കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഡിസംബർ 26, വ്യാഴാഴ്‌ച

വിള തിന്നുന്ന വേലികളുടെ കാലം



'വിരിയും മുമ്പു വാടല്ലേ '-
എന്നൊരു പ്രാർത്ഥനയിലാണ് 
ഉദ്യാനത്തിലെ പൂമൊട്ടുകൾ

കാവൽവേലിയുടെ
കൂർത്ത മുള്ളുകളേറ്റു
ചോര വാർന്നു
കിടപ്പുണ്ടൊരു കുഞ്ഞുപൂവ് 

വേലിയുടെ അട്ടഹാസങ്ങളിൽ 
പതഞ്ഞു തീരുന്ന 
ഉദ്യാനനിലവിളികൾ 
അശാന്തിയുടെ മാനത്തു
കരിമുഖിലുകളായി ഉരുണ്ടു കൂടുന്നുണ്ട് ....


പൂമ്പാറ്റകളും പൂത്തുമ്പികളും
നൃത്തമാടുന്ന ഉദ്യാനം
മരിച്ചു പോയ 
ഏതോ കവിയുടെ സ്വത്താണ് 

മുകളിൽ
വട്ടമിട്ടാർക്കുന്ന ശവംതീനിപ്പക്ഷികൾ
താഴെ 
അതിജീവനത്തിനായുള്ള ചിറകടികൾ 

ഇനിയും മരിക്കാത്ത പൂക്കളുടെ 
നെഞ്ചിനുള്ളിലെ തിളയ്ക്കുന്ന ദ്രവം 
ഭീതി നിറഞ്ഞൊരു ഓർമപ്പെടുത്തലാണ് ...

നഗ്ന കവിത




'ഗീബൽസിന്റെ'
സർവകലാശാലയിൽ നിന്നൊരു ബിരുദം

'ഞഞ്ഞാ പിഞ്ഞാ'പറയാനുള്ള
പ്രായോഗികജ്ഞാനം

'കഴുതക്കാലുകൾ' നക്കാനും
നക്കിയ കാലുകൾ വെട്ടാനുമുള്ള
ഒടുക്കത്തെ ചങ്കൂറ്റം

വളർന്നതൊരു'ഗുണ്ടാ
 തെരുവിലാണെങ്കിൽ'
ബഹു കേമം

ഇതയും മതി
'സ്റ്റേറ്റ് കാറിൽ'
നൂറെ നൂറിൽ പറപറക്കാൻ...

ജനറേഷൻ ഗ്യാപ്പ്



മുള്ളിനെ
മുള്ളുക്കൊണ്ടെടുക്കണമെന്നു
'ഓൾഡ്ജനറേഷൻ '

മുള്ളിനെ
മുള്ളു കൊണ്ട ഭാഗം മുറിച്ചെടുത്തു
'മുള്ളു കൊള്ളുക എന്ന ഭീഷണി'
ഒഴിവാക്കണമെന്ന്
'ന്യൂ ജനറേഷൻ '

ജനറേഷൻ ഗ്യാപ്പിനുള്ളിൽപ്പെട്ടു
വാലു മുറിഞ്ഞൊരു സത്യം
വേദനയോടെ ചിലച്ചുകൊണ്ടിരുന്നു

2013, ഡിസംബർ 9, തിങ്കളാഴ്‌ച

പരിശുദ്ധ പ്രേമപീയൂഷം തേടി ...

ഏതൊരു ശക്തിയാണെന്നെയും നിന്നെയുമി-
ക്കാണുംരൂപത്തിൽ കോർത്തിണക്കി ?
എന്തിന്നുവേണ്ടിയാണീവിതം നമ്മളെ
കരളും കരളുമായ്‌   ചേർത്തിണക്കി ?
സുരതത്തിനൊടുവിൽ വിരിയും  മഴവില്ലിൻ
ക്ഷണവിജൃംഭണത്തിനായ് മാത്രമോ ?
യൗവനം തന്നൊരു വരദാനമല്ലയോ
മാംസനിബദ്ധാനുരാഗം മണ്ണിൽ !
യൗവനം വിട്ടേച്ചുപോവുകിൽ തൽക്ഷണമി-
ക്കാണുംരാഗവും   മായുമെന്നൊ  ?
എങ്കിലനവദ്യസുന്ദര പ്രേമമൊ-
രൂതിവീർപ്പിച്ച ബലൂണ്‍ മാത്രമോ ?
പാവന  പ്രേമമൊന്നില്ലേയീഭൂവിതിൽ
എല്ലാം വെറും മാംസദാഹമെന്നൊ ?
മാംസനിബദ്ധമല്ലാത്തൊരു   രാഗത്തെ
കാണാൻ  കഴിഞ്ഞതില്ലെങ്ങുമെങ്ങും ...
തുടരട്ടെ ഞാനെന്റെയീത്രയേകനായ്
പരിശുദ്ധ  പ്രേമപീയൂഷം തേടി  ...

