കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

അപ്പനും മകനും

കാലു കയക്കുന്നടാ മകനേ... 
നടന്നു തളര്‍ന്നു അപ്പന്‍.
നടക്കൂ പതുക്കേ...നീ ചെറുപ്പം,
ഇരുമ്പു കരിമ്പാക്കും പ്രായം.
വാടിയ രക്തമൊഴുകുന്ന
ഈ പഴങ്കൂടിന്റെ
അലകും തട്ടും വേറിട്ടു പോയ്‌.
വിണ്ട ഉപ്പൂറ്റികളില്‍    
പൊടിയുന്നു രക്തം.
പിന്നിട്ട പാതകളില്‍
യാതനയുടെ ചോരപ്പാടുകള്‍.
വേര്‍പ്പിന്റെയുപ്പു പുരണ്ടൊരു ജീവിതം   
കിടക്കുന്നു പിന്നില്‍ മാറാലയും മൂടി.  
കല്ലിലും മുള്ളിലുമെത്ര നടന്നതാ പണ്ട്...
തോറ്റു പോയിട്ടുണ്ട് കരിമ്പാറകള്‍ .
വെയിലുമ്മ വെച്ചു കറുത്തു ദേഹം
മണ്ണുമ്മ വെച്ചു തേഞ്ഞു പാദം
കാമിനിയായിരുന്നു അവള്‍ 
പ്രണയോപഹാരമായവള്‍ തന്ന അന്നം
മൂക്കുമുട്ടെ തിന്നു കൊഴുത്തു മക്കളഞ്ചാറെണ്ണം.
ചെളി പുരണ്ടു ചുളിഞ്ഞ ജീവിതം
വെയിലില്‍ വിയര്‍ത്തു വെന്ത കിനാക്കളോടൊപ്പം
ജരാനരകളുടെ കൂട്ടിലടച്ചു കാലം...
ചിറകു മുളച്ചവര്‍ മുളച്ചവര്‍
നന്ദികേടിലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍
അവസാന സന്തതി,നീ മാത്രം കൂടെ നിന്നു.
ഊറ്റി കഴിഞ്ഞിരിക്കുന്നു
വിയര്‍പ്പിന്റെ അവസാന തുള്ളിയും.
നന്ദിയുണ്ട് മകനേ...നീയിറങ്ങിയില്ല.
പകരം ഞാന്‍ ....
അപ്പന്റെ നല്ലപ്പം കാലത്ത്
കെറുവിച്ചൊരു പോക്കു പോയതാ
നിന്റെ അമ്മ; വരാത്ത പോക്ക്.
മനം നൊന്തു കാലിടറിയപ്പോള്‍
കുത്തിപ്പിടിച്ചിരുന്ന ഊന്നുവടി
ഒളിപ്പിച്ചു വെച്ചു കോമാളി കാലം.
തനിച്ചായിരുന്നു പിന്നീട്...ഇനിയും
മകനേ..കൂടെവന്നു കായം തളര്‍ത്തേണ്ടാ..
കുറച്ചൂടെ നടന്നാല്‍ കിട്ടും ബസ്സ്‌.
വയസ്സന്മാരെ കൂട്ടിയിട്ടേക്കണ
പൊരേന്റെ അഡ്രസ്സ് താ....
ഉമ്മറക്കസേരയില്‍ ചടഞ്ഞിരുന്ന ചുമ
ഓര്‍മ്മകളായി വന്നു കുത്താതിരിക്കട്ടേ...
മഞ്ഞിലകള്‍ ചൂടി
മുറ്റത്തെന്നെ മാത്രം കാത്തിരിക്കുന്ന മാവിന്‍റെയും 
ഉമ്മറത്തിണ്ണയില്‍ വാലാട്ടി കിടക്കാറള്ള നന്ദിയുടേയും
ഓര്‍മ്മകളിലെ വിരുന്നുകാരനാകും ഞാന്‍.
ശൂന്യതയിലേയ്ക്കെറിഞ്ഞു കളിക്കാന്‍
നെടുവീര്‍പ്പുകളെമ്പാടും
അപ്പന്നു കൂട്ടായുണ്ടല്ലോ...

