കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

മൊണാലിസയിൽ നിന്ന് സർബത് ഗുലയിലേയ്ക്കുള്ള ദൂരം


ശാന്തം മാസിക /സപ്തംബർ 2017
santham masika


മൊണാലിസയിൽ നിന്ന്
സർബത് ഗുലയിലേയ്ക്കുള്ള ദൂരം


ഹൃദയാന്തരാളത്തിലെ
ദുഃഖനീലിമയിൽ നിന്ന്
ആധികളുടെ വെള്ളിടികൾ.
കൺകളിലെ നരച്ച ആകാശത്തിൽ
അലയുന്ന വന്ധ്യമേഘങ്ങൾ,
കനൽപ്പറവകൾ.
ബോധത്തിന്റെ ഊഷരനിലങ്ങളിൽ
ഉറക്കുകുത്തിയ
ജഡസ്വപ്നങ്ങൾ


എന്നിട്ടുമവൾ
സഹനത്തിന്റെ മാറാപ്പില്‍ നിന്ന്
ഒരു നിഗൂഢഹാസമെടുത്തണിയുന്നു.
പുഴുക്കുകാറ്റിന്റെ ഗാഢാശ്ലേഷത്തിൽ
വിളറിയ ചുണ്ടുകൾ
വായിലെ ചുടുദ്രവത്തിൽ നനച്ച്‌
അയാൾക്ക് മുന്നിലൊരു ശിലയാകുന്നു


കാഴ്ചകള്‍ പുറത്തല്ല
അവനവനുള്ളിൽ തന്നെ
എന്നതറിയാത്ത അയാൾ
തേച്ചു മിനുക്കിയ
അവളുടെ ഒരു മുഹൂർത്തം
തന്റെ ഉള്ളിൽ നിന്ന് വാരിയെടുത്ത്
ക്യാൻവാസിൽ തേച്ചുപിടിപ്പിക്കുന്നു


നിഗൂഢനിശ്ചലതയെ
അനശ്വരമാക്കുന്നു വർണ്ണക്കൂട്ടുകൾ.
വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ഭാവത്തെ
സൗന്ദര്യത്തിന്റെ അവസാന വാക്കെന്ന്
ലോകം വിസ്മയിക്കുമ്പോൾ
മനസ്സുകളുടെ ചിത്രശാലയില്‍ പടം പൊഴിച്ചിട്ട്
ആരുമറിയാതെ യാതനയുടെ മുൾക്കാടുകളിലേയ്ക്ക്
ഇഴയുന്നു അവൾ
മറ്റു കാലങ്ങളിൽ
മറ്റു ദേശങ്ങളിൽ
അദൃശ്യമായി
പിറവിയുടെ ഭാരം ചുമന്നു
വെറുതെ പൂത്തു കൊഴിയാൻ


മൊണാലിസയിൽ നിന്ന്
പച്ചക്കടൽ കണ്ണുകളിൽ പേറുന്ന
സർബത് ഗുലയിലേയ്ക്കുള്ള പലായനദൂരം
ഒരിക്കലും അളക്കാനാകാതെ
അവളുടെ ഉള്ളിലെ കരിങ്കടൽ നിലവിളികള്‍
കേകേൾക്കാനാകാതെ
ഇപ്പോഴും അവളല്ലാത്ത അവളെ
പകർത്തിക്കൊണ്ടേയിരിക്കുന്നു ചിത്രകാരൻ

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

മാപ്പുസാക്ഷി

ഒന്നെന്ന് നെഞ്ചോടുറപ്പിച്ച്
രണ്ടെന്ന് പിളർന്നു പോയ
ചില സങ്കടങ്ങളുണ്ട് !

വെളിച്ചമെന്നു  കണ്ട്
നരകം തേടിച്ചെന്ന
നിശാശലഭത്തിന്റെ ഉപമ
എന്റേതെങ്കിലും
കരിയിലക്കാട്ടിലൂടെ
നടക്കുമ്പോൾ
ഇടയ്ക്ക് തലയുയർത്തിനോക്കുന്ന
ഓന്തിനെപ്പോലെ
ഓർമ്മക്കാട്ടിൽ നിന്ന്
ഒന്നെത്തി  നോക്കാറുണ്ട് നീയും

പ്രണയം തേടിവന്നു
പ്രാണനും കൊണ്ടു പറന്നകന്ന
വേഷപ്രച്ഛന്നയായ മാലാഖയുടേതല്ല
നിന്റെ ഉപമ;
മാപ്പുസാക്ഷിയുടേതാണ് ....

2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

കാടിന്റെ ആധികൾ


കാടോളം പോന്ന കരുത്തിന്റെ
കനൽക്കണ്ണിൽ പെടാതെ
കുഞ്ഞുമൃഗങ്ങൾ ഇപ്പോഴുമുണ്ട്

കാട്ടിലെ ഗർജ്ജനങ്ങൾ
അവരെ പേടിപ്പെടുത്താറുണ്ടെങ്കിലും
കണ്ണിൽ പെടാത്തത്രയും
ചെറുതായതുകൊണ്ട് മാത്രം
സുരക്ഷിതരാണവർ

കാട്ടിലെ കണക്കെടുപ്പിലൊന്നും
പെട്ടില്ലെങ്കിലും
കാടിന്റെ മനസ്സാണവർ

അവരെ മാത്രം ഓർത്തോർത്തു
തേങ്ങുന്നത് കൊണ്ടാകണം
കാടിന്റെ മൗനസംഗീതത്തിന്
ഇത്രമാത്രം മധുരം

വലിയ പോരുകൾക്കിടയിൽ
പെട്ടുപോയാൽ
ചതഞ്ഞരഞ്ഞു പോയേക്കാവുന്ന
ചെറുതുകളെ ഓർത്താകണം
അതിന്റെ ആധികൾ

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

വാലുമുറിയൻ പല്ലി



ജീവൻ ഇറുത്തെടുക്കാൻ
വന്നവർക്കു മുന്നിൽ
ആദ്യം മുറിഞ്ഞുവീണത്
വാലായിരുന്നു

ഉത്ഥാനപതനങ്ങളുടെ ചോരപ്പാടുകൾ
ദുരന്തങ്ങളിൽ പതറാത്ത കരുത്ത്
പൂക്കാലത്തിന്റെ ഓർമ്മകൾ
എല്ലാം വാലായ് ചുമക്കുകയായിരുന്നു

പിടയ്ക്കുന്ന സത്യത്തെ
അവർ അഗ്നിയിൽ എരിച്ചു
ചരിത്രമായിരുന്നു അത്


വാലിന്റെ  വെള്ളിവെളിച്ചമില്ലെങ്കിൽ
ഇരുൾ മൂടിയ കാട്ടുവഴികൾ
നടന്നു തീർക്കാൻ ആവില്ലെന്ന്
ആദ്യം മനസ്സിലാക്കിയത്
അവരായിരുന്നു

വാലറ്റ പല്ലി
എത്ര സത്യം ചിലച്ചാലും
സത്യമാണെന്ന് തോന്നുകയേ ഇല്ല

ഭൂതകാലം മുറിഞ്ഞു പോയതിനെ
രൂപപ്പെടുത്തിയെടുക്കാൻ
എളുപ്പമാണ്
കുശവൻ മൺപാത്രം
നിർമ്മിച്ചെടുക്കുന്നത് പോലെ...

2017, ജൂലൈ 22, ശനിയാഴ്‌ച

പ്രസവവാർഡിൽ നിന്ന് മോർച്ചറിയിലേയ്ക്കുള്ള ദൂരം




ആശുപത്രിക്കിടക്കയിൽ
കുട്ടിയെ പ്രസവിച്ചിടുന്നു

അമ്മയെന്നു ധരിച്ച്
സ്വപ്നനിഴലിന്റെ  കൈപിടിച്ച്
പ്രസവവാർഡിനും ജനറൽവാർഡിനും
ഇടയ്ക്കുള്ള ദൂരം
അവൻ വേച്ചുവേച്ചു കടക്കുന്നു

പിന്നെയും
ആരൊക്കെയോ കൂടെയുണ്ടെന്ന കരുത്തിൽ
ജനറൽവാർഡിനും
തീവ്രപരിചരണ വിഭാഗത്തിനും ഇടയിലെ
ദുരിതക്കടൽ നീന്തുന്നു

അത്യാഹിത വിഭാഗത്തിലെ
മങ്ങിയ വെട്ടത്തിൽ
ബോധാബോധങ്ങൾക്കിടയിലൂടെ
മുങ്ങിപ്പൊങ്ങുമ്പോൾ     
വിനിമയമൂല്യം നഷ്ടമായ
ചന്തച്ചരക്കെന്ന ജ്ഞാനം മുളയ്ക്കുന്നു. 

കറുത്തതും വെളുത്തതുമായ
ഇന്ദ്രിയോന്മാദങ്ങൾ സ്വന്തമായിരുന്നില്ലെന്ന
അറിവിന്റെ മുറിവേറ്റ നോവിൽ,
കൂട്ടുകൂടിയ നിഴലുകളിൽ
സർവ്വസ്വവും അർപ്പിച്ച മൂഢതയെ പഴിച്ച്  
ശൂന്യക്കരിങ്കടൽ മീതെ പറക്കുമ്പോൾ
കാഴ്ചവട്ടങ്ങൾക്കപ്പുറം തെളിയുന്നു.

പ്രസവവാർഡിൽ നിന്ന്
മോർച്ചറിയിലേയ്ക്കുള്ള വളർച്ച
ഇവിടെ പൂർണ്ണമെന്നൊരു
വെൺമുദ്രയിൽ പൊതിഞ്ഞെടുത്ത്
ശൈത്യത്തിൽ ഉറയാൻ വിടുന്നു
സത്യത്തിൽ മേയാൻ വിടുന്നു...