2013, ഡിസംബർ 4, ബുധനാഴ്‌ച

ശവക്കുഴിയൊരുക്കി കാത്തിരിക്കുന്നവർ ...

ദുര മൂത്ത മർത്യനീ
ധരണിയിൽ കാട്ടുന്ന 
പേക്കൂത്തുകൾക്കൊരറുതിയില്ലേ ?

കലി മൂത്ത ഭൂമിയൊ-
രുനാളിൽ സർവ്വതും
തകിടംമറിക്കുകില്ലാരറിഞ്ഞു !

ഇത്തിരിപ്പോന്ന
വയറിനായൊത്തിരി
വെട്ടിപ്പിടിച്ചോരശുഭയാത്ര

എങ്കിലുമൊട്ടും 
കുറയുകില്ലാർത്തിക-
ളാറടിമണ്ണിലൊതുങ്ങുവോളം

കടലിൻ നടുവില-
കപ്പെട്ട തോണിയിൽ
ദ്വാരങ്ങൾ തീർക്കുവോനാണ്‌,മർത്യൻ

ഇന്നിന്റെയാർത്തികൾ
തീരുമ്പോൾ  നാളെയീ
ഭൂമിയിൽ  ജീവൻ തുടിച്ചീടുമോ ?

സ്വന്തം  ശവക്കുഴി
വെട്ടിക്കൊണ്ടുള്ളൊരീ
കാത്തിരിപ്പിന്നെന്റെ ജീവിതവും !

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ഞാൻ കീഴാളൻ

ശിരസ്സിലൂടൂർന്നിറങ്ങിയ
വിയർപ്പുത്തുള്ളികൾ,
കനവിന്റെ ദീപ്തിയും
കനിവിന്റെ ഉര്‍വ്വരതയും
മഴവില്ലുകൾ  തീർത്ത
കുഴിഞ്ഞ കണ്ണുകളെ ആശ്ലേഷിച്ചുക്കൊണ്ട്
വദനത്തിലൂടെ ചാലിട്ടൊഴുകുമ്പോൾ,
ജഠരാഗ്നിയുടെ ആളലിൽ
മടക്കുകൾ വീണ
വയറിനെ സമാശ്വസിപ്പിക്കാൻ
ഉടുമുണ്ടു പിന്നെയും മുറുക്കിക്കുത്തി,
ചേറിലും ചെളിയിലും
പതിഞ്ഞമർന്നു
വരണ്ടു വിണ്ട കാലടികൾ
അതിദ്രുതം ചലിപ്പിച്ചത്
സുഭിക്ഷമായി ഭക്ഷണം കഴിച്ചു
നിനക്കു ഏമ്പക്കമിടാനായിരുന്നു ...

അന്നും ഇന്നും, നീ
സുഖശീതളശയ്യയിൽ
അർദ്ധസുഷുപ്തിയിലാണ്...
എനിക്കു നഷ്ടമായത്‌-
എന്റെ ഓജസ്സും തേജസ്സും ഏറ്റുവാങ്ങി
ജീവൻ നുരകുത്തിയ മണ്ണും
നരവംശചരിത്രത്തിന്റെ അടിത്തട്ടിലേക്ക്
പടർന്നിറങ്ങിയ വേരും...

