കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

കേട്ടോളിൻ കൂട്ടരേ

കേട്ടോളിൻ കൂട്ടരേ മരിച്ചോരാരും 
ഇമ്മളെ ബന്ധത്തിൽ പെട്ടോരല്ലാ 
അപകടം വേറേതോ ജില്ലേലല്ലേ 
ഇമ്മളെ ജാതിയിൽ പെട്ടോരില്ലാ..
ഇജ്ജൊന്നു മാറ്റെടോ ചാനൽ വേറെ 
അടിപൊളി പാട്ടൊന്നു വെക്ക് വേഗം 
എവിടേലുമാരേലും ചത്തു പോയാൽ 
ഇമ്മക്കതോണ്ടെന്തു ചേതം വരും ?

ഒരു ചുംബനത്തിന്റെ ആത്മഹത്യ

ചന്ദ്രപ്രഭ തിളങ്ങേണ്ടത് രാത്രി തന്നെ !
പകലതിനെ കണ്ടിട്ടില്ല തൂലികകൾ..
നിശബ്ദതയുടെ രജത കമ്പളത്തിനുള്ളിലാണ് 
പ്രണയഹർഷങ്ങൾ അമരത്വം നേടുന്നുത് 
ശബ്ദഘോഷങ്ങളുടെ ചുടലത്തീയിൽ 
അതിന്റെ മാലാഖച്ചിറകുകൾ കരിഞ്ഞു പോകും 
സ്വ്വകാര്യതയുടെ മഴവിൽ കൂടാരത്തിൽ 
ആയിരമിതളായ് വിരിയേണ്ട 
ഒരു ചുംബനം 
തെരുവിൽ വന്നു ആത്മഹത്യ ചെയ്യുന്നു...

2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

ഞാൻ മാപ്പുകൊടുക്കേണ്ടവരുടെ പട്ടിക

മുഷിഞ്ഞ ഉടുപ്പിനോടും
മൂട് പിഞ്ഞിയ നിക്കറിനോടും
പുച്ഛം തോണി
ബാല്യത്തിന്റെ ഊടുവഴിയിൽ
തനിച്ചാക്കി പോയ കൂട്ടുകാരന്ന്



കാലിക്കീശയ്ക്ക്
വസന്തസമൃദ്ധികളൊരുക്കാൻ
ആകില്ലെന്നറിഞ്ഞു
പ്രണയത്തെ പഴിചാരി  രക്ഷപ്പെട്ടവൾക്ക്

പച്ചനോട്ടിൽ കണ്ണു മഞ്ഞളിച്ചു
രക്തബന്ധത്തിന്റെ ഊഷ്മളതയിൽ
വിഷം കലർത്തിയ കൂടപ്പിറപ്പിന്ന്

തന്റെ ദുഃഖദുരിതങ്ങളെ മാത്രം
ഭൂതക്കണ്ണാടിയിലൂടെ
നോക്കിക്കാണുന്ന  ഭാര്യയ്ക്ക്

ആവശ്യപൂർത്തീകരണത്തിനുള്ള
യന്ത്രത്തിന്റെ പേരാണ്
അച്ഛനെന്നു മനസ്സിലാക്കി വെച്ച മക്കൾക്ക്‌

അഭിനയമികവുകൾ മാറ്റുരയ്ക്കുന്ന
മത്സരവേദിയിലേയ്ക്കു 
വേഷപ്പകർച്ചകളുടെ
രസതന്ത്രമറിയാത്തവനെ തള്ളിവിട്ടു
അണിയറയിലിരുന്നു പൊട്ടിച്ചിരിക്കുന്ന കാലത്തിന്ന്

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

മരണത്തിലേയ്ക്കൊരു ജനനം


ഒരു ഗാഢ നിദ്രയിൽ നിന്നുമായി 
ഞെട്ടിയുണർന്ന പോൽ തോണുന്നിതാ 
ചുറ്റിലും ശബ്ദങ്ങളില്ല വേറെ 
നേർത്ത വിലാപത്തിൻ തേങ്ങൽ മാത്രം 

വീടിൻ പുറകിൽ ഞാൻ ചെന്ന നേരം 
ചെറു പന്തലൊന്നങ്ങുയർന്നു നിൽപ്പൂ 
ചുറ്റും മറച്ചൊരാ പന്തലിന്റെ തറ 
സോപ്പുവെള്ളത്തിൽ കുതിർന്നിരിപ്പൂ 

