കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, മാർച്ച് 23, ബുധനാഴ്‌ച

തണ്ണീർ വറ്റിയ തണ്ണീർത്തടങ്ങൾ

മനുഷ്യാഹന്തകൾ
കൂലം കുത്തിയൊഴുകി
വിഷം തീണ്ടി ഭൂമി തൻ
വൃക്കകൾ,ജീവന്റെ
സത്യം നുരയുന്ന തണ്ണീർത്തടങ്ങൾ

മനുഷ്യ മനസ്സിൻ വിസർജ്ജ്യങ്ങൾ
നിലയ്ക്കാത്ത യന്ത്രവിഴുപ്പുകൾ
അരിച്ചു തളർന്ന ജൈവ അരിപ്പകൾ

വേർപ്പിന്റെയുപ്പ് പുരളാത്ത അണക്കെട്ടുകൾ
ജീവൻ നുരകുത്തുന്ന ജലസംഭരണികൾ
അതിൽ,നഞ്ചു കലക്കിയ ഗർവ്വുകൾ

അകലെയെങ്ങോ
ഒരു പുഴുക്കു കാറ്റിന്റെ ചൂളം
അടുത്തെങ്ങോ
വരണ്ട കിളിത്തൊണ്ടയിൽ ഒരു പാട്ട് തളരുന്നു
അവസാന ഓർമ്മപ്പെടുത്തൽ..!

2016, മാർച്ച് 16, ബുധനാഴ്‌ച

ഒരു വിമാനത്താവളത്തെ ലളിതമായി കൊന്നു തിന്നുന്ന വിധം


നല്ലവരായ വ്യവസായപ്രഭുക്കളും
അതിലും നല്ലവരായ രാജ്യസേവകരും
കൈകോർത്തു പിടിക്കണം
ഒരു (ദുരു )ഉദ്ദേശ്യം ഉണ്ടാവണം
കൊന്ന പാപം തിന്നു തന്നെ തീർക്കണം
മറ്റെവിടെ വെച്ച് തിന്നാലും സാധുവാകും
യന്ത്രപ്പക്ഷിയ്ക്കിറങ്ങാൻ
മറ്റെവിടെയെങ്കിലും
സ്വയം അനുമതി ഉണ്ടാക്കണം
കറുത്തതും വെളുത്തതുമായ ഗാന്ധിത്തലകൾ
അതിന്റെ അസ്ഥിവാരത്തിൽ  കുഴിച്ചുമൂടണം
ബിനാമി പേരുകളിലായാൽ പുണ്യം കൂടും
ശേഷം,കൊല്ലാൻ ഉദ്ദേശിക്കുന്ന
താവളത്തിന്റെ കാലുകൾ കെട്ടണം
കെട്ടുമ്പോൾ നട്ടാൽ മുളക്കാത്ത
നുണമന്ത്രങ്ങൾ ഭക്തിയോടെ ഉരുവിടണം
ചെറിയ സർവ്വീസ് രൂപത്തിൽ
കുറേശ്ശെ വെള്ളം കൊടുത്തു കൊണ്ടിരിക്കണം
കൊല്ലരുതെന്ന് വിലപിക്കുന്നവരുടെ വായ്‌
നിറം പൂശിയ നുണകൾ കൊണ്ട് അടയ്ക്കണം
പിന്നെയെല്ലാം എളുപ്പം...
കഴുത്തിൽ പതെക്കെ കത്തിയമർത്താം
വസ്ത്രത്തിൽ പുരണ്ട രക്തക്കറകൾ
ആരും കാണാതെ തുടയ്ക്കണം
പിന്നെ
ജനങ്ങളോടൊപ്പം നിന്ന് പൊട്ടിക്കരയണം
ശുഭം !

2016, മാർച്ച് 15, ചൊവ്വാഴ്ച

തിരിച്ചറിവിന്റെ മുറിവുകൾ(തേജസ്‌ ആഴ്ചവട്ടം)



 

