക്കിക്കൂട്ടി പറത്തിക്കൊണ്ടു വന്നതെല്ലാം
'പടേ'ന്നു താഴേക്കു  വീഴുന്നു

കിളരം വെച്ച മോഹങ്ങളുടെ
ദുർബലവേരുകളെ കുറിച്ചോർക്കാതെ
അതിന്റെ മൗനശാസനങ്ങൾക്കു
മനസ്സു കൊടുക്കാതെ
ചിതറി കിടക്കുന്നതെല്ലാം
പെറുക്കിയെടുത്തു കുതിക്കുന്നു
മറ്റൊരു കാറ്റ്

കറുത്തതും വെളുത്തതുമായ
തനിയാവർത്തനങ്ങളുടെ
മുഷിപ്പിക്കുന്ന ഏടുകൾ
വേഗത്തിൽ മറിച്ചു മറിച്ചു പോകുന്നു
അക്ഷമയോടെ കാലം

എല്ലാ കൊടുങ്കാറ്റും
ഉള്ളിൽ പേറുന്നുണ്ട്
മെലിഞ്ഞ കാറ്റിന്റെ
നേർത്ത നിശ്വാസങ്ങൾ

2015, ഏപ്രിൽ 8, ബുധനാഴ്‌ച

വാലൊരു വിനയാകുമ്പോൾ


കൊടുമുടിയുടെ ഉച്ചിയിലെത്തുമ്പോൾ
ഇന്നലെകളിലെ ഘനാന്ധകാരത്തിലേയ്ക്കു
നീണ്ടു കിടക്കുന്ന വാലൊരു ശല്യമാകും
വാലറ്റത്തു നിന്നും
പൊട്ടിയൊലിക്കുന്ന വൃണം
നാറാൻ തുടങ്ങുമ്പോൾ
വാലിനെ തന്നെ നിഷേധിക്കും
കറുത്ത അദ്ധ്യായങ്ങൾ
ഇറുത്തു മാറ്റുമ്പോഴാണ്
തുറന്ന പുസ്തകങ്ങൾ ജനിക്കുന്നത്
നാടിനു മറവിരോഗം ബാധിച്ചാലും
പ്രതിഷ്ഠകളുടെ തിരുനെറ്റികളിൽ
കാലം മായ്ക്കാതെയിടുന്ന
ചില കറുത്ത പൊട്ടുകളുണ്ടാകും..