എന്റെ പൂതലിച്ച ശരീരത്തിലൂടൊഴുകി
വറ്റി വരണ്ട വിയർപ്പുനദികളുടെ 
ഉപ്പടയാളങ്ങളും,
വിണ്ടുണങ്ങിയ ഉപ്പൂറ്റികളും,
നിന്നെ ഊട്ടിയുറക്കിയ,
തിരുശേഷിപ്പുകളുടെ
ദുരന്തസ്മാരകങ്ങളാണ്...

ഞാൻ
നിന്നെ നീയാക്കാൻ
ഒന്നുമല്ലാതായ
കീഴാളൻ !
ആയുസ്സിന്റെ വിത്തിറക്കാൻ വേണ്ട;
ആയുസ്സൊടുങ്ങുമ്പോൾ
അടക്കാനുള്ള മണ്ണെങ്കിലും
കിട്ടിയിരുന്നെങ്കിൽ ....
 

നീലക്കുയിലേ നീയില്ലെങ്കിൽ



നീലക്കുയിലേ നീയില്ലെങ്കിൽ
മരുഭൂവാകും എന്നുടെ ജന്മം
മായല്ലേ ......മറയല്ലേ
പൊൻക്കിനാവിലെ താരകമേ
എന്നും എന്നിൽ പൂത്തീടാൻ
വരുമോ നീയെൻ പ്രാണസഖീ (നീലക്കുയിലേ)

ഊഷരമീ ഭൂവിതിൽ  പെയ്ത
കുളിർമഴ നീ  ഓമൽക്കിനാവേ
ഉർവ്വരമാക്കി നീയെന്റെ
ഒമാൽക്കിനാവിൻ തീരങ്ങൾ
ഒരു നവ  സ്വർഗ്ഗം തീർക്കാൻ
ഒരു രാഗഹർഷമായ്
വരൂ ...വരൂ ...നീയോമലേ(നീലക്കുയിലേ)

പൂന്തിങ്കൾക്കല മാനത്തു മെല്ലെ
ഗസൽമഴയായ് പൊഴിയാൻ നേരം
താരകങ്ങൾ കണ്ണുകൾ ചിമ്മും
നീലരാവിൽ ഞാൻ കാത്തു കിടപ്പൂ
ഒരു നവ  സ്വർഗ്ഗം തീർക്കാൻ
ഒരു രാഗഹർഷമായ്
വരൂ ...വരൂ ...നീയോമലേ(നീലക്കുയിലേ)

2013, നവംബർ 24, ഞായറാഴ്‌ച

ഭരണകൂടം- അഥവാ, നിറഞ്ഞ ശൂന്യത

മദ്യഷാപ്പിലേക്കുള്ള നീണ്ട വരികൾ,
പെയ്തു തീർന്ന യൗവനങ്ങളുടെ
കഥ പറയുമ്പോൾ
നിറഞ്ഞ ഖജനാവു നോക്കി
ഒരു ജനകീയസർക്കാർ
ആത്മനിർവൃതി കൊള്ളുന്നുണ്ട്

സ്ത്രീക്ക്
'രതിയന്ത്രം' എന്നൊരു പുതിയ പര്യായപദം
കറുത്ത വേഷധാരികളായ വേട്ടക്കാർ
നിഘണ്ടുവിൽ  എഴുതി ചേർത്തപ്പോൾ
ചില സ്ത്രീസംരക്ഷണവാദികൾ
നിഘൂഢസ്മിതം പൊഴിക്കുന്നുണ്ട്‌

ജഠരാഗ്നിയിൽ വെന്തെരിഞ്ഞു
ജരാനരകളേറ്റു വാങ്ങി
പ്രാന്തവൽകൃതർ എരിഞ്ഞടങ്ങുമ്പോൾ
'കാക്കത്തൊള്ളായിരം'
വിമാനത്താവളങ്ങളേകി
സർക്കാർ മാതൃക കാട്ടുന്നുണ്ട്

ആർക്കൊക്കെയോ വേണ്ടി കൊല്ലുന്നവർ...
എന്തിനാണെന്നറിയാതെ കൊല്ലപ്പെടുവർ...
നിരപരാധികളുടെ ചുടുനിണം വീണ
മണ്ണിൽ നിന്നുമുതിരുന്ന രോദനങ്ങളോടൊപ്പം
ചില ചോദ്യങ്ങളുമുയരുന്നുണ്ട് !
ജീവൻ-അത് സംരക്ഷിക്കാൻ
കഴിയാത്ത ഭരണകൂടം
പ്രഹേളികയുടെ പുറന്തോടിനുള്ളിലെ
നിറഞ്ഞ ശൂന്യതയാണ്  ...