വെളിപാടുപുസ്തകം


കലങ്ങി മറിഞ്ഞൊഴുകുന്നു
നിയതിയുടെ നിഗൂഢ സ്ഥലികളിലൂടെ
ഘോരവേദനാ പുളച്ചിലുകൾ

അപ്പോഴും പിടിവിടുന്നില്ല
അപാരതയുടെ  നീലനാഭിച്ചുഴിയിൽ നിന്ന്
കടഞ്ഞെടുത്ത തേനും
നറുഭാവനത്തിന്റെ നിലാമിനുപ്പും

ഫണം വിടർത്തി
ദംശിക്കാൻ
പിന്തുടരുന്നു മരുദാഹം.
അലക്കൈകൾ നീട്ടി
ചേർത്തു പിടിക്കാൻ
വിദൂരത്തിലിരമ്പുന്നൊരു കടൽ.
തുറന്നു വരുന്നു...
പ്രജ്ഞയുടെ വെളിപാടുപുസ്തകം

മറന്നു പോയ വീട്


വീട് മറന്നു പോയി !
കയ്യിൽ താക്കോൽ ഏല്പിച്ച്‌
ആരോ മറയുന്നു
തുറക്കാൻ ശ്രമിച്ചത് മുഴുവൻ
മറ്റുള്ളവരുടെ വീടുകൾ
താക്കോലിന്നു വഴങ്ങാത്ത
താക്കോൽദ്വാരങ്ങൾ
അബദ്ധങ്ങൾ....
അവസാനം
സ്വന്തം വീട് തുറന്ന്
വിശ്രമിക്കുകയാണ് ഞാൻ
അതോടെ
നിങ്ങൾക്കെന്ന പോലെ എനിക്കും
താക്കോൽ കാണാതാവുന്നു !

പുളിങ്കുരു


മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ.
വീടിന്നു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

സ്ക്കൂളിലേയ്ക്കെന്നും
ചുട്ട പുളിങ്കുരുവുമായി വന്നു ആമിന.
അതോണ്ട്,കുട്ട്യേളൊക്കെ ഓളെ
പുളിങ്കുരൂന്നു വിളിച്ചു.
ഇന്ദ്രങ്കുടിയാന്ന് ഓള് തിരിച്ചു വിളിക്കും
ഞാൻ മാത്രം ഓളെ
പുളിയാമിനാന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു.
ചെക്കന് മാഞ്ഞാളം കൂടുന്നുണ്ടെന്ന
ഓളെ പരാതിക്കിടയിൽ
വട്ടക്കണ്ണുകളിൽ അസർമുല്ല പൂത്തിരുന്നു

കബഡിക്കളിയ്‌ക്കിടയിൽ
ഓളെ പുള്ളിപ്പാവാട കീറി
വെള്ളത്തുട കണ്ടു
കുട്ട്യേളൊക്കെ ചിരിച്ചപ്പോൾ
എനിക്കു മാത്രം കരച്ചിൽ വന്നു.
ന്റെ എയ്‌ത്തും പഠിപ്പൂം ക്ക്യേ
നിന്നൂന്ന് ഓള് കാതിൽ വന്നു
സങ്കടം പറഞ്ഞപ്പോൾ
ഇല്ലാത്ത കരട് ചാടിയ കണ്ണിൽ
വെറുതെ തിരുമ്മിക്കൊണ്ടിരുന്നു ഞാൻ

രണ്ടു നേരം കഞ്ഞീം മൊളക് ചുട്ടരച്ചതും കൂട്ടി
ജീവിച്ചു പോണ ഓൾടെ
കിനാവിൽ പോലും മറ്റൊരു പാവാടയില്ല.
ബാപ്പ വയനാട്ടിൽ നിന്നൂം പണീം കഴിഞ്ഞു
മാസത്തിൽ ഒരിക്കൽ വരുമ്പോൾ
ഓൾടെ കുടീല് ബല്ല്യപ്പെരുന്നാൾ ആകും

പിന്നെ ആമിന സ്‌കൂളിൽ വന്നില്ല
കുട്ട്യേളൊക്കെ ഓളെ മറന്നു തുടങ്ങി
ഓല് പൊരേം വിറ്റു വായനാട്ടീ പോയീന്നു കേട്ടു

മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ
വീടിനു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

2017, ജൂലൈ 17, തിങ്കളാഴ്‌ച

പ്രപഞ്ചം

പ്രപഞ്ചമേ
നീയൊരു പുസ്തകം
ഞാനൊരു വാക്ക്
പ്രണയാതുര വാക്കുകൾ
പരസ്പരം പുണർന്നു
മഹത് കാവ്യമാകേണ്ടിയിരുന്നത് !
പ്രണയശൂന്യ വാക്കുകളുടെ
പൊരുളറിയാത്ത കലഹങ്ങൾ
അന്തമില്ലാത്ത അനർത്ഥങ്ങൾ...
ദുരന്തങ്ങളുടെ വിപത്ഗ്രന്ഥമേ
മടക്കിവെക്കും മുമ്പ്
ചില വാക്കുകൾ
നീ വെട്ടിമാറ്റും...

വിഡ്ഢി



ണൽ കൊണ്ടുപോലും
തഴുകാത്ത വൃക്ഷമേ...
നീ പൂത്തതും
സുഗന്ധം പരത്തിയതും
കിനാവുകളുടെ വ്യാജലോകത്തിൽ
എന്നിരുന്നാലും
ഓർമ്മകളുടെ പൊട്ടക്കുളത്തിൽ നിന്ന്
ഇല്ലാത്ത വെള്ളം കോരിയെടുത്തു
നിഴലിനെ തേവിനനയ്ക്കുന്ന
വിഡ്ഢിയുടെ കഥ നിനക്കറിയാം
പക്ഷേ...
ഓർമ്മകളാണ് ജീവിതമെന്ന് പഠിപ്പിച്ച
മാർക്കേസിന്റെ കഥ എനിക്കറിയാം

2017, ജൂലൈ 3, തിങ്കളാഴ്‌ച

തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത്






ശ്രീധരനുണ്ണി
(കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രശസ്ത കവി )


കവികൾ ഇപ്പോൾ തിരിഞ്ഞു നോക്കുന്നത് സ്വന്തം ആത്മാവിലേയ്ക്ക് മാത്രമല്ല .സമൂഹത്തിന്റെ ആത്മാവിലേയ്ക്ക് കൂടിയാണ് .നോക്കുക മാത്രമല്ല ,അവിടെ നിന്ന് പലതും ചികഞ്ഞെടുക്കുന്നുമുണ്ട് .ശ്രീ കെ ടി എ ഷുക്കൂർ അങ്ങനെ ചികഞ്ഞെടുത്ത ചിന്താശകലങ്ങളാണീ സമാഹാരത്തിലുള്ളത് .ആഴത്തിലുള്ള ചിന്തകളാണിവ .അതിൽ രൂക്ഷമായ അപഹാസമുണ്ട് ,വിമർശനമുണ്ട് ,ആസ്വാദനമുണ്ട്,ഗൃഹാതുരതയുടെ നീറ്റലുകളുണ്ട്.എല്ലാം കൂടി ഒരേ ചരടിൽ കോർത്തപ്പോൾ അത് 'തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത് എന്ന സമാഹാരമായി .

ചുറ്റുപാടുകളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും ജീവിതത്തിൽ സംഭവിക്കുന്ന അപചയങ്ങളെ കുറിച്ചും കവി തുറന്നെഴുന്നു ,പാടുന്നു .അത് പക്ഷേ തിരിച്ചറിവുകളുടെ പാട്ടാണ് .ജീവിത ശോകാന്ത നാടകം ആടി തീർക്കുന്നതിടയിലെ വൈതരണികളെ എങ്ങനെ മറി കടക്കണം എന്ന ചിന്ത അസ്ഥാനത്തല്ല .മൂല്യങ്ങളെ മുഴുവൻ ആക്രിക്കുന്നുകളിൽ അട്ടിയിടുന്ന ഈ കെടുകാലത്തെ പറ്റി ആക്ഷേപഹാസ്യത്തിന്റെ കൂരമ്പ്‌ പൊഴിക്കുന്ന ശീർഷക കവിത നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു .ശക്തമായ ഒരു രചനയാണിത്.

"ബാപ്പുജിയോട്" എന്ന കവിത ഈ കാലഘട്ടത്തിന്റെ ശബ്ദമാണ് .ബാപ്പുജി വീണ്ടും വന്ന് നാം അമ്മയോട് കാണിക്കുന്ന അത്യാചാരങ്ങളെ കാണണമെന്നത് കവിയുടെ മാത്രം അഭ്യർത്ഥനയല്ല
"അമ്മയുടെ താളഭംഗം വന്ന ഹൃദയം കൂടി
പിഴുതെടുക്കാൻ ഒരുമ്പെടുന്ന
അന്ധരായ മക്കളെ കാണാൻ "
ഗാന്ധിജി വരണം .
എത്ര ശക്തമായ ഈരടികൾ !
അച്ഛനെ പേടിക്കുന്ന മക്കളെ കുറിച്ചുള്ള കവിത നമ്മുടെ മനസ്സാക്ഷിയോടുള്ള കടുത്ത ചോദ്യമെത്രേ.ഏത് പാരമ്പര്യം അതിന് ഉത്തരം പറയും ?അമ്മയെ പൊരുന്നു യന്ത്രമാക്കി ആക്രിക്കടയിൽ ഏൽപ്പിക്കാൻ തയ്യാറാകുന്ന അനന്തര തലമുറകൾക്ക് വിധിച്ചത് ഏത് പാതാളമായിരിക്കും .