ഒന്നും മനസ്സിലായില്ലെനിക്ക് 
ആരുടെ വീടിതെന്നാർക്കറിയാം 
മുൻവശത്താളുകളേറെയുണ്ട് 
എങ്ങുമടക്കിപ്പറച്ചിലുകൾ 

എല്ലാ മുഖങ്ങളും ദുഃഖമയം 
തെന്നലിൻ നിശ്വാസം ശോകമൂകം 
കിളികളിന്നില്ലല്ലോ പാട്ടുമായി 
കതിരവനില്ലാ വെളിച്ചവുമായ് 

കർപ്പൂര-ചന്ദനത്തിരി ഗന്ധത്തിൽ 
മുങ്ങി കുളിച്ച നടുവകത്തിൽ 
മെല്ലെ ഞാൻ ചെന്നപ്പോൾ കാണുന്നൊരു 
വെള്ളത്തുണിയിൽ പൊതിഞ്ഞ രൂപം 

നിശ്ചലമാ രൂപത്തിന്നരികിൽ 
നിശ്ചേഷ്ടയായൊരു പെണ്ണിരിപ്പൂ 
വ്യർത്ഥവ്യാമോഹത്തിന്നർത്ഥ ശൂന്യ 
ജീവൽ തുടിപ്പുകൾക്കന്ത്യ മായി 

എന്തു കഥയിതെന്നറിവീലല്ലോ 
എല്ലാം വെറും സ്വപ്നദൃശ്യങ്ങളോ 
ആരോരുമെന്നെയറിയുന്നീല 
ആരെയും ഞാനുമറിയുന്നീല 

ആരോ മുഖത്തുണി നീക്കിടുന്നു 
ജീവൻ വെടിഞ്ഞൊരാ ദേഹത്തിന്റെ 
സ്തബ്ധനായ് നിന്നു ഞാൻ,നിർന്നിമേഷം 
അജ്ജഡത്തിൻ മുഖമെന്റെതല്ലോ...!

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

ജീവിക്കുകയെന്നാൽ..

ജീവിതം 

ജീവിക്കുകയെന്നാൽ 
മരണത്തിലേയ്ക്കു  വളരുക 
പിന്നെ,കാലക്കോടാലിയ്ക്കിരയാവുക 
******************************************
മരണം 

മരിക്കുകയെന്നാൽ 
പുതുനാമ്പു മുളയ്ക്കുക 
പിന്നെ,കാലത്തിന്റെ മൂടുപടം മാറ്റി 
അനന്തതയിലേയ്ക്കു ചിറകു വിരിക്കുക 
******************************************
സന്തോഷം 

സന്തോഷമെന്നാൽ 
ദുഃഖത്തിൽ നിന്നും 
ദുഃഖത്തിലേയ്ക്കു  നീളുന്ന 
ചെറു പാലം 
******************************************
ദുഃഖം 

ദേഹവുമായി കൂട്ടു കൂടി 
ഹിതങ്ങൾക്കപ്പുറം ചെയ്യേണ്ടി വന്ന 
ആത്മാവിന്റെ തേങ്ങൽ 
******************************************

ഓർമ്മ 

ഓർക്കുകയെന്നാൽ 
ക്ലാവു പിടിച്ച ഓർമ്മ ഭിത്തികൾ 
തുടയ്ക്കുക 

******************************************
വീഴ്ച 

കേറ്റി വിട്ടവനായിരിക്കും 
വീണവനേക്കാൾ 
വീഴ്ചയുടെ ആഘാതം 
******************************************
പറ്റിപ്പ്‌ 

മനസ്സിനെപ്പറ്റിച്ചു 
കാര്യം നേടുകകയെന്നാൽ 
ഓർക്കേണ്ടവ മറക്കാനും 
മറക്കേണ്ടവ ഓർക്കാനുമുള്ള ശ്രമമാണ് 

2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

ഭക്ഷണവും കാത്തു വിശപ്പുകൾ



ചിലയിടങ്ങളിൽ
വിശപ്പുകളെ കാത്തു മടുത്ത്
മയക്കത്തിലേയ്ക്കു  വഴുതുന്നു
തുടലിലിട്ട ഭക്ഷണം ...

മറ്റു ചിലയിടങ്ങളിൽ
ഭക്ഷണവും കാത്തു
തളർന്ന വിശപ്പുകൾ
മൗനവിലാപത്തിന്റെ അകമ്പടിയോടെ
മയക്കത്തിലേയ്ക്ക് ...