2013, നവംബർ 20, ബുധനാഴ്‌ച

എന്തിനോ വേണ്ടി തുള്ളുന്ന കോമരങ്ങൾ














സഹസ്രാബ്ദങ്ങളുടെ
ഹരിതചരിത്രമുറങ്ങുന്ന
മഴക്കാടുകളെ
ഭോഗതൃഷ്ണ തലയ്ക്കു പിടിച്ചവൻ
മലയിറക്കിക്കൊണ്ടു പോയി
ബലാൽക്കാരം ചെയ്യുന്നു ...
ജൈവവൈവിധ്യങ്ങൾ
കാടും മേടും കടലും കടന്നു
വിസ്മൃതിയിലേക്ക് ...
'അരുതെന്ന് 'പറഞ്ഞ
ഗാഡ്ഗിലിന്റെ
നാക്ക് മുറിച്ചെടുത്തു
ഇരുട്ടിൽ കലി തുള്ളുന്നു
ചില  കോമരങ്ങൾ !
ഇപ്പോൾ
'മിതഭാഷിയായ '
കസ്തൂരിരംഗന്റെ തലയ്ക്കു വില പറയുന്നു
കഴുകക്കണ്ണുകൾ...
ഒരു കൂട്ടം   കുരുവികളുടെ
നേർത്ത ചിറകടിയൊച്ചകൾ കേൾക്കുന്നത്
നാളെത്തെ  മരുഭൂമിയിൽ നിന്നാണ് ...
സത്യത്തെ കുഴിച്ചു മൂടാനുള്ള
അധിനിവേശ വ്യഗ്രതകളിൽ
ഒലിച്ചു പോകുന്നത്
നമ്മൾ തന്നെയാണ്
ചില കോമരങ്ങൾ അങ്ങനെയാണ് !
ജീവൻ  തുടിക്കുന്ന
സ്വശരീരത്തോടു പോലും
കടപ്പാടുകളില്ലാതെ
എന്തിനോ വേണ്ടി തുള്ളുന്നവർ...
ആർക്കോ വേണ്ടി തുള്ളുന്നവർ...