ഈ സമാഹാരത്തിലെ ഓരോ കവിതയും പ്രത്യേകം പ്രത്യേകം പഠനമർഹിക്കുന്നു .സ്ഥാലീപുലാക ന്യായേന ചിലത് പറഞ്ഞു വെച്ചു എന്നേയുള്ളൂ .ശക്തമായ കാവ്യ ബിംബങ്ങളെ ഉചിതമായ രീതിയിൽ സന്നിവേശിപ്പിക്കാൻ മിടുക്കുള്ള കവിയാണ്‌ ശ്രീ കെ ടി എ ഷുക്കൂർ .അതിനായി നല്ലൊരു കാവ്യഭാഷ ഉരുത്തിരിച്ചെടുക്കാൻ കവിയ്ക്ക് കഴിയുന്നുണ്ട് .
"മുന്നിൽ വരുന്ന വെപ്പു ചിരികളൊക്കെ
വിഷപ്പാമ്പുകളുടെ
മാളെങ്ങളെന്നറിയുക "
(കരുതലോടെ വേണം ചുവടുകൾ )
"പൊട്ട സ്ലേറ്റെന്റെ
കൈപിടിച്ചോടുന്നു
ഉപ്പുമാവെന്ന അറിവ്
ജഠരാഗ്നിയെ സാന്ത്വനിപ്പിക്കുന്ന
കലാലയ മുറ്റത്തേയ്ക്ക് "
എന്നിങ്ങനെ ബിബ കൽപനകളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഈ സമാഹാരത്തിൽ ഉണ്ട് .ആർദ്രമായ ഓർമ്മകളോടൊപ്പം തീ പിടിച്ച ചിന്തകളും ഈ രചനകളിൽ കാണാം .യാഥാർത്ഥ്യത്തിന്റെ ഈ കൊടും ചൂടിനപ്പുറം കാൽപ്പനികതയും പ്രണയവും കവി മനസ്സിനെ സ്വാധീനിക്കുന്നു .
"വാടാതെ കാത്തു ഞാൻ ഇക്കാലമത്രയും
ചൂടാതെ പോകയോ ഈ സ്നേഹപ്പൂവ് നീ "
(പ്രണയമിഥ്യകൾ )
എന്നിങ്ങനെ മധുരോദാരമായ ഈരടികൾ കൂടി കവി വിളയിക്കുന്നു .അതും ജീവിതത്തിന്റെ ഒരു വശമാണല്ലോ .

ഓർമ്മകൾ,ഘടികാരം ,മരം ,ചാപിള്ള ,ആടുജീവിതം എന്നിങ്ങനെ വിഭിന്നങ്ങളായ ചിത്രങ്ങൾ ഉപയോഗിച്ച് തീവ്രമായ അനുഭവമായി കവിതയെ മാറ്റുകയാണ് കവി.നല്ല വഴക്കത്തോടെ ,വൃഥാ സ്ഥൂലത തെല്ലുമില്ലാതെ ആവർത്തന വിരസത ഒഴിവാക്കി കൊണ്ട് ,ഒരു തപസ്യയുടെ ഫലമാണീ സിദ്ധി .കവിതാ രചനയ്ക്ക് വേണ്ടതും അത് തന്നെയാണല്ലോ .ജീവിതത്തിന്റെ വഴികളും വഴിത്തിരിവുകളും കവിതയ്ക്ക് വിഷയമാക്കിയതും നന്നായി .കാപട്യവും കള്ളത്തരങ്ങളും കൊടികുത്തി വാഴുന്നിടത്ത് മനസ്സാക്ഷിയ്ക്ക് എന്ത് വില എന്നത്രെ ചോദ്യം.അതും പണയത്തിൽ ആണെന്ന തിരിച്ചറിവ് നമ്മെ ഞെട്ടിക്കുന്നു .ആർക്കും ആരോടും ബാധ്യതയില്ല .ഉത്തരവാദിത്വമില്ല .ആ ഒളിച്ചോട്ടത്തെ അതിനിശിതമായ ഭാഷയിൽ കവി വിമർശിയ്ക്കുന്നു .അവിടെ സാമൂഹ്യ വിമർശകന്റെ ധർമ്മം കൂടിയുണ്ട് കവിയ്ക്ക് .

വൃത്തബദ്ധമല്ലാത്ത രചനയാണ് ശ്രീ ഷുക്കൂറിന് ഇണങ്ങുക എന്ന് തോന്നുന്നു .
"അനുഭവത്തീ പൊള്ളി വെന്തൊരിപ്പാദങ്ങൾ
ഇനിയും പഠിച്ചില്ല പാതകൾ താണ്ടുവാൻ "
എന്നിങ്ങനെയുള്ള ഇരുത്തം വന്ന രചനകളെ കണാതിരിയ്ക്കുന്നത്‌ എങ്ങനെ ?

"തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത് "എന്നാ കാവ്യ സമാഹാരം സഹൃദയ സമക്ഷം സമർപ്പിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട് .കാരണം ,പക്വമായ കവിമനസ്സിൽ നിന്നാണ് ഇതിന്റെ ജനനം .ആ മുളക്കരുത്ത് തുടർന്നും കാത്ത് സൂക്ഷിക്കാൻ കവിയ്ക്ക് സാധിക്കുമാറാകട്ടെ...
******************************************************
പുസ്തകം ലഭിക്കാൻ ഇമെയിൽ ചെയ്യുക childage04@gmail.com
----------------------------------------------------------------------------
“ഫേസ്ബുക്ക് ഗ്യാലറി” യില്‍ ഇന്ന് എത്തിയ പുസ്തകം....
Kta Shukkoor Mampad ന്‍റെ ‘തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത്...
എന്ന കവിതാ സമാഹാരം...
“വായനക്കാര്‍ ബന്ധപ്പെടുക...9447568720