തുടൽ പൊട്ടിച്ചു
ഭക്ഷണം സ്വതന്ത്രമാകുന്ന നാളുകൾ
സ്വപനം കണ്ടൊരു വിശപ്പിന്റെ പഞ്ജരം
വേച്ചു വേച്ചു ...
ഒരു കഴുകൻ
ആർത്തിക്കണ്ണുകളുമായ്‌
താഴ്ന്നിറങ്ങുന്നു ..

2014, ഒക്‌ടോബർ 18, ശനിയാഴ്‌ച

ആറടി മണ്ണ്


ജീവിതത്തിലെ ഏറ്റവും വലിയ മറവി


തന്ന അമ്മിഞ്ഞപ്പാലിന്റെ കണക്കു 
വെട്ടിത്തിരുത്തലുകൾ ഇല്ലാതെയുണ്ട് 
അമ്മയുടെ സഹനപുസ്തകത്തിൽ 

ഒഴുക്കിയ വിയർപ്പിനെ അപ്പമായ് മാറ്റിയ 
മാന്ത്രികവിസ്മയ കഥകളുണ്ട് 
അച്ഛന്റെ യാതനാപുസ്തകത്തിൽ 

തപ്ത യൗവനമേനിയിൽ 
കുളിർക്കാറ്റായ് വീശിയ നാളുകൾ 
എണ്ണി പറയുന്നുണ്ടു കാമിനിയുടെ കുറിപ്പുകളിൽ 

പ്രാരബ്ധവീഥികളിൽ പകച്ചു നിന്നപ്പോൾ 
കണ്ണീർനനവിന്റെ വിളറിയ പുഞ്ചിരികൾ കൊണ്ടു 
കിതപ്പുകളില്ലാത്ത കുതിപ്പുകൾക്കു 
ആക്കം പകർന്ന കഥകളുണ്ട്‌ 
ഭാര്യയുടെ തടിച്ച പുസ്തകത്തിൽ 

എല്ലാം കൊടുത്തിട്ടും 
ഒന്നും കൊടുത്തില്ലെന്ന 
പരാതിക്കെട്ടുകളുണ്ടു മക്കളുടെ കയ്യിൽ 

എല്ലവർക്കുമുണ്ടു 
സന്ദർഭത്തിനനുശരിച്ചു എടുത്തു കാണിക്കാൻ 
ചെയ്തു കൊടുത്ത സേവനക്കെട്ടുകൾ 

പകരമെന്തു തന്നു ?
എന്ന ചോദ്യത്തിനുള്ള മറുപടി 
എഴുതി വെക്കാത്തതായിരുന്നു 
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മറവി 

ഉരുകി തീർന്ന ഒരു പുരുഷായുസ്സു 
ചോദ്യങ്ങൾക്കൊന്നും ഉത്തരമല്ലാതിരിക്കെ, 
അന്ത്യവിശ്രമം തരുന്ന മണ്‍ശയ്യയെങ്കിലും 
കണക്കുകൾ ഓർത്തു വെക്കാതിരുന്നെങ്കിൽ ..

2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

ഞങ്ങളുടെ അഹമ്മതികൾ


വാൾമൂർച്ചയിൽ ഗള നാളം മുറിയുമ്പോൾ 
ആർത്തനാദത്തിന്റെ ചെന്നിണപ്പൂക്കളാ-
ലഭിശപ്ത ജന്മത്തിൻ പ്രാണൻ പിടയുമ്പോൾ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

പ്രാക്തന മഹിമ തൻ വേരുകളാഴത്തി-
ലള്ളി,പ്പിടിച്ചൊരീ,യുർവ്വര മണ്ണിന്റെ 
കന്യകാത്വം കാക്കാൻ ചുടു ചോരയേകുമ്പോൾ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

ഭിക്ഷുവായ് വന്ന നീയിച്ഛിച്ചതെൻ മണ്ണ് 
പിന്നെ,യാഴത്തിൽ പതിഞ്ഞൊരെൻ സംസ്കൃതി 
കാലടിക്കീഴിലെ മണ്ണിനെ പ്രണയിച്ചാൽ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

അതിജീവനത്തിന്റെയീ മരുഭൂമിയിൽ 
പ്രാണൻ പറക്കാതെ നോക്കട്ടേ ഞങ്ങളും 
മാനുജരായി പിറന്നില്ലേ മണ്ണിതിൽ !
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

---------------------------------------------------------
നിൽപ്പു സമരം സിന്ദാബാദ് !