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഒരു വൃക്ഷത്തിന്റെ ഗദ്ഗദങ്ങൾ













വാസന്തകോകിലം വന്നു വിളിച്ചപ്പോൾ
ചാരുലതകളിളകിയാടി

നീയാകുംവല്ലിയെൻ തനുവിൽ പടർന്നപ്പോൾ
ചില്ലകളാനന്ദ നൃത്തമാടി

നിൻകരലാളനമേറ്റപ്പോളെൻ കരൾ
കുളിർകോരി മെല്ലെക്കുണുങ്ങി നിന്നു

ആനന്ദവർഷങ്ങൾ ,സന്തോഷഹർഷങ്ങൾ 
പൂക്കാലം തലയിൽ ഞാനേറ്റിനിന്നു

കുഞ്ഞുണ്ണികൾ പൂവിൽ നിന്നുമുയിർക്കൊണ്ടു
അതുപിന്നെ മധുരഫലങ്ങളായി

ആയിരമായിരം കിളികളെൻ ശിഖരത്തിൽ
കൂടുകൂട്ടിക്കൊണ്ടു  പാട്ടു പാടി

ഞാനാംമരത്തിനെ വാരിപ്പുണർന്നൊരു 
വല്ലീ, നീ ഊറ്റിയെൻ മജ്ജയെല്ലാം

അന്നെൻകനവുകൾ  മൊത്തിക്കുടിച്ചുക്കൊ-
ണ്ടെങ്ങു പോയെങ്ങു പോയ്‌ നീ മറഞ്ഞു 

ചോണനുറുമ്പുകൾ നെഞ്ചിലെരിത്തീയായ്,
കരളിൻ കിനാക്കളടർത്തി മാറ്റി

ശീതക്കാറ്റെനുടെ താരുണ്യമൊക്കെയും
ശീതീകരിച്ചെങ്ങൊ പാഞ്ഞു പോയി 

ഉഷ്ണക്കാറ്റെനുടെ ഹൃദയകവാടങ്ങൾ
ഊഷരമാക്കി കടന്നു പോയി

അന്നെൻശിഖരത്തിൽ കൂടുകൂട്ടാൻ വന്ന
കിളികളിന്നില്ല ;യുറുമ്പുമില്ല

അന്നെന്നിൽ താരുണ്യം വാരി വിതറിയ 
വാസന്തവുമെന്നെയറിയാതായി

ഉണങ്ങിയിക്കൊമ്പുകൾ,ജീർണ്ണിച്ചു വേരുകൾ 
ഇലകളെല്ലാം വാടി വീണു പോയി

ആരുടെയൊക്കെയോ ചിതയിലെരിയുവാ-
നായി വിധിച്ചൊരു പാഴ്ത്തടി ഞാൻ !

                     

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇല്ലാത്ത വാനിലെ ഇല്ലാത്ത ദീപങ്ങൾ




തൂലികത്തുമ്പിലൂടൂർന്നിറങ്ങീടുന്നു
ആദി മുതൽ തിങ്കൾ പൊൻവസന്തം
ഇന്ദുമുഖിയുടെ സൗമുഖ്യം വർണ്ണിച്ചി-
ടാത്തൊരു നാക്കുമീമണ്ണിലില്ലാ സത്യം

സൂര്യതേജസ്സും നെറുകയിലേറ്റിക്കൊ-
ണ്ടേറ്റമഹന്തയാലിന്ദുവിൻ പൊയ്മുഖം
കാഴ്ചകൾക്കുള്ളിലെ പൊരുളുകൾ തേടുമ്പോൾ
വായു നിറച്ച കുമിളകൾ സത്യങ്ങൾ

കാഴ്ചവൃത്തങ്ങളിൽ തെളിയുമീ ദൃശ്യങ്ങൾ
ചതിക്കപ്പെടും വെറും മോഹവലയങ്ങൾ
സുന്ദരമാമൊരീ കാഴ്ചകളൊക്കെയും
ദേഹദീപത്തിൻ വിനോദ വികൃതികൾ

ഇല്ലാത്ത നക്ഷത്രരാശികൾ പണിയുന്ന
ഭ്രമാത്മക വിശ്വമൊരുകിനാവോ ?
ഇല്ലാത്ത നീലിമ കാണിക്കുമാകാശ-
കണ്‍ക്കെട്ടുവിദ്യയിൽ ശൂന്യരായ് നാം !

 


2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

കാറ്റിന്റെ താലോലം

കനലുകളിൽ പൊള്ളിയ പാദങ്ങളും
ചിന്തകളിൽ വെന്ത ഹൃദയവുമായി
ഒരു തപ്തജന്മം നിത്യനിദ്ര പൂകിയപ്പോൾ
ശവക്കൂനക്കരികിലുള്ള കുറ്റിച്ചെടി
വിശറിയാക്കിക്കൊണ്ടൊരു കാറ്റ്
സാന്ത്വനിപ്പിച്ചു വീശിക്കൊണ്ടിരുന്നു

കാലമൊരു പൂവിൽ വരകൾ കോറിയിട്ടപ്പോൾ
തേൻ നുകർന്നു മദിച്ചുല്ലസിച്ച  വണ്ടുകളും
നെഞ്ചിലെ  കനിവിൽ  വിരിഞ്ഞുണർന്ന ശലഭങ്ങളും
നന്ദികേടിലേക്ക് പടിയിറങ്ങിയപ്പോൾ
മണ്ണിലടർന്നു വീണ ദലങ്ങളെ നെഞ്ചോട്‌ ചേർത്തൊരു
കാറ്റ് താലോലിച്ചു കൊണ്ടിരുന്നു

കാറ്റ്
വരണ്ടുണങ്ങിയ മരുഭൂമനസ്സിലേക്ക്
മഴമേഘങ്ങളെ  ഓടിച്ചിട്ട്‌ പോകുന്നു
കാറ്റ്
വസന്തം വർണ്ണം വിരിയിച്ച
ചില്ലകളിൽ നിന്നും പുഷ്പവൃഷ്ടി നടത്തുന്നു