2017, ജൂൺ 17, ശനിയാഴ്‌ച

കൈസുത്തയുടെ പൂച്ച


സഹജ മാസിക


കൈസുത്തയുടെ പൂച്ച
*************************
നേരം വെളുത്തു വരുന്നതേയുള്ളൂ .വൈക്കോൽകൊണ്ടു മേഞ്ഞ മേൽക്കൂരയിൽ എലികളും അണ്ണാറക്കണ്ണന്മാരും ഉണ്ടാക്കിയ പഴുതുകളിലൂടെ ചില നക്ഷത്രങ്ങൾ ഒളിഞ്ഞു നോക്കുന്നുണ്ട് .ഒപ്പം,കുളിർക്കാറ്റ് അരിച്ചിറങ്ങുന്നുണ്ട് .
ജന്മനാ സ്വാധീനമില്ലാത്ത ഇടതുകാൽ മടക്കി വെച്ച്,വളരെ പ്രയാസപ്പെട്ടു എണീറ്റിരുന്നു കൈസുത്ത .അവർക്കെന്നും വലതുകാൽ കൊണ്ടുള്ള സർക്കസ്സായിരുന്നല്ലോ ജീവിതം ! വാപൊളിച്ചു വിഴുങ്ങാൻ വന്ന ജീവിതത്തെ ഒറ്റക്കാലിൽ നിന്ന് നേരിട്ട ഒരു സ്ത്രീയുടെ ചരിത്രം കൂടിയാണ് അവരുടെ ജീവിതം .കൈസുത്തയുടെ തീറ്റയും കുടിയും ,കിടത്തവും, ഉറക്കവും ഒക്കെ ഒറ്റമുറിയിൽ ആയിരുന്നു .ചെവിടി മണ്ണ് കൊണ്ടു തേച്ച ചുമരും ചാണകം മെഴുകിയ അകവും .
അവർ തീപ്പെട്ടി തപ്പിയെടുത്തു വിളക്കു കത്തിച്ചു .രാത്രി എന്നും കൂട്ടു കിടക്കാറുള്ള പൂച്ചയെ വിളിച്ചുണർത്തുകയാണ് അടുത്ത പതിവ് .അതിന്നും ബന്ധങ്ങളൊന്നും ഇല്ലായിരുന്നു .പകൽ എവിടെയെങ്കിലുമൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കും .വിശപ്പിന്‍റെ ഉൾവിളികൾ ജീവാത്മാക്കളുടെമേൽ ശാപമായി പെയ്തിറങ്ങിയതു തൊട്ടാകണം അലച്ചിലുകളുടെ പലായനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ടാവുക .!
കൈസുത്തയുടെ ദുഃഖം മുഴുവൻ ആവാഹിച്ചെടുത്തതു കൊണ്ടാകണം മരണംപോലെ കറുപ്പായിരുന്നു പൂച്ചയ്ക്ക് ..!
കൈസുത്തയുടെ കൂടെ കിടന്നില്ലെങ്കിൽ പൂച്ചയ്ക്ക് ഉറക്കം വരുമായിരുന്നില്ല .എവിടെപ്പോയാലും വൈകുന്നേരം തിരിച്ചെത്തിയിരിക്കും .ഒരിക്കൽ മാത്രം അതു വന്നില്ല .അന്നാരോ കാൽ തല്ലിയൊടിച്ചു ഓവുചാലിൽ ഉപേക്ഷിക്കുകയായിരുന്നു .പൂച്ചയ്ക്കു കൈസുത്തയെ ജീവനായിരുന്നു .തിരിച്ചും അങ്ങനെയായിരുന്നു .തങ്ങൾ അനാഥരല്ലെന്ന് അവർക്കു തോന്നിയിരുന്നത് ഒരുമിച്ചുണ്ടായ നിമിഷങ്ങളായിരുന്നു
.ആരെങ്കിലുമൊരാളുമായി വിട്ടു പിരിയാൻ കഴിയാത്ത ആത്മബന്ധം ഉണ്ടാകുന്നത് നമ്മൾ ജീവിക്കുന്നു എന്ന് ഉറപ്പു വരുത്താനാകണം.അല്ലെങ്കിൽ നിയതിയുടെ നൂൽപാലത്തിലൂടെയുള്ള ജീവിതം എത്ര ദുഷ്കരമായേനെ…
കൈസുത്ത തിരിച്ചും മറിച്ചും നോക്കിയിട്ടും പൂച്ചയെ കാണുന്നില്ല .
വൈകിയാണെങ്കിലും എത്താറുള്ളതാണല്ലോ .മുമ്പത്തെപ്പോലെ,കണ്ണിൽച്ചോരയില്ലാതെ ആരെങ്കിലും വല്ല കടുങ്കൈയ്യും ചെയ്തോ .
‘ ഇന്റല്ലാഹ് .ന്‍റെ കുട്ടിനെ കാണാനില്ലല്ലോ’
കൈസുത്തയ്ക്ക് ആധി പെരുത്തു ..കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ.അവർ വിതുമ്പി-സ്നേഹിക്കാനും ലാളിക്കാനും ആകെയൊന്നിനെയാണ് പടച്ചോൻ തന്നത് .അതും തിരിച്ചെടുത്തോ ?
മുമ്പ് പൂച്ചയെ കാണാതായ അന്ന് രാത്രി ഒരു പോള കണ്ണടച്ചിരുന്നില്ല .പിറ്റേന്നു വൈകുന്നേരം പൂച്ച ചതുക്കിച്ചതുക്കി വന്നപ്പോൾ കോരിയെടുത്തു തുരുതുരെ ഉമ്മ വെക്കുകയായിരുന്നു .
‘റബ്ബിൽ ആലമിനായ തമ്പുരാനെ ..ആരേന്‍റെ കുട്ടിനെ ങ്ങനെ ചെയ്തെ .ഓന് വെള്ളം കിട്ടാതെ ചാകും ‘
അന്ന് ലോകത്തെ മൊത്തം പ്രതിക്കൂട്ടിലാക്കി അവർ പ്രാകി ….
കൈസുത്തയ്ക്ക് ജീവിതം പോരാട്ടമായിരുന്നു .ഒറ്റക്കാലിൽ നിന്നു ഉശിരോടെയുള്ള പോരാട്ടം .
നിറങ്ങൾ തിരിച്ചറിയും മുമ്പ്, അതു പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .അതും ഒറ്റക്കാലുള്ള ഒരു പെൺകുട്ടിയെ തനിച്ചാക്കിയിട്ട് ..
തുറിച്ചുനോക്കി പേടിപ്പിക്കുന്ന ജീവിതസമുദ്രം അതിന്‍റെ വലിയ വായ്‌ തുറന്നു മുന്നിൽ .ആരുടെയൊക്കെയോ കനിവിൽ വർണ്ണങ്ങളില്ലാതെ കൗമാരം കടന്നു പോയി .കണ്ടവന്‍റെയൊക്കെ അടുക്കള നിരങ്ങിയും,പാത്രം കഴുകിയും,പുരുഷഗന്ധം അറിയാതെയും യൗവനം പെയ്തു തീർന്നു .
ഇപ്പോൾ ജരാനരകളോടൊപ്പം ആധികളും വ്യാധികളും ശരീരത്തിൽ കൂടുകൂടിയിരിക്കുന്നു .എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു അവർക്ക് .ഇത്രയുംകാലം പിടിച്ചുനിന്നതല്ലേ .ഭിക്ഷാടനം അവർക്കു അന്യമായിരുന്നു .നിരങ്ങി നിരങ്ങിയെങ്കിലും ആരുടെയെങ്കിലും അടുക്കളപ്പുറത്തെത്തും .വല്ലതും ചെയ്തുകൊടുക്കും . ഇത്തിരി കഞ്ഞിയും ചക്കക്കൂട്ടാനും കടിച്ചുകൂട്ടാൻ രണ്ടു ചീരാപ്പറങ്കി മുളകും പ്രതിഫലമായി കിട്ടും.കരുണകൊണ്ട് വർഷത്തിൽ എപ്പോഴെങ്കിലും പ്രമാണിമാർ എറിഞ്ഞുകൊടുക്കുന്ന സക്കാത്തരി കൊണ്ട് എന്താവാനാണ് …
വൈകുന്നേരം,പാതി ചിതലരിച്ചു കഴിഞ്ഞ ഉമ്മറപ്പടിയിൽ കുത്തിയിരിക്കും .മുറുക്കാൻചുവയുള്ള നെടുവീർപ്പുകൾ അന്തരീക്ഷത്തിലേയ്ക്ക് അലയടിച്ചുയരും .അപ്പോൾ അവരുടെ മുറ്റം ഒരു കോടതി മുറിയാകും .കുറ്റവാളിയായ ലോകത്തെ പ്രതിക്കൂട്ടിൽ കേറ്റിനിർത്തി വിചാരണ തുടങ്ങും .
ആ വിചാരണകളിൽ-ജന്മം കൊടുത്തവരും, സാന്ത്വനമരുളിയവരും, കണ്ണീർതുടച്ചവരും, കല്ലെറിഞ്ഞവരും ,പുച്ഛിച്ചു തള്ളിയവരും,പച്ചമാംസത്തിന്‍റെ രുചിയറിയാൻ വന്നു തള്ളയ്ക്കുവിളി കിട്ടി തലയിൽമുണ്ടിട്ടോടിയവരും ഒക്കെ കടന്നുവരും .
‘തള്ളക്ക് പ്രാന്താണ്’ എന്ന പരിഹാസമൊഴികൾ ഊടുവഴിയിലൂടെ ചൂട്ടും കത്തിച്ചു പോകും .
എന്നാൽ,ആ വിചാരണകളുടെ ന്യായാന്യായങ്ങൾ അറിയുന്ന ഒരേ ഒരു ജീവി പൂച്ചയായിരുന്നു .അത് അവരുടെ കണ്ണിൽ തന്നെ നോക്കിയിരിക്കും .ഇടയ്ക്ക്,എല്ലാം ശരിയാണ് എന്ന അർത്ഥത്തിൽ ‘മ്യാവൂ’ എന്ന് ശബ്ദമുണ്ടാക്കും .കൈസുത്തയുടെ കൺചലനങ്ങൾ വരെ പൂച്ചയ്ക്കു ഗ്രാഹ്യമെന്നാണ് നാട്ടുകാർ പറയുന്നത് .
കൈസുത്ത ഇടതുകയ്യിൽ വിളക്കു പിടിച്ചു ,കയർ കൊണ്ടുകെട്ടിയിട്ട മുളവാതിൽ പതുക്കെ തുറന്നു മുറ്റത്തേയ്ക്കു നോക്കി .
‘ന്‍റെ പടച്ചോനേ..പൂച്ച്യാണല്ലോ ആ കെടക്കണത്’
അവർ അടുത്തു ചെന്നു നോക്കി .പൂച്ചയ്ക്കു അനക്കമുണ്ടായിരുന്നില്ല .
‘ആരാമ്മളോട് ഇച്ചതി ചെയ്തേ’
അവർ ഏങ്ങലടിച്ചു കരഞ്ഞു .’കള്ളത്തിപ്പൂച്ച’ യെന്നു മുദ്രകുത്തി ആരോ തല്ലിക്കൊന്നു മുറ്റത്തു കൊണ്ടിട്ടതാകണം .
അതിനുശേഷം കൈസുത്തയുടെ ശബ്ദം ആരും കേട്ടില്ല .
പൂച്ച ചത്ത അന്നു രാത്രിയിൽ ആകാശത്ത് ഒറ്റനക്ഷത്രമേ ഉണ്ടായിരുന്നുള്ളൂ .ഇരുട്ടിന്നു കൂടുതൽ തിടം വെച്ചിരുന്നു .ദുർബലമായ ഒരു കാറ്റ് കൈസുത്തയുടെ പുര ചുറ്റിയതിന്നു ശേഷം മുളവാതിലിൽ വന്നു മുട്ടി .
കനൽവർഷങ്ങളിൽ വെന്തു പോയ തന്‍റെ ശരീരത്തെ ഉറക്കിക്കിടത്തി കൈസുത്ത ഇറങ്ങി നടന്നു .പൂച്ചയെത്തേടി....

2017, മേയ് 16, ചൊവ്വാഴ്ച

വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങല്‍

സുപ്രഭാതം സൺ‌ഡേ സ്‌പെഷ്യൽ



പുല്ലോട്ടിയിൽ
പുല്ലൊഴിഞ്ഞ നേരമില്ലായിരുന്നു
പാലുള്ളപ്പോൾ

കയറിനുപിറകെ ഭയത്തോടെ ഇടറിനടക്കുമ്പോൾ
കറവ വറ്റിയതുമുതൽ കാണാതായവരെ
വൃഥാ തിരയുകയായിരുന്നു കണ്ണുകള്‍

പ്രയോജനരഹിതമായത്
പൊറുപ്പിച്ചുകൂടെന്ന പുതുപാഠമായിരിക്കണം
വിറ്റൊഴിവാക്കുന്നവരുടെ മനസ്സില്‍

കത്തിമൂർച്ചയിലേയ്ക്കു വലിച്ചടുപ്പിക്കുമ്പോൾ
മതിപ്പുവില തെറ്റരുതേയെന്ന്
നേരുംനെറിയും കെട്ട പ്രാര്‍ത്ഥനകള്‍

പാതിയറ്റ കഴുത്തുമായി
ചോരപ്പുഴയില്‍ നീന്തി
ജീവിതത്തിലേയ്ക്കു പിടഞ്ഞെഴുന്നേൽക്കുമ്പോൾ
മരണത്തിലേയ്ക്കു തന്നെ തള്ളിവീഴ്ത്തുന്നുണ്ട്
രക്ഷകരുടെ കൈകള്‍

കഥയറിയാതെ കാത്തിരിക്കുന്ന
വിശപ്പുകളുടെ പ്രതീക്ഷയാണ്
തിളയ്ക്കുന്ന മാംസത്തിന്റെ
'കളകള'ശബ്ദമെങ്കിലും
കാല്പാടുകള്‍ പതിയാതെ പോയ ജീവിതത്തിന്റെ
വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങലാണത്..!

2017, മേയ് 7, ഞായറാഴ്‌ച

പകയുള്ള മൃഗം

യാത്രാവഴിയിൽ കണ്ട
അപൂർവ്വം ചിലതിനെ
ആത്മാവ് കൊണ്ടൊന്നു
തൊട്ടു നോക്കിയിരുന്നു.
അറിഞ്ഞിരുന്നില്ല
സ്മൃതിദ്വീപിലെ
ഒറ്റപ്പെട്ട മുറിവുചാലുകളിൽ
മുളകുതേക്കാൻ മാത്രമുള്ള
അവയുടെ ഒടുങ്ങാത്ത പക.
എത്ര വഴിമാറി നടന്നാലും
ചിലരെ
ചിലതെല്ലാം
പകയുള്ള മൃഗംപോലെ
പിന്തുടർന്നു കൊണ്ടിരിക്കും...

2017, മേയ് 4, വ്യാഴാഴ്‌ച

ഇനിയും...