കടങ്കഥ



 കടങ്കഥ 

മണ്ണിൽ വെച്ചാലൊരു പിടി  മണ്ണ്‌ 
അഗ്നിയിൽ  വെച്ചാലൊരു പിടി ചാരം 
കല്പാന്തം വരെ വാഴുമെന്നൊരു ഹുങ്ക് 


പട്ടം

ഉയർത്തി വിട്ട പട്ടം 
കാറ്റിലൊഴുകുന്നു അലസം 
പിന്നെ,തിരിച്ചിറക്കുന്നു 

തോണി 

നിലാവിന്റെ തങ്കക്കമ്പളം പുതച്ചു കടൽ 
തുറിച്ചു നോക്കുന്നൊരു നക്ഷത്രം 
ആരെയോ കാത്തൊരു തോണി തീരത്ത് 

2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

മെഴുകുതിരി



ആത്മാവിലൊരു തേങ്ങലുയരുമ്പൊഴും 
   ജീവൻ ചിറകടിച്ചണയുമ്പൊഴും 
  നെറുകയിൽ കത്തുമീ തീയുമായി 
    ഉരുകട്ടേയന്യർക്കു വെട്ടമേകി..
      എങ്കിലുമിത്തിരിയന്ധകാരം 
മായ്ക്കുവാനായതിൽ തൃപ്തനായ്‌ ഞാൻ 

     കെ ടി എ ഷുക്കൂർ 

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

ഒരു സ്വപ്നം കൂടി കാണട്ടേ ഞാന്‍...


നീ ആഹ്ലാദിക്കുന്നത്...

ശിഥില വര്‍ണ്ണക്കൂട്ടുകളുടെ
നിരര്‍ത്ഥക നിഗൂഢതകളില്‍
പ്രജ്ഞയുടെ വിശുദ്ധ പടമഴിച്ചു
പ്രപിതാക്കളെ വഞ്ചിച്ചു കൊണ്ട്..

സിരകളില്‍ നുരയുന്ന
മദിരയുടെ ഉന്മാദവിഭ്രമങ്ങളില്‍
ബോധാബോധത്തിന്റെ അതിര്‍ത്തിയിലെ
അരണ്ട വെളിച്ചത്തില്‍
അന്തകവിത്തു മുളപ്പിച്ചു കൊണ്ട്..

ശിശിരത്തിന്റെ മണ്‍കുടില്‍ മുറ്റത്തു
മണല്‍മെത്തയില്‍ മലര്‍ന്നു കിടന്നു
നിലാവീഞ്ഞൂറ്റി കുടിച്ചു
വസന്തത്തിലെ
വിദൂര നക്ഷത്രങ്ങളെ കുറിച്ചു
ഒരു സ്വപ്നം കൂടി  കാണട്ടേ ഞാന്‍...

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഭൂതകാലത്തിലേയ്ക്കു തുറക്കുന്ന വാതിലുകള്‍

എന്റെ ശേഖരത്തിൽ
ചിലതിനു വില പറയുന്നു
ആക്രിക്കച്ചവടക്കാര്‍

അവര്‍ക്കറിയില്ലല്ലോ
തിട്ടപ്പെടുത്താനാകാത്ത
അതിന്റെ മൂല്യം !

ഭൂതകാലത്തിലേയ്ക്കു തുറക്കുന്ന
വാതിലുകളുടെ
താക്കോലുകളാണവ

കവിളിലൂടെ കണ്ണീരൊഴുകുന്ന
സ്ത്രീയുടെ ലോഹപ്രതിമ
എന്നെ അമ്മയുടെ മടിത്തട്ടിലെത്തിക്കുന്നു

ക്ലാവു പിടിച്ച വെറ്റിലച്ചെല്ലം
കഥകളുടെ ഭണ്ഡാരം സൂക്ഷിപ്പുകാരി
മുത്തശ്ശിയുടെ അരികിലെത്തിക്കുന്നു

ഇരുമ്പു വട്ടുരുട്ടി ഞാന്‍ പോകുന്നു
ബാല്യത്തിന്റെ
നിഷ്കളങ്ക ഊടുവഴികളിലേയ്ക്ക്

പൊട്ട സ്ളേറ്റെന്റെ കൈ പിടിച്ചോടുന്നു
ഉപ്പുമാവെന്ന അറിവു ജഠരാഗ്നിയെ സാന്ത്വനിപ്പിച്ച
കലാലയ മുറ്റത്തേയ്ക്ക്

വര്‍ണ്ണ വളപ്പൊട്ടുകള്‍
മണിയറയിലേയ്ക്ക്
ഒപ്പനത്താളത്തില്‍ എതിരേല്‍ക്കുന്നു

നാളെ
എന്റെ മക്കള്‍ക്ക്‌ എന്നിലേക്കെത്താന്‍
എന്തവശേഷിപ്പിക്കണം ?