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ആത്മശകടം

കാത്തിരിപ്പിന്റെയീ താവളത്തില്‍
അണയാന്‍ തുടങ്ങും വിളക്കിന്‍ കീഴെ
നിഴലും വെളിച്ചവും വാശിയാലേ
തുടരുന്നു ചതുരംഗക്കളി മത്സരം

കാത്തിരിപ്പിന്റെയീ താവളത്തില്‍
കരളിൽക്കിനാവിൻ തുടിപ്പുമായി
കണ്ണിൽ പ്രതീക്ഷതൻ നാളവുമായ്
കാത്തിരിപ്പാണിവർ..കാത്തിരിപ്പ് !

ബ്രഹ്മാണ്ഡപൊരുളിന്റെ ഇരുളില്‍ നിന്ന്
കാലം കടക്കാത്തുരുത്തില്‍ നിന്ന്
ശോകഹർഷത്തിന്‍  രവങ്ങളോടെ
കുതിച്ചുകൊണ്ടെത്തി,ക്കിതച്ചു നിന്നീടുന്നു
ആത്മാവിന്‍ ശകടമീ, കാത്തിരിപ്പില്‍...

ബ്രഹ്മരഹസ്യത്തിന്‍ വാതില്‍ തുറക്കുന്നി-
റങ്ങി വരുന്നു നിർദ്ദോഷമാം നിലവിളി
കാത്തിരിപ്പിന്‍ കൺകള്‍ മെല്ലേ നിറയുന്നു
ആനന്ദഹർഷമോടാനായിച്ചീടുന്നു

മറ്റൊരു വാതില്‍ തുറക്കുന്നു, കാണുന്ന
കണ്ണുകള്‍ പെയ്യുന്നു സങ്കടവർഷങ്ങൾ
പുറപ്പാടിന്നായ്‌പ്പുത്തന്‍ വസ്ത്രമണിഞ്ഞവര്‍
കേറുന്നു,പിന്നില്‍ നിലയ്ക്കാത്ത ഗദ്ഗദം

ആദി,മദ്ധ്യാന്ത,മനന്തതയ്ക്കപ്പുറം
അന്തമില്ലാത്തൊ,രനാദിപ്പൊരുള്‍,ത്തേടി
മെല്ലേ ശകടം ചലിച്ചു തുടങ്ങുന്നു...
ചൂളം വിളിച്ചു കുതിച്ചു മുന്നേറുന്നു...
സമയത്തിന്‍ തപ്തനിശ്ശൂന്യ,പഥങ്ങളില്‍ 
മായുന്നു,വിട്ടേച്ചൊരിത്തിരിയോർമ്മകൾ 

കാലം പിറകില്‍ ചലനം തുടരുന്നു
കാത്തിരിപ്പിൻക്കഥ  വീണ്ടും തുടങ്ങുന്നു
കണ്ണീരിന്‍ കർക്കിടകം  പെയ്യുന്നു,വപ്പോഴും
കനവായി ശരത്കാല സന്ധ്യതന്‍ ശോഭകള്‍ !
വന്നിറങ്ങുന്നോർക്കണിയിക്കും പൂമാല
യാത്ര പോകുന്നോർക്ക്‌  അശ്രുമാല

അപ്പോഴും തുടരുന്നു കളിമത്സരം
നിഴലും വെളിച്ചവും വാശിയാലേ...
ആപൽക്കരം തന്നെ കരുജീവിതം
ചതുരംഗപ്പലകതൻ  ബന്ധനത്തിൽ..!
അതു തന്നെ ജീവിതം മധുരമാക്കും
കരു തന്റെ ജീവിതം ധന്യമാക്കും !!
**************************
കെ ടി എ ഷുക്കൂർ മമ്പാട്