ഇരുളും പുതച്ചാർത്തു വന്നു കൊടുങ്കാറ്റ്
ഇനിയും കെടാത്തതായുണ്ട് വിളക്കൊന്ന്

ഇനിയും, മതിഭ്രമക്കണ്ണിൽ പതിക്കാതെ
ഈറനും ചുറ്റി വിറയ്ക്കുന്ന  പൂവുണ്ട്

ഇനിയും, കരിങ്കൺക്കനലിൽ പിടയാതെ
ഇരവുകൾ താണ്ടിത്തളരുന്ന നോവുണ്ട്

ഇനിയും, അറിയുന്ന മക്കളിരിപ്പുണ്ട്
ഈറ്റുനോവിൻവില പ്രാണൻവിലയെന്ന്

ഇനിയും, സൽസന്താനം ബാക്കിയിരിപ്പുണ്ട്
ഇടനെഞ്ചിലച്ഛനെ ചേർത്തുപിടിച്ചെന്നും

ഇനിയും, വിയർപ്പിൻ രുചിയുണ്ട ഓർമ്മകൾ
ഇടുകാട്ടി,ലോർമ്മക്കൽ തിരയുന്നു കണ്ണീരാൽ

ഇനിയും, വിശപ്പിൻ വിഷം തീണ്ടി ചാകാത്ത
ഇത്തിരിക്കുഞ്ഞു വയറുകൾ  ബാക്കിയായ്‌

ഇനിയും, മരിക്കാത്തൊരിത്തിരി പാടത്തിൽ
ഇറ്റിറ്റിപ്പുള്ളുകൾ നെയ്യുന്നു സ്മരണകൾ 

ഇടിനാദമങ്ങു ദിഗന്തം പിളർക്കിലും
ഇടനെഞ്ചു പൊട്ടിപ്പിളരാതെ  വീറുകൾ

ഇനിയും, തിരയല്ലേ വഴികാട്ടും താരകം
ഇടറാതെ ഹൃത്തിലെ പന്തം തെളിക്കുക
---------------------------------------------



ചിത്രം.ഗൂഗിൾ

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

അവൻ പുരുഷനാണ്...






കഥ
.
അവൻ പുരുഷനാണ്

'നീ ഇല്ലായിരുന്നെങ്കിൽ തീർത്തും ഒറ്റപ്പെട്ടു പോയേനേ ഞാൻ'
എന്നു പറയാൻ നാവ് തരിച്ചതാണ്. ഏതോ ഒരു സംശയം ഭയമായി വളർന്നു അതിനെ തടഞ്ഞുനിർത്തുകയായിരുന്നു.
കൂടെവരാൻ അവൻ തയ്യാറായത് ഭാഗ്യമെന്നേ പറയേണ്ടൂ .സൗഹൃദത്തിന്റെ ആഴം അത്രയ്ക്കുണ്ടായിരുന്നു .തനിച്ചായിരുന്നെങ്കിൽ നഗരത്തിന്റെ തീക്ഷ്ണമായ കണ്ണുകളേറ്റു ഭയന്നു വിറച്ചേനെ.
അസ്തമയത്തിനു മുമ്പ് എത്തുമെന്നാണ് കരുതിയിരുന്നത് . .എന്തു ചെയ്യാം,ട്രെയിൻ എത്തിയത് വളരെ വൈകിയാണ് .വന്നിറങ്ങിയപ്പോഴേക്കും ഒൻപത് മണി കഴിഞ്ഞു കാണും .
മീറ്റിങ് രാവിലെ ഒൻപതു മണിക്കാണ് .എന്നു വെച്ച് രാത്രി ഉറങ്ങാതിരിക്കാൻ കഴിയില്ലല്ലോ .കഴിഞ്ഞ രണ്ടു മണിക്കൂറായി ഒരിടം തേടിയുള്ള നെട്ടോട്ടത്തിൽ ആണ് .അതും,ഭീതിക്കു മേൽ പടുത്തുയർത്തപ്പെട്ട ഈ അപരിചിത നഗരത്തിന്റെ ചോരച്ചാലിലൂടെ .തെരുവുവിളക്കുകൾ ഇവിടെ തെരുവുവിളക്കുകൾ അല്ല .ആർത്തി പൂണ്ട കണ്ണുകളാണ്.ഇരുട്ടിനു ശരീരത്തിലേയ്ക്ക് തുളച്ചു കയറുന്ന അദൃശ്യവേരുകൾ ഉണ്ടെന്നു തോന്നും .
എല്ലാ കണ്ണുകളെയും തന്നിലേയ്ക്കു ആവാഹിച്ചെടുക്കുന്ന തമോഗഹ്വരമാണ് പെണ്ണെന്നും ആ ആകർഷണവലയം ഭേദിച്ചു പുറത്തു കടക്കാൻ കഴിവുറ്റവനേ കഴിയൂ എന്നൊക്കെയുള്ള ശാപവചനങ്ങളുടെ കാലംകഴിഞ്ഞിട്ടു ഏറെയായെങ്കിലും അവമതിയുടെ പിടലിഭാരങ്ങൾ ഇന്നും താങ്ങി തളരുകയാണല്ലോ അവൾ.ഇന്നും അവള്‍ കണ്ണുകളുടെ ഗ്യാലക്സിയിലെ അസംഖ്യം നോട്ടങ്ങളുടെ ഉമ്മറത്താണ്. തന്റെ സൂര്യനെ നിശബ്ദം ചുറ്റാൻ വിധിക്കപ്പെട്ട ഗ്രഹം;ശപിക്കപ്പെട്ടതും.
ഒടുവിൽ ഒരു ലക്ഷ്വറി ഹോട്ടലിന്റെ മുന്നിലാണ് ടാക്സി വന്നു നിന്നത് .അവിടെ മാത്രമേ റൂം അവൈലബിൾ ഉള്ളൂത്രേ .അതും ഫാമിലി റൂം മാത്രം .
മനസ്സ് പിന്നോട്ട് പിടിച്ചു വലിക്കുകയാണ് .എന്ത് ചെയ്യും .അവനോടൊത്തു ഒരു പെണ്ണ് രാത്രി ഒറ്റയ്ക്ക് റൂമിൽ കഴിയുക ! അവൻ പുരുഷനാണ് .സാഹചര്യം അനുകൂലമല്ലെങ്കിൽ മാത്രം അമ്മയും പെങ്ങളും മകളുമൊക്കെ ആയി മാറുന്നവൾ തന്നെ അനുകൂല സാഹചര്യത്തിൽ അവന്റെ ഭോഗേച്ഛകൾക്കുള്ള ഉപകരണം മാത്രമായി മാറുന്ന കഥകൾക്ക് പഞ്ഞമില്ലാത്ത നാടിന്റെ സാംസ്കാരിക മുഖം കണ്ടു എത്ര തവണ കാർക്കിച്ചു തുപ്പിയിട്ടുള്ളതാണ് .ഇത്ര കാലവും ഈ വർഗ്ഗവുമായി ഒത്തു പോകാൻ കഴിഞ്ഞു എന്നതിൽ അത്ഭുതം തോന്നുന്നു .കാണുന്നിടങ്ങളിലൊക്കെ ബീജം വിസർജ്ജിച്ചു കടന്നു പോകുന്ന ജന്തുവർഗ്ഗത്തോട് പുച്ഛമല്ലാതെ മറ്റെന്തു തോന്നാൻ ..തലമുറകളുടെ അനുസ്യൂത ഒഴുക്കിനു വേണ്ടി അവൾ മാത്രം ത്യാഗം സഹിക്കണം പോലും...
മറ്റെവിടെയും റൂം കിട്ടാനില്ലെന്ന് തന്നെയവൻ തെറ്റിദ്ധരിപ്പിക്കുകയാകുമോ..ആ കണ്ണുകളിൽ വന്യമായ ഒരു ദാഹം ഉരുണ്ടു കൂടുന്നുണ്ടോ ..അവനിട്ട ചൂണ്ടകൊളുത്തിലേയ്ക്ക് പാഞ്ഞടുക്കുന്ന മത്സ്യമാണോ താൻ ...അറിയില്ല .
അവനെ സംശയിക്കുന്നത് വെറുതെയാണല്ലോ എന്ന ചിന്തയും ചുമ്മാ വന്നു അലട്ടുന്നുണ്ട് .മറ്റു വഴികളൊന്നും മുന്നിൽ ഇല്ലാത്ത സ്ഥിതിക്ക് കിട്ടിയ വഴി തന്നെ ലക്ഷ്യത്തിൽ എത്തിക്കും എന്ന് വിശ്വസിക്കുക തന്നെ .
റൂമിൽ കേറി വാതിൽ അടച്ച ഉടനെ 'വല്ലാത്ത ക്ഷീണം' എന്നു പറഞ്ഞവൻ ബെഡിലേയ്ക്കു മറിഞ്ഞു വീണു .
എത്ര ഉറങ്ങിയാലും തീരാത്ത യാത്രാക്ഷീണം ഉണ്ട് .ഉറക്കം വരുന്നില്ല .പതിയെ ചെന്നു ജനൽ തുറന്നു .
ഒരു കാറ്റ് അതിന്റെ തണുത്ത കൈകൾ കൊണ്ട് തഴുകി അടക്കം പറഞ്ഞു മറഞ്ഞു .അകലെ ,മാമലകൾക്കു മേലെ വിദൂര ആകാശപ്പരപ്പിൽ നിന്ന് ചില നക്ഷത്രങ്ങൾ ഉത്ക്കണ്ഠയോടെ തുറിച്ചു നോക്കുന്നുണ്ട് .ഇണക്കിളികളുടെ രാഗവിസ്താരങ്ങൾക്കിടയിലൂടെ അവ്യക്തമായി ഏതോ ഏകാകിയായ പക്ഷിയുടെ വിഷാദശ്രുതികൾ .നിലാവലകൾ ആർക്കൊക്കെയോ വേണ്ടി പ്രേമകംബളം വിരിച്ചിട്ടു കാത്തിരിക്കുകയാണ് .ജീവിതത്തിന്റെ മദിപ്പിക്കുന്ന ഗന്ധത്തോടൊപ്പം തന്നെ മരണത്തിന്റെ തിരിച്ചറിയാനാകാത്ത ഗന്ധവും അതിന്റെ അവ്യക്തമായ നിഴലും .നിഴലും നിലാവും ഇണ ചേർന്ന് കിടക്കുന്ന ഇടങ്ങളിൽ നിന്ന് നിഴൽ മാത്രം ബാക്കിയാകുന്ന മായാജാലമാണ് മരണം എന്ന് തോന്നാറുണ്ട് .
നിശാപുഷ്പ ഗന്ധത്തോടൊപ്പം മുറിയുടെ ഊഷ്മളതയിലേയ്ക്ക് പറന്നു വന്നൊരു നിശാശലഭം ചുമരിൽ തൊട്ടു കളിക്കാൻ തുടങ്ങി .ഏതോ എട്ടുകാലിക്കണ്ണുകളുടെ നിരീക്ഷണത്തിലാണെന്നു അറിയാതെ നൈമിഷികമായെങ്കിലും അത് ജീവിതമധുരം നുണയുകയാണ്.
നിലയ്ക്കാത്ത ചിന്തകളുടെ ആർത്തിരമ്പുന്ന തിരമാലകൾ .ഉണർന്നിരിക്കാനാവുമോ വെളുക്കുവോളം .ഉറങ്ങിയാൽ ...
അവൻ ..അവൻ പുരുഷനാണ് ..പുരുഷൻ,എത്ര നല്ല സുഹൃത്തായാലും എന്നും ശത്രു സ്ഥാനത്താണ് .അതാണ് പകർന്നു കിട്ടിയ ബോധം .സാഹചര്യങ്ങൾ അരക്കിട്ടുറപ്പിച്ച ബോധം .പേടിക്കപ്പെടേണ്ടവൻ ...ഒരു സ്ത്രീ ഒറ്റയ്ക്ക് അവന്റെ മുന്നിൽ ...രാത്രി ഒരു മുറിയിൽ .... ആരും മുട്ടി വിളിക്കാൻ ഇലാത്ത ഒരിടം ...ഒരു ശബ്ദം പോലും എത്തി നോക്കാത്ത ഇടം .തങ്ങൾക്കിടയിലുള്ള കടുത്ത മൗനത്തിന്റെ പുറന്തോട് പൊട്ടിച്ചു അവൻ പുറത്തു വരാതിരിക്കില്ല .അപ്പോൾ,ഒരു പ്രാചീന വന്യത അവന്റെ മുഖത്ത് സ്ഫുരിക്കും .പിന്നെ ..പിന്നെ അവന്റെ കണ്ണുകൾ കാണുന്നത് ഇരയെ മാത്രമായിരിക്കും !
ജനലടച്ചു ബെഡിൽ വന്നു കിടന്നു .ഭയം .അവന്‍ ഉറക്കം നടിച്ചു കിടക്കുകയാവാം .ഏതു നിമിഷവും താൻ അക്രമിക്കപ്പെടാം .സംശയത്തിന്റെ നൂറ്റൊന്നാവർത്തനങ്ങൾ....
കാറ്റ് ഭീതിതമായ എന്തോ ഓർമ്മപ്പെടുത്തികൊണ്ട് പുറത്തു കറങ്ങുന്നുണ്ട് .ഇടയ്ക്ക് ജനൽച്ചില്ലിൽ വന്നു ശക്തിയായി ആഞ്ഞടിക്കുന്നുമുണ്ട്.
മുറിയുടെ കോണിലുള്ള എട്ടുകാലിവലയിൽ കുടുങ്ങി അല്പം മുമ്പ് പറന്നു വന്ന നിശാശലഭം പിടയുന്നു .ഈ എട്ടുകാലി വലയിലേയ്ക്കുള്ള വളര്‍ച്ച മാത്രമായിരുന്നു അതിന്റെ ജീവിതം .അല്ലെങ്കിലും,മരണത്തിന്റെ അദൃശ്യവലകള്‍ എമ്പാടും നാട്ടിയ ഇടങ്ങളിലൂടെ സുരക്ഷിതമായ ഒരു യാത്ര എന്നത് വെറും സങ്കല്പ്പം .
അവനു രൂപാന്തരീകരണം സംഭവിക്കുകയാണ് ....
അവന്റെ കണ്ണുകൾ നിന്ന സ്ഥാനത്തു രണ്ടു ഇരുണ്ട കുഴികൾ മാത്രം .ചെവികൾ കാണാനില്ല .രക്തമിറ്റുന്ന ദംഷ്ട്രങ്ങൾ .നീണ്ടു നിലത്തു മുട്ടുന്ന നാക്ക്...
'അയ്യോ'...
'എന്തു പറ്റി നിനക്ക് ! ക്ഷീണം കൊണ്ടാവും ഇങ്ങനെ പേടിസ്വപ്നം കാണുന്നത് '
അവൻ നെറ്റിയിൽ മൃദുവായി കൈവെച്ചു .
'ദൈവമേ,നല്ല പനിയുണ്ടല്ലോ നിനക്ക് ! സാരല്ലട്ടോ ,എന്റെ കയ്യിൽ ഡോളോ അറുനൂറ്റമ്പത് ഉണ്ട് . ആദ്യം ഇത്തിരി ചൂടുവെള്ളംഎടുക്കട്ടേ .അതും കഴിച്ചു ഒന്ന് പുതച്ചു കിടാന്നാൽ മാറാവുന്നതേയുള്ളൂ '
അപ്പോൾ താൻ യാഥാര്‍ത്ഥ്യത്തിൽ നിന്ന് ഇടയ്ക്ക് സ്വപ്നത്തിലേയ്ക്കും ചാടിയോ ! യാഥാർഥ്യത്തെ സ്വപ്നത്തിൽ നിന്നും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ;തിരിച്ചും .സ്ഥലകാല മാനങ്ങളുടെ പരിമിതികളിൽ ആപേക്ഷികതയുടെ ചങ്ങലക്കെട്ടുകളും പേറി നടക്കുന്നവർക്ക് എന്ത് യാഥാർഥ്യം .എന്ത് സ്വപ്നം .ഒന്നുകിൽ എല്ലാം യാഥാര്‍ത്ഥ്യം,അല്ലെങ്കിൽ എല്ലാം സ്വപ്നം .
അവനു ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുമോ .സാഹചര്യങ്ങൾ അനുകൂലമായിട്ടും ...
ദൈവമേ ..യഥാര്‍ത്ഥത്തിൽ തനിക്കാണോ അതോ അവനാണോ കുഴപ്പം ?
അല്ലെങ്കിലും,പുരുഷന്മാരുടെ കൂട്ടത്തിൽ ഉള്ള ക്രിമിനലുകളുടെയും മനോരോഗികളുടെയും പാപഭാരം ഇവൻ എന്തിനു ചുമക്കണം ? ശിക്ഷിക്കപ്പെടേണ്ടവരെ മാത്രം ശിക്ഷിക്കുക . ചികിത്സ വേണ്ടവർക്ക് ചികിത്സ നൽകുക .
കാവ്യനീതി അതാകുമ്പോൾ ഒരുമിച്ചുള്ള യാത്രയിൽ സന്തോഷമെല്ലാം കളഞ്ഞു കുളിച്ചു അവിശ്വാസത്തോടെയുള്ള ഈ പോക്ക് അപകടം തന്നെ .അവിടെ പൂർണ്ണതയുണ്ടാകില്ല .
അവനില്ലെങ്കിൽ ഈ യാത്ര എത്ര വിരസമാകുമായിരുന്നു ....
'നീ എന്റെ അടുത്ത് വന്നിരിക്കുമോ 'എന്നൊരു ചോദ്യം തൊണ്ടയിൽ വന്നു തളരുന്നു ...

