കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, നവംബർ 24, ചൊവ്വാഴ്ച

ദൃശ്യം

മരണതീരത്തിലേയ്ക്കുള്ള
അഭയാർഥി പ്രവാഹം പോലെ
മദ്യശാലയിലേയ്ക്ക്
നീളുന്ന  ക്യൂ

പെയ്തുതീർന്ന യൗവനങ്ങളുടെ കഥ
പറഞ്ഞു ചിരിക്കുന്നു
ഓവുപാലത്തിനടിയിലെ
ഉടഞ്ഞ കുപ്പികൾ

അടുക്കളയിലെ
കണ്ണീരുപ്പു കലർന്ന ആധികൾ
നൃത്തം വെയ്ക്കുന്നു
സർക്കാർ ഖജനാവിൽ

വിഷദ്രാവകം വിറ്റ്
വിഷക്കാറ്റ് വിതച്ചതിന്റെ
പങ്കുപറ്റി ഏമ്പക്കം വിടുന്നു
ചില്ലുകൂട്ടിലെ മാതൃകകൾ

2015, നവംബർ 23, തിങ്കളാഴ്‌ച

കുമ്പസാരം








ശാരികേ,ചോരച്ചുവപ്പിനാൽ തീർത്തു,നാം
മേൽക്കുമേൽ കൂട്ടിവെച്ചോർമ്മകൾ കുന്നുപോൽ        
സ്മൃതിനാശം വന്നുഭവിക്കും വരേയ്ക്കുമീ  
കരളിലെരിയുന്ന കനലുകൾ മായുമോ ?

ശാരികേ,നാംകണ്ട സ്വപ്നത്തിൻ വിത്തുകൾ
വീണു മുളച്ചെത്ര പച്ചിലക്കാടുകൾ
ആകാശ വീഥിയിലവനീർത്തി ശാഖികൾ 
ആതിഥ്യസ്നേഹം നുകർന്നേറെ പക്ഷികൾ 

ശാരികേ,നാം പണ്ടു നട്ടൊരു ബീജകം
ഇന്ന് വിഷവാതം ചിന്തുന്ന പാദപം
വേരുകൾ നീരുള്ള വൻകരകൾ തേടി
നേരുകൾ,ക്കുള്ളിലെ,യർബുദമായ് മാറി

ശാരികേ,നിർമിച്ചു സ്വർഗ്ഗം നാം ഭൂമിയിൽ
വൈരുദ്ധ്യമെന്ന പോലെത്തി നരകവും
മോഹങ്ങൾ നട്ടു നനച്ചു വളർന്നതിൽ
ഏറെയും വാസനയില്ലാത്ത പൂവുകൾ

ശാരികേ,നാം കടം കൊണ്ടൊരീ ജന്മവും
നിഷ്ഫലമായി കടന്നങ്ങു  പോകുമോ ?      
എങ്കിലും,ധന്യർ നാ,മിത്തിരിയെങ്കിലും
സത്ഫലമേകാൻ കഴിഞ്ഞവർ,മാനികൾ



2015, നവംബർ 15, ഞായറാഴ്‌ച

മഴുമൂർച്ചകളിലേയ്ക്കു വളരുന്ന മരജന്മം

തൂലിക ഫേസ് ബുക്ക്‌ ഗ്രൂപ്പ് നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കവിത


ഒരോ  മരവും വളരുന്നത്‌
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്

ഓരോ മരത്തിനും ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു  തലവെച്ചു  കൊടുത്ത്
യാതനാനുഭവത്തിന്റെ 
വാർഷികവലയമുറിവുകൾ  തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ 
തണൽവൃക്ഷങ്ങളെക്കുറിച്ച്...
അപ്പോൾ,ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്നു
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്...
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്..
തലോടാൻ വന്ന
സാന്ത്വനവാതങ്ങളെക്കുറിച്ച് ..

വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന  ജീവൻ
മഴുമൂർച്ചകൾകൾക്കുള്ളതായിരുന്നു
...

2015, നവംബർ 10, ചൊവ്വാഴ്ച

കടലിനോട് പറയാൻ...



കടലിനോട് പറയാൻ...


കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
ഗതിയടഞ്ഞു വഴിമറന്ന
പുഴമനസ്സിൻ ഗദ്ഗദങ്ങൾ

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
മരുകരങ്ങൾ പിഴുതെറിഞ്ഞ
മധുരമോഹ മലർദലങ്ങൾ

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
ശ്രുതിയകന്നു ലയമുടഞ്ഞു
മൃതിയടഞ്ഞ പ്രണയരാഗം

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
മിഴിയടഞ്ഞു മതിതളർന്നു
നിണമണിഞ്ഞ സ്മൃതിപഥങ്ങൾ

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
ഇവിടുറങ്ങുന്നൊരു പുഴതൻ
ശിഥിലസ്വപ്നശതങ്ങൾ തൻജഡം

2015, നവംബർ 3, ചൊവ്വാഴ്ച

ആത്മഹത്യ ചെയ്തവർ നാം

ഗാന്ധിഹത്യയുടെ പാപഭാരങ്ങൾ
രാഷ്ട്രഭക്തിയുടെ
കിന്നരിക്കുപ്പായമണിഞ്ഞു
പശുപ്പുറത്തേറി വരുന്നു

വിഭജനത്തിന്റെ
ചോരപ്പുഴയിൽ
ഉറ്റവരെ ഉപക്ഷിച്ചു കടന്നവർ
രക്ഷാമന്ത്രം അയച്ചു  തരുന്നു

പ്രത്യയശാസ്ത്രങ്ങളുടെ ശവപ്പറമ്പിൽ
'പിറക്കാത്ത പുതുപ്പിറവിക്കായ്' 
ബലിയർപ്പിക്കപ്പെട്ടവരുടെ
ദീനരോദനങ്ങൾ

കല്‍ത്തുറുങ്കിലെ ജീവിതത്തിനു
ആയുഷ്കാലമാണോ  എന്നറിയാൻ
മൗനത്തിൽ മറമാടിയ
നാക്കുജ്യോത്സ്യങ്ങളെ തേടരുത് നാം

മോചനഗാഥകളുടെ
തനിയാവർത്തനങ്ങളിൽ  മനം മടുത്തു
പ്രജ്ഞയുടെ ബലിക്കല്ലിൽ തലയടിച്ചു
എന്നേ ആത്മഹത്യ ചെയ്തവർ നാം