കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, നവംബർ 29, ശനിയാഴ്‌ച

അറിവേകിയ മുറിവിനു നന്ദി


മടിക്കുത്തിലുണ്ടായിരുന്നതിന്റെ അർത്ഥശൂന്യത  
പച്ചബോധത്തിൽ എഴുതിച്ചേർത്തു 
ഉടുതുണി തന്നെ പോയി !

ഭീതി കുടിപ്പിച്ചെന്നെ ഷണ്ഡീകരിച്ച 
നിദ്രാവിഹീന രാവുകൾക്കിനി 
പിണ്ഡമൊരുക്കാം 

വെട്ടിപ്പിടിക്കലുകൾക്കു വെട്ടം തെളിച്ച 
തേറ്റപോയ ആർത്തിമൃഗത്തെ നോക്കി 
ഇനിയൊരു പുച്ഛച്ചിരിയാകാം 

മടിക്കുത്തിലെ നാണയക്കിലുക്കങ്ങൾക്കൊപ്പിച്ചു 
താളം ചവുട്ടിയ സൗഹൃദക്കൂട്ടങ്ങൾക്കു നേരെ 
ഇനി കാർക്കിച്ചു തുപ്പാം 

എന്നാലും 
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കു 
കരുത്തുപകർന്നത് നാണയത്തിളക്കങ്ങളായിരുന്നു 
എന്ന അറിവേകിയ  മുറിവിനു നന്ദി !

2014, നവംബർ 28, വെള്ളിയാഴ്‌ച

അമ്മ


അമ്മിഞ്ഞപ്പാല്‍മണത്തില്‍
നിഷ്കളങ്ക,നിസ്സഹായതയുടെ
കൈകാലിട്ടടികള്‍ക്കിടയില്‍
ശൂന്യമായ തലച്ചോറില്‍ പ്രസരിച്ച
ആദ്യാറിവിന്റെ പൊന്നമ്പിളിപ്രഭ-അമ്മ


ഇരുളിലെ നിഴല്‍നൃത്തങ്ങളും
കിനാവുരുകിയ കണ്ണീരും
തുടലിലിട്ട ആയുസ്സിന്റെ
ജന്മപത്രിക നെയ്തവരുടെ കൈക്കരുത്തും
പ്രതിഫലിപ്പിച്ച കണ്ണാടി-അമ്മ

പിന്നെയെപ്പോഴോ
ആധിയുടെ ശ്യാമവാനില്‍
വ്യാധിയുടെ മിന്നല്‍പ്പിണറായും
ഒടുവില്‍,എന്നിലൊരു
വെള്ളിടിയായും ഒടുങ്ങി-അമ്മ

മധുരനൊമ്പര നീറ്റലായ്
മൂളിപ്പറക്കുന്നു ഓര്‍മ്മകള്‍..


'അമ്മയെക്കുറിച്ചേറെ പറഞ്ഞിരിക്കുന്നു' ...
സുഹൃത്തേ,
എത്ര പറഞ്ഞാലും തീരാത്തതായി
ഒന്നേയൊന്നു മാത്രം-അമ്മ

2014, നവംബർ 21, വെള്ളിയാഴ്‌ച

സ്നേഹരാഗം


രൂപാന്തരീകരണം

കുതിച്ചും കിതച്ചും പിന്നെ വേച്ചു വേച്ചും
 വെളിച്ചവുമിരുളും  അതിർത്തി പങ്കിടുന്നൊ-
രേകാന്ത വിജന തീരത്തിലേയ്ക്കെത്തുന്നു ഞാൻ.
കാല ഖജനാവിൽ നിന്നവസാന മണി മുഴങ്ങുമ്പോ-
ളെന്റെ വാച്ച് നിലയ്ക്കുന്നു,ഇരുളിൻ അടരുകൾ
മാന്തിപ്പൊളിച്ചൊരാൾ പുറത്തു വന്നെന്റെ
കൈപ്പിടച്ചി,തേവരെയനുഭവിച്ചിട്ടില്ലാത്തൊരു
കാറ്റിൻ കൈകളിലേൽപ്പിക്കുന്നു-സ്വസ്ഥം,ശാന്തം.
വാപിളർന്നു കിടക്കുന്ന കുഴിയിലേയ്ക്ക് 

കാലം ചവച്ചുതുപ്പിയ മാംസം  വീഴുന്നു, ഋതുഭേദങ്ങൾ തുടരുന്നു...

