നന്മ മാസിക,മേയ് ലക്കം
ഒരു വാക്ക്...
--------------
ഒരു വാക്കു മതി-
ഇന്ദ്രിയങ്ങൾക്കു കുളിരുപകരുന്നത് !
മന്ത്രികദണ്ഡ് കൊണ്ടുതൊടുമ്പോൾ
ചലിക്കാൻ തുടങ്ങുന്ന പ്രതിമപോലെ
ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പില്ലാത്തവനെ
എന്റെ ജീവനേയെന്ന് പ്രകാശിപ്പിക്കുന്നത്.
ശൂന്യാകാശത്തിലെന്ന പോലെ
മുതുകുഭാരക്കെട്ടുകൾ
പഞ്ഞിക്കെട്ടുകളാക്കുന്നത്.
നിർഭയത്വത്തിന്റെ മേൽക്കുപ്പായമണിഞ്ഞു
നിത്യതയുടെ കവാടം തുറക്കാനുള്ള താക്കോലാണ്
മരണത്തിന്റെ മാന്ത്രികസുരത വേളയെന്ന്
ഉണ്മയുടെ കാട്ടുപൂവാകുന്നത്.
ചതി,കെണിവെച്ചു പതിയിരിക്കുന്ന
ഇരുളിടങ്ങളിൽ നിന്ന്
വെളിച്ചത്തെ അരിച്ചെടുക്കാൻ
വിവേകത്തിന്റെ അരിപ്പയാകുന്നത്.
കനൽ മൂടിയ മനഃസ്ഥലിയിലേയ്ക്ക്
ഇടയ്ക്കെപ്പോഴോ ഇറ്റിറ്റു വീണ
ഹിമകണങ്ങൾ മാത്രമേ
ഓർമ്മയിലുള്ളൂ എന്നിരിക്കേ
പറയൂ...
ലിപിഭാരമില്ലാത്ത
വ്യാകരണത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ലാത്ത
ആ വാക്ക് പറയാൻ
ആരാണുള്ളത്..?