2017, ഏപ്രിൽ 15, ശനിയാഴ്‌ച

നന്ദി

എന്നിലേയ്ക്കു തന്നെ
നടന്നു നടന്നു മടുത്തപ്പോഴാണ്
നിന്നിലേയ്ക്കു വഴിയന്വേഷിച്ചത്
വരവറിഞ്ഞത് കൊണ്ടാകണം
നിന്നിലേയ്ക്കുള്ള വഴികളെല്ലാം
നേരത്തേ തന്നെ കൊട്ടിയടച്ചു നീ
നന്ദി..............................................
നിന്നിലെരിഞ്ഞടങ്ങുമായിരുന്ന
ജീവിതത്തെ രക്ഷിച്ചെടുത്തതിന് !

2017, മാർച്ച് 21, ചൊവ്വാഴ്ച

മരിച്ച നീയാണ് എന്നോട് കൂടുതൽ നീതിപുലർത്തുന്നത്

മൊരിപിടിച്ച ആണ്ടുകളുടെ
പിടലിഭാരമിറക്കാൻ
ചുമടുതാങ്ങി തിരഞ്ഞു തളരുമ്പോൾ
'മേലോട്ടെടുക്കുന്നതൊക്കെ ചെറുപ്പക്കാരെ'
എന്ന വാർത്തയിൽ അസ്വസ്ഥപ്പെടുന്നത്
മനസ്സിലിപ്പോഴും
നിനക്ക് ചെറുപ്പമായത് കൊണ്ടാകണം
എന്നിരുന്നാലും
മനസ്സിലെ കുറ്റിക്കാട്ടിൽ കുഴിച്ചുമൂടി
മൈലാഞ്ചിക്കൊമ്പ്‌ നാട്ടാതെ പിരിഞ്ഞത്
ഇനി നിനക്കൊരു പുനർജ്ജനി
ആഗ്രഹിക്കാത്തത് കൊണ്ടും
ഒരു മരണം പലവുരു
കാണാനാകാത്തത് കൊണ്ടും
മരിച്ച നീയാണ്
എന്നോട്
കൂടുതൽ നീതിപുലർത്തുന്നത് എന്നതുകൊണ്ടും...

സ്നേഹച്ചുഴി

നിന്റെ സ്നേഹച്ചുഴിൽ പെട്ടു
ഒഴുക്കു മറന്നവർ ഉണ്ട്
നിനക്കു ചുറ്റും ഭ്രമണംചെയ്തു
ലക്ഷ്യം പിഴച്ചവരുണ്ട്
നിന്റെ വിഷചൂണ്ടയിൽ നൊട്ടിനുണഞ്ഞ്‌
രുചിഭേദങ്ങൾ തിരിച്ചറിയാതെ പോയവരുണ്ട്
പതഞ്ഞു തീരും മുമ്പെങ്കിലും
അവർ ആരെന്ന്
അവരെ അറിയിക്കണേ ...