2014, നവംബർ 17, തിങ്കളാഴ്‌ച

മരണത്തിന്റെ രണഭേരികൾ


ഇല്ലിനി പാടുവാൻ ഒരു പാട്ടു പോലുമെൻ 
അഴലിന്റെ നിഴൽ വീണ കരൾവീണയിൽ 
ഒരു ഗാന പല്ലവി പോലുമിന്നെൻ ചുണ്ടിൽ 
ഉറയുന്ന മഞ്ഞിന്റെ മരവിപ്പുകൾ 

അലയുന്ന കാറ്റിലിന്നലിയുന്നു മോഹങ്ങൾ 
അകലെയാക്രോശത്തിൻ  രണഭേരികൾ 
അറിയുന്നുവരികിലെ കാഴ്ചകൾ മങ്ങുന്നു 
അന്യമാകുന്നുവെൻ പരിസരങ്ങൾ 

പൂവണിയാത്തൊരു മോഹങ്ങൾ തൻ ജഡം 
കുതിർമണ്ണിലലിയുന്നതോ മരണം ?
പുത്തൻപ്രതീക്ഷ തൻ വ്യോമപഥം തേടി 
ആത്മാവിന്നാരംഭമോ മരണം ?

ജീവിക്കുവാൻ പോന്ന ഭുവനമിതെന്നെന്നെ 
അറിയിച്ച മുഖമേ നീ തേങ്ങുന്നുവോ ?
നിന്നെ വെടിഞ്ഞെനിക്കെത്തുവാൻ മറ്റേതു 
സ്വർഗ്ഗമീയുലകത്തിലുണ്ടു് വേറെ ?!

പെരുകുന്ന നിൻ ദുഃഖമറിയുന്നു ഞാൻ സഖീ 
തീരത്തു തലതല്ലി കരയും കടലു നീ 
ആകുമോ നിന്നെ മറന്നു കൊണ്ടെന്റെയീ 
മുറിവേറ്റയാത്മാവിന്നന്ത്യ യാത്ര..

തകരല്ലേ..തളരല്ലെയൊരു നാളിൽ നിശ്ചയം 
മണ്ണിലൊടുങ്ങണം ജീവിതങ്ങൾ...
കടലാണു  ലക്ഷ്യമെന്നറിയാതെയലയുന്ന 
നദി തന്റെ ജീവിതം വ്യർത്ഥമെല്ലേ...

2014, നവംബർ 16, ഞായറാഴ്‌ച

ഞാനും എന്റെ മക്കളും


എനിക്കുണ്ട് നാലു മക്കൾ- 
നാലും വ്യവസായികൾ 
തൊലിക്കട്ടിയുള്ള ചുണക്കുട്ടന്മാർ  
പഠിക്കാത്തവർ 
പഠിച്ചവരെ പഠിപ്പിക്കുന്നവർ 

മൂത്തവന്   റിയൽഎസ്റ്റേറ്റ് വ്യവസായം 
രണ്ടാമന്  ആരോഗ്യം 
മൂന്നാമന് വിദ്യാഭ്യാസം
നാലാമൻ-അവനാണ് കേമൻ,
ആത്മീയ വ്യവസായ കുലപതി 

ഞാനിത്തിരി രാഷ്ട്രസേവനം 
നടത്തി കഷ്ടപ്പെട്ടതു കൊണ്ട് 
മക്കളൊക്കെ ഒരു നിലയിലെത്തി..!

2014, നവംബർ 2, ഞായറാഴ്‌ച

ചൊവ്വായാനം സ്വപ്നം കാണുന്നവൻ


കരിഞ്ഞ ഭൂമിയുടെ തിമിരക്കണ്ണുകൾ 
വെളിച്ചത്തിന്റെ 
ലാളന കൈകൾ  തേടി അലയുന്നു 

മഞ്ഞിച്ച ശിഖരങ്ങൾ 
ഭൂമിയിലേയ്ക്കു പടർത്താനാകാാതെ 
കറുത്ത ആകാശത്തൊരു 
വിളർത്ത സൂര്യൻ തളരുന്നു 

പൂതലിച്ച മരവേരുകൾ-
വസന്തോർമ്മകളുടെ താക്കോലുകൾ 
അമ്ലമഴയുടെ പരിരംഭണത്തിൽ അമരുന്നു 

വല്ലാതെ നോവിക്കുന്നു-
ഓർമ്മകളുടെ 
നാട്ടുമാവിലിരുന്നു ചിലയ്ക്കുന്ന അണ്ണാറകണ്ണന്മാർ..
വേലിപ്പത്തലിരുന്നു പൂത്താങ്കിരികൽ..
ആഞ്ഞിലിലിരുന്നു ചെമ്പോത്തുകൾ..
തോട്ടിൻ കരയിലെ കുളക്കോഴികൾ..
മര കോടരങ്ങളിൽ നിന്നും 
പുറത്തേയ്ക്കു നോക്കുന്ന പേടിക്കണ്ണുകൾ 

കാൽകീഴിലെ മണ്ണിനെ 
കുനിഞ്ഞൊന്നു നോക്കാത്തവൻ 
ചൊവ്വായാനം സ്വപനം കാണുന്നു 

വാസയോഗ്യ ഗ്രഹം തിരയുന്നവന്നു ചുറ്റും 
ഘനീഭവിച്ചു കിടക്കുന്നു മൗനം 
കുറെ ചോദ്യങ്ങളുമായി ...