അക്ഷര ശോഭ കൊണ്ടൊരു
മഞ്ജുള ഹാരം
പണിയാന്‍ കഴിഞ്ഞെങ്കില്‍..!

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

ജീവിതം അറിയിക്കാതെ പോയത് ...







http://news.keralakaumudi.com/news.php?nid=65972c11013df812f6160e7c4726326e#.VAQ0uiuhm8I

 ജീവിതം അറിയിക്കാതെ പോയത്
അബ്ദുൾ ഷുക്കൂർ കെ. ടി
Posted on: Monday, 01 September 2014

പാരിലിജ്ജീവിത ശോകാന്ത നാടക -
മാടി ഞാൻ തീർക്കണം മൂകമായീവിധം
മോഹത്തിൻ വെണ്‍നുരസ്സൗധങ്ങൾ മാത്രമി-
ക്കാണുന്ന ജീവിതം,മായികസൗരഭം

ജീവിത വല്ലകീ തന്ത്രികൾ മീട്ടുവാൻ
അറിയാതെ പോയതാണെന്നുടെ സങ്കടം
മൃത്യുവിൻ നിസ്വനം,പിന്നിട്ട പാതയില്‍
കാണാതെപോയൊരു ജ്ഞാനത്തിന്‍ തുണ്ടുകള്‍

മൂല്യമറിയാതെ സ്വര്‍ണ്ണഭാണ്ഡം പേറി
മരുവിലലഞ്ഞൊരു ഗര്‍ദ്ദഭം ഞാന്‍
മുത്തിന്റെ മൂല്യമറിയാതെ മുത്തിനെ
നാളുക,ളുള്ളില്‍ ചുമന്നൊരു ചിപ്പി ഞാന്‍

എല്ലാമറിയാമെന്നുള്ളില്‍ നിനച്ചു ഞാ-
നൊന്നുമറിയില്ല,ന്നാസത്യമെന്‍ മുന്നില്‍
ലോകത്തിന്‍ സ്പന്ദനമെന്‍കയ്യിലെന്നൊരു
മൂഢസ്വര്‍ഗ്ഗത്തില്‍ വസിച്ചൊരു വിഡ്ഢി ഞാന്‍

മരണമേ നിന്‍കര,ലാളനമേറ്റെന്റെ-
യാത്മാവു കോരിത്തരിക്കുന്ന വേളയില്‍
ജീവിത,തത്ത്വത്തി,നര്‍ത്ഥ തലങ്ങളെന്‍
മുന്നില്‍ വിരിയുന്നു പച്ച പകലുപോല്‍

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

ചരിത്രം ഉണ്ടാകുന്നത് ...


ദൂരെ,യെന്നൊർത്തവയെല്ലാം പൊടുന്നനെ 
ചാരെയണയുന്നു,മങ്ങുന്നു കാഴ്ചകൾ 
ഭൂതമായ് ഞാൻ കാണുന്നതെല്ലാം,ചിലരുടെ 
ഭാവിയാം  സ്വപ്നങ്ങളായിരുന്നു 
ഇന്നിലെ ഞാനുമെൻ ചുറ്റുപാടും നാളെ 
ശിഥിലമൊരോർമ്മയായ് പൂത്തു നിൽക്കും 
സ്വപ്നശതങ്ങൾ ചവിട്ടി മെതിച്ചു കൊ-
ണ്ടോടുന്നു കാല,മിണങ്ങാത്തൊ,രശ്വമായ് 
അവ്യക്തമാം നിഴലോർമ്മകൾ മാഞ്ഞിടാം 
കത്തുന്ന ബോധമൊരു നാളിൽ കെട്ടിടാം 
കാലപ്രളയത്തിൽ മുങ്ങി മരിക്കുന്ന 
ഇന്നിൻ കബന്ധം ചരിത്രമായ് നാളെത്തെ 
കുരുതി,ചതി നെറികേടിൻ ചരിത്രത്തെ 
നിർമ്മിക്കും യന്ത്രമാണിന്നുകൾ നിശ്ചയം 
വങ്കത്തരങ്ങളെ ഗർഭത്തിൽ പേറുന്ന 
വഞ്ചനകൾ തൻ പുരാവൃത്തമാണിത്...