2017, മാർച്ച് 18, ശനിയാഴ്‌ച

പ്രത്യാശകൾ



കവിത
പ്രത്യാശകൾ
**********
പിഴുതെറിഞ്ഞിട്ടും
ചണ്ഡവാതങ്ങളിൽ പതറാതെ
ഘോരവർഷങ്ങളിൽ തളരാതെ
വീണിടത്തു വേരോടി
പുഷ്പ്പിച്ചു നിന്നു

നിശ്വാസങ്ങൾ കാറ്റായ് അയച്ചു
നിന്റെ തളിരിലകളെ തലോടി
മോഹച്ചിമിഴിൽ നിന്നു ലാളിച്ചെടുത്ത
ചുംബനത്തരികളുടെ
മഞ്ഞുമ്മകൾ കൊണ്ടു മൂടി
തണ്ടുകൾക്കു തീണ്ടാപ്പാടകലം
കല്പിക്കപ്പെട്ടപ്പോഴും
ആത്മബന്ധത്തിന്റെ കാണാധൂളികൾ
നമ്മുക്കിടയിൽ പണിത അദൃശ്യപാലം
വരത്തുപോക്കുകളുടെ ദേവവീഥിയായി

വാർഷികവളയങ്ങൾ
അർബുദം പോലെ പെരുകുന്നതിന്റെ
രോഗനിദാന പരീക്ഷാഫലം
മഞ്ഞിലകളിലൂടെ വെളിപ്പെട്ടിട്ടും
ഊഷര മണ്ണിന്റെ പുഴുക്കുമനസ്സിലൂടെ
പ്രതീക്ഷാനിർഭര മനസ്സോടെ
വേരുകൾ തെളിച്ചു വിട്ടു
മറ്റേതോ ലോകത്തിൽ
മറ്റേതോ കാലത്തിലെ
കിനാവാടങ്ങളിൽ പൂത്തു നിന്നു

ചിതലെടുത്തേറെയും
വാഴ്‌വിൻ നടപ്പാലം !
ദൃഷ്ടിപഥങ്ങൾക്കപ്പുറത്തു നിന്ന്
ഏതോ വെളിച്ചം പെയ്തു വരുന്നുണ്ടാകാം...

2017, മാർച്ച് 9, വ്യാഴാഴ്‌ച

പ്രിയ ബുദ്ധൻ ...മടങ്ങി പോകുക






പ്രിയ ബുദ്ധൻ ...മടങ്ങി പോകുക
****************************

വിട്ടിറങ്ങാന്‍ കൊട്ടാരപ്രലോഭനങ്ങളില്ല
ഉപേക്ഷിക്കാന്‍ സുന്ദരി ഭാര്യയില്ല,കുഞ്ഞില്ല
പ്രതീക്ഷിക്കാന്‍ കിരീടത്തിളക്കമില്ല,ചെങ്കോല്‍ഗര്‍വ്വില്ല
ആളുന്ന വിഷയാഗ്നിയില്‍ ചാടി തൃഷ്ണാപീഢകള്‍ തന്‍
പൊള്ളലേറ്റു പിടയുന്ന കായമില്ല,മനസ്സില്ല
അനുഗമിക്കാന്‍ ആള്‍ക്കൂട്ടം പിന്നിലില്ല

ജീവിതമുരുട്ടി കൊണ്ടുപോകാന്‍
തീ തുപ്പുന്ന പകലുകള്‍
സൂര്യന്‍ ചെരിഞ്ഞ നേരം
തളര്‍ച്ചയാറ്റാന്‍ കൊതുകുത്തും കടത്തിണ്ണകള്‍
ജഠരാഗ്നിയില്‍ വെന്തിട്ടും വെണ്ണീറാകാചിന്തകള്‍
പെയ്യുന്ന വെയിലെല്ലാം കുടിച്ചു വറ്റിക്കുന്നോര്‍
തേടണം ബോധി തന്‍ തണലെന്നോ ?
യന്ത്രഗര്‍ജ്ജനങ്ങള്‍ കേട്ടു പുണ്ണായ കാതുകള്‍
കേള്‍ക്കണം കാട്ടാറിന്‍ ഗീതമെന്നോ ?

ദുഷ്ടരാം ആത്മാക്കളെ ആവാഹിച്ചിരുത്തി
പണിത അധികാര ഖഡ്ഗത്തിന്‍ കീഴെ
പഴകി പുളിച്ചു നിസ്സംഗതയായി ഭയം !
കാലം ഘനീഭവിച്ച വഴികളില്‍
മരണം പതിയിരിക്കുന്ന ഇരുളടഞ്ഞ കുഴികളില്‍
നിസ്സംഗതയിട്ടു മൂടി സമയശൂന്യരഥത്തിലേറണം

ഗോളങ്ങളിലേയ്ക്കു കുതിയ്ക്കുന്ന
പുരോഗതിയുടെ മിന്നലാട്ടത്തില്‍
തെളിയാതെ പോകുന്ന കാഴ്ചകളുണ്ട്‌;
ആമാശയത്തില്‍ നിന്നുയര്‍ന്നു പട്ടടയിലൊതുങ്ങുന്ന
നിഴലുകളുടെ നെടുവീര്‍പ്പുകള്‍

അതുകൊണ്ട്
പ്രിയ ബുദ്ധൻ ....മടങ്ങി പോകുക
മോക്ഷം കിട്ടിയോര്‍ക്കല്ല മോക്ഷം വേണ്ടൂ
അങ്ങേയ്ക്ക് തെറ്റിയിരിക്കുന്നു...
ഇനിയൊരു ദിക്കില്‍ നിന്ന്
ആരും വരേണ്ടതില്ലാത്തവരിലേയ്ക്ക്
ഇനിയൊരു നക്ഷത്രം
വഴി കാട്ടേണ്ടതില്ലാത്തവരിലേയ്ക്ക്
വഴി തെറ്റി വന്നതാണ് നിങ്ങള്‍
ഞങ്ങളെന്നേ നിര്‍വ്വാണം പ്രാപിച്ചവര്‍..!

2017, മാർച്ച് 7, ചൊവ്വാഴ്ച

ഗുരുദക്ഷിണ

എല്ലാം മനസ്സിലായിക്കാണും
പെരുവിരലൊന്നും അറുത്തുതരേണ്ടാ.!
പഠിപ്പിച്ചതൊക്കെ
പ്രായോഗികമാക്കുന്നതാകണം ഗുരുദക്ഷിണ
ബവേറിയയിൽ ഞാൻ നട്ടു മുളപ്പിച്ച
വൃക്ഷത്തിന്റെ വിത്തുകൾ
ലോകമാകെ വിതറി ശിഷ്യധർമ്മം നിറവേറ്റുക
നിന്നെ അനുഗ്രഹിച്ചിരിക്കുന്നു...
ഗുരു തിരിച്ചു പറക്കുമ്പോൾ
ആകാശവഴിയിൽ വെച്ച് കണ്ട
അലക്‌സാണ്ടർക്കും നെപ്പോളിയനും
ചിരിയടക്കാൻ കഴിഞ്ഞില്ല
ഇതൊന്നുമറിയാതെ
വെള്ളക്കൊട്ടാരത്തിൽ കേറിയിരുന്ന ശിഷ്യൻ
നാലുമണി സൂര്യനോളം ഉയരത്തിൽ
രക്തംപൊങ്ങുന്ന
നല്ല നാളുകളെ
സ്വപ്നം കാണുകയായിരുന്നു...

2017, മാർച്ച് 2, വ്യാഴാഴ്‌ച

ഒരു ഭ്രാന്തന്റെ അരുളപ്പാടുകള്‍

ഇനിയും അമാന്തിക്കരുതേ .....  സ്വന്തം നാശം വിളിച്ചു വരുത്തരുതേ ....നിലനിൽപ്പാണ്‌ ചോദ്യം ചെയ്യപ്പെടുന്നത് ...ഞാനും നിങ്ങളും കുറ്റക്കാർ ....  എന്റെ കാവ്യവഴികളിൽ പ്രചോദനമായേക്കാവുന്ന അംഗീകാരങ്ങൾ നേടി തന്ന ഈ കവിതയെ ഞാൻ നെഞ്ചേറ്റുന്നു ...സസ്നേഹം ....ഷുക്കൂർ ...





വളരുകയാണ് ഞാന്‍,
എന്നിലേയ്ക്കൊതുങ്ങിയൊതുങ്ങി
വളരുകയാണ് ഞാന്‍.
തളരുകയാണ് ഞാന്‍,
ശൂന്യതയുടെ പുറന്തോടിനുള്ളിലതിന്‍
കിട്ടാജന്മപത്രികയും തേടി
തളരുകയാണ് ഞാന്‍.
പ്രജ്ഞ വറ്റിയ നിലങ്ങളില്‍
കുരുക്കുന്നു വേരില്ലാമരങ്ങള്‍,
കനവില്ലാശാഖികള്‍. 
അതില്‍ വിടരുന്നു
സമൃദ്ധിയില്ലാമഞ്ഞിലകള്‍
മണമില്ലാപ്പൂവുകള്‍
മുളപൊട്ടാവിത്തുകള്‍.
പാപച്ചെളിക്കുണ്ടിലിഴയുന്നു
മഹാമാരികളും പേറിയണുക്കള്‍.
ഉത്ഥാനപതനനിരര്‍ത്ഥകതകള്‍
കണ്ടു ക്ഷീണിച്ച കാലം
ശോഷിച്ച കോലം 
പിടലിഭാരമൊന്നിറക്കാൻ
തേടുന്നു  പഴുതുകള്‍
  

കേട്ടിരുന്നു ദീനരോദനങ്ങള്‍
ചണ്ഡാരവങ്ങള്‍,സങ്കടപ്പെരുമഴകള്‍.
അവളുടെ നിലയ്ക്കാത്ത നിലവിളികളെന്‍
പച്ച ബോധത്തിലേയ്ക്കാഞ്ഞു വീശി-
യശാന്തി വിതറിയ പ്രചണ്ഡവാതങ്ങള്‍.
കണ്ടിരുന്നവളുടെ പച്ചച്ചേലയുരിഞ്ഞതും
നഗ്നമാം തളിര്‍മേനിയില്‍ നിന്നിറ്റിറ്റി വീണ 
ചോര ചാലിട്ടൊഴുകി മണ്ണിന്നാ-
ര്‍ദ്ര മനസ്സിലേയ്ക്കിറങ്ങി
പിന്നെ, നെടുവീര്‍പ്പായുയര്‍ന്നെന്‍
തപിക്കും ബോധത്തിലേയ്ക്കൊരു
ചോദ്യശരം തൊടുത്തതും,
ഓര്‍മ്മകള്‍ പേറുന്ന വാര്‍ഷികവളയത്തിന്‍
തിളയ്ക്കുന്ന ഹരിതബോധത്തിലേയ്ക്ക്
കാമത്തിന്‍ മഴുമൂര്‍ച്ചകള്‍ സ്ഖലിച്ചതും,
ഉന്മാദികളുടെ നിരര്‍ത്ഥകാട്ടഹാസങ്ങളിലേയ്ക്കൊരു 
പൊള്ളുന്ന നോട്ടമെറിഞ്ഞ്,
ചിറകടികള്‍ നേര്‍ത്തു നേര്‍ത്തു
നിശ്ചലമായൊരു  കാലത്തെ പെറ്റിട്ട്,
പിടഞ്ഞു പിടഞ്ഞവളൊടുങ്ങി
അവ്യക്തമാമനന്തയിരുളില്‍
വിറയ്ക്കുന്നൊരു മങ്ങിയ താരകമായതും...


സമയത്തിന്‍ തപ്തനിശൂന്യപഥങ്ങളില്‍
തീത്തുപ്പിക്കുതിച്ചും പിന്നെ കിതച്ചും
തളരുന്ന വാഴ് വെന്നയറിവിന്റെ
മുറിവേറ്റു പിടയുന്ന ജ്ഞാനിയൊരുത്തന്‍-
മൂഢനാം വൃദ്ധന്‍,ഭ്രാന്തന്‍-
ജരാനരകള്‍ തന്‍ ചിതലരിച്ചൊരു ചോദ്യചിഹ്നം
പ്രതിക്കൂട്ടില്‍നിര്‍ത്തി ലോകത്തെ
വിചാരണചെയ്തു വിധിച്ചതിന്നു 
ശിക്ഷ മരണം...ആസന്നമരണം 


അന്നേ പറഞ്ഞിരുന്നയാള്‍,
പുറമ്പോക്കിലുണ്ണിയുറങ്ങുവോന്‍-ഭ്രാന്തന്‍
വരുമവള്‍ച്ചോരക്കണ്ണുമായി
അരിഞ്ഞു വീഴ്ത്തുവാന്‍
സ്ഖലനം കാത്തു കിടക്കും
ഉദ്ധൃത പുരുഷഗര്‍വുകള്‍. 
വരുമവളെക്ഷിയായി,
നടുങ്ങും ദിഗന്തങ്ങള്‍,
കര്‍ണ്ണം തകര്‍ക്കും വെള്ളിടിനാദങ്ങള്‍,
കത്തിയെരിഞ്ഞിറങ്ങി പെയ്യുമാദിത്യന്‍,
ചുടുമണ്ണിലിഴയും  പാതാളനാഗങ്ങള്‍,
അവളൂതിപ്പറത്തും,
ജലസ്വപ്നങ്ങള്‍
കാണാനുറക്കം കനിയാത്തുഷ്ണ ജഡരാത്രികള്‍.
പടരും പുഴുക്കുകാറ്റെങ്ങും,
വിതയ്ക്കും ദാഹം തൊണ്ടക്കുഴികളില്‍,
കിതയ്ക്കും വേച്ചോടും കാലിക്കുടങ്ങള്‍,
തണ്ണീര്‍ക്കിനാക്കാണും കിണറുകള്‍,
തവളക്കിനാക്കളില്‍ താമരക്കുളങ്ങള്‍,
മരുമനസ്സിന്‍ കിനാവില്‍ 
മരവും പച്ചിലച്ചന്തങ്ങളും
നുര കുത്തും ജീവന്റെ പച്ചത്തുടിപ്പും.
ഉമിനീരു വറ്റിയ കിളിത്തൊണ്ടയിലൊരു
പാട്ടുതേങ്ങും ,തളരും ...


ചോദ്യമൊന്നുയരുന്നിനിയെത്രനാള്‍!
വാഴ് വിതീ  മണ്ണിലിനിയെത്ര നാള്‍...
ബ്രഹ്മാണ്ഡപൊരുളിന്നകത്തു നിന്ന്
ഒരു വിരല്‍ ചൂണ്ടുന്നെനിക്കു നേരെ
ഗതി കിട്ടാതോടുമീ ഭൂഗോളത്തെ
നിലതെറ്റി പായുമീ തീഗോളത്തെ
പ്രപഞ്ചമൊരു നാള്‍ തുടച്ചു മാറ്റും
അന്നു ഞാനില്ലയീ നീയുമില്ല
മാനുജാഹന്തകളൊന്നുമില്ല...


‘അരുതെന്ന്’ചൊല്ലുവാനെന്തേ
നിനക്കായില്ല നാക്കേ...
നീ തന്നെ..! നീ തന്നെ..!
നീ മാത്രമെന്റെ ശത്രു...!

2017, മാർച്ച് 1, ബുധനാഴ്‌ച

ഒരു വാക്ക്...

രു വാക്കു മതി.. !
ഇന്ദ്രിയങ്ങൾക്കു കുളിരു പകരുന്നത്...
ദുഃഖഭാരങ്ങൾ അലിഞ്ഞലിഞ്ഞില്ലാതാകുന്നതായി
വിസ്മയപ്പെടുത്തുന്നത്...
നിർഭയത്വത്തിന്റെ മേൽപ്പുതപ്പണിഞ്ഞു കൊണ്ട്
മരണത്തിന്റെ മാന്ത്രികസുരത വേളകൾക്ക്
ശരീരത്തെ വിട്ടുകൊടുക്കാൻ
പ്രലോഭിപ്പിക്കുന്നത്...
ഭയം ഗർഭമൊഴിയാൻ
കാത്തു കിടക്കുന്ന വഴികളിലൂടെയുള്ള
ഈ ചെറുയാത്രയിൽ
ഇന്ദ്രിയങ്ങൾക്കു അനുഭൂതി പകരുന്ന
അല്‌പനിമിഷങ്ങളല്ലാതെ
ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നിരിക്കെ
പറയൂ...
ലിപിഭാരമില്ലാത്ത
വ്യാകരണത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ലാത്ത
ആ വാക്കു പറയാൻ
ആരാണുള്ളത്..?

ഇതൊന്നും ഇപ്പോ ആരും വെക്കാറില്ലത്രേ...

ർമ്മകൾ പോലെ മഞ്ഞിച്ച
അച്ഛന്റെ ഫോട്ടോ
ചുമരിൽ നിന്ന് എടുത്തു മാറ്റിയത്
പെയിന്റടിക്കാരൻ പയ്യനാണ്
അവനറിയില്ലല്ലോ...
കരിയിലകൾ കണക്കെ
കൂട്ടിയിട്ടിട്ടുണ്ട് മനസ്സിൽ
പാതിയും മങ്ങിയ
ജീവിതമെന്നു പേരിട്ടു വിളിക്കുന്ന
കരിപിടിച്ച ഓർമ്മകൾ.!
മനസ്സിലെ ചെളിയിൽ
ആണ്ടു പോകരുതെന്നേ ഉണ്ടായിരുന്നുള്ളൂ
അച്ഛനെ ചുമരിൽ പ്രതിഷ്ഠിക്കുമ്പോൾ...
'ഇതൊന്നും ഇപ്പൊ ആരും വെക്കാറില്ലത്രേ'
ഞാനെന്ന ആലക്തികബോധം പോലും
കൊണ്ടു നടക്കാനാവാത്ത
ഞാനെങ്ങനെ അച്ഛനെ കൊണ്ടുനടക്കും..!

2017, ജനുവരി 19, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍ക്കൊരു റീത്ത്


അരാഷ്ട്രീയം




'ചത്തത് കീചകനെങ്കിലും
കൊന്നത് ഭീമനല്ലെന്നു ഭാഷ്യം'
മുറിഞ്ഞു വീഴുന്ന
മരത്തിന്റെ ആർത്തനാദങ്ങൾ
തലമുറകളിലൂടെ പ്രതിദ്ധ്വനിച്ചു
ശാന്തിയുടെ ചിറകടികളെ നേർപ്പിക്കുമ്പോൾ
പ്രത്യയശാസ്ത്രസമസ്യകളുടെ
തടവറകൾ പൊളിച്ചു പുറത്തു വരും
നേരും നെറിയുമുള്ള ബോധങ്ങൾ.
വെട്ടി മാറ്റിയ മരശിഷ്ടങ്ങളിൽ നിന്ന്
വിഷവൃക്ഷങ്ങൾ വളരാതിരിക്കില്ല...


അദ്ധ്വാനമൂല്യങ്ങൾ
വേർപ്പിന്റെയുപ്പ് പുരളാത്തവന്റെ
മടിശ്ശീല  കനം വെപ്പിക്കുമ്പോൾ,
വാറോലകളെ കൂട്ടുപിടിച്ചു
തിന്മ ദിഗ്വിജയം മുഴക്കുമ്പോൾ
ഊഷരതയുടെ വിദൂരകടലിരമ്പങ്ങൾ
പ്രജ്ഞയെ മരവിപ്പിക്കുമ്പോൾ
മൗനം പുതച്ചു മൃതാവസ്ഥയിൽ ആകുക എന്നത്
അതിജീവന തന്ത്രം മാത്രം

ഉയിരു കൊടുത്തു പടുത്ത ദർശനങ്ങൾ
തിരശ്ചീനങ്ങളാകുമ്പോൾ
ലംബമാകാൻ കൊതിക്കുന്നവർ
വാളിനു മൂർച്ച കൂട്ടാൻ
വിഷനാശിനി നിർമ്മിക്കാൻ
ശിശിരനിദ്ര പ്രാപിക്കും

അവർ തിരിച്ചു വരും...
വലിയ ഗേഹത്തിലെ ചെറുപ്രാണികളെ
തുടച്ചു മാറ്റി
തലയുയർത്തിപ്പിടിച്ചു നടക്കാൻ
കാത്തിരിക്കുക...
ഞാനും നീയും നമ്മളാകുന്ന
ഇന്ദ്രജാലം കാണാൻ...
***********************************************

കെ ടി എ ഷുക്കൂർ മമ്പാട്