തിരിച്ചറിവിന്റെ മുറിവുകൾ



കഷ്ടപ്പെട്ടു നെഞ്ചേറ്റിയ
ഇഷ്ടങ്ങളിൽ പലതും
നഷ്ടപ്പെട്ടു പോയി.
നിദ്രാവിഹീന നിശകൾ നേർന്ന്
സ്വാസ്ഥ്യം തീറെഴുതി വാങ്ങി
ജരാനരകളും തന്നിട്ടായിരുന്നു പടിയിറക്കം.
ബന്ധനങ്ങളെ ബന്ധങ്ങളെന്നു കരുതിയ
അജ്ഞാന നാളുകളെ ശപിക്കാറുണ്ട്
തിരിച്ചറിവിന്റെ മുറിവുകൾ .
വഴിയരികിലെ വിഭ്രമങ്ങളിൽ
കുടികിടപ്പവകാശം കൊതിച്ച മൂഢത്വം
പിഴയൊടുക്കി പഴിയകറ്റണം .
പിടലിഭാരങ്ങളിൽ ചിലത്
സഹയാത്രികരെ ഏൽപ്പിച്ച്
ഇടയ്ക്കൊന്നു മൂരി നിവർത്താറുണ്ട് കാലം.
ഏറ്റിയേറ്റി തളരുമ്പോൾ
ചുമടുകളൊക്കെ തിരിച്ചു വാങ്ങി
ആഴമുള്ള മുറിവുകൾ തുന്നി തന്ന്
തലോടി വിടുന്ന വാത്സല്യം .

മരജന്മം

ഓരോ മരവും വളരുന്നത്‌
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്
മരത്തിനു ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു തലവെച്ചു കൊടുത്ത്
യാതനാനുഭവത്തിന്റെ
വാർഷികവലയമുറിവുകൾ തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ
തണൽവൃക്ഷങ്ങളെക്കുറിച്ച്
അപ്പോൾ
ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്ന്
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്
തലോടാൻ വന്ന
വസന്ത ഋതുവിനെ കുറിച്ച്
വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന ജീവൻ
മഴുമൂർച്ചകൾക്കുള്ള നൈവേദ്യം മാത്രം

2016, മാർച്ച് 7, തിങ്കളാഴ്‌ച

നേർത്തു നേർത്തു വരുന്നു കാലത്തിന്റെ ചിറകടികൾ

തലയില്ലാ തെങ്ങുകൾക്ക്
ഇനി ആകാശക്കാഴ്ചകളില്ല
പ്രളയ പ്രവാഹത്തിലടിഞ്ഞു പോയ
സംസ്കൃതികളുടെ കണ്ണാടിദൃശ്യങ്ങളായ്
കരിഞ്ഞു കിടക്കുന്നു മരക്കനവുകൾ
അമ്ലതയെ വരിച്ച പാടങ്ങളിൽ
വറുതിയുടെ തരിശുഗീതങ്ങൾ
വിഷം കൊടുത്തു കൊന്ന
പുഴകളെയോർത്തു
കണ്ണീർ വാർക്കുന്നു മണൽമനസ്സുകൾ
വിഷപ്പുക വിഴുങ്ങിയ
ആകാശക്കറുപ്പുകൾ
കളിയുടെ അന്ത്യരംഗമെഴുതി
വിശ്രമിക്കുന്നു

പിന്നിൽ
വാ പിളർത്തി നിൽക്കുന്ന
ഇരുണ്ട ശൂന്യതയുണ്ടെന്ന്
അത്യാഹിത വിഭാഗത്തിൽ
പ്രാണനു വേണ്ടി പിടയുന്നതിനിടയ്ക്കും
പുഴുക്കു കാറ്റിന്റെ വരണ്ട ചുണ്ടുകളിലൂടെ
അമ്മ മന്ത്രിക്കുന്നു

ജനിപ്പിച്ചു ജീവിതം കൊടുത്തിട്ടും
ചിറകിനടിയിലൊളിപ്പിച്ചു
സമശീതോഷ്ണമൊരുക്കിയിട്ടും
തിരിച്ചു കിട്ടിയത്
വിഷമുള്ളുകളേറ്റ് മുറിപ്പെട്ട
ഹൃദയമായിരുന്നു

എല്ലാം ശുഭം !
ഇനി കാതോർക്കാം
നേർത്തു നേർത്തു വരുന്ന
കാലത്തിന്റെ ചിറകടികൾ

അമ്മ അറിയാൻ


അമ്മേ
അമ്മയെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന്
കേട്ടു കേട്ടു മടുത്തമ്മേ...
പുതുതായി പൊട്ടി മുളച്ച
സ്നേഹ പ്രദർശനാരവങ്ങൾ കേട്ട്
അമ്മ അത്ഭുതപ്പെടുന്നുണ്ടാകും
പ്രദർശനപരതയുടെ അരങ്ങുവാഴ്ചകളിൽ
അവമതിക്കപ്പെടുന്ന
പുകൾപെറ്റ മക്കളെയോർത്തു
അമ്മ വിതുമ്പുന്നുണ്ടാകും
അമ്മേ ...
വൈകാതെ അവർ വരും
അമ്മയുടെ ഹൃദയ സ്പന്ദനങ്ങളെ
എന്നെന്നേക്കുമായി തുറുങ്കിലടയ്ക്കാൻ ...
രേഖകളിലൊന്നും ഒപ്പിട്ടു കൊടുത്തേക്കരുത്
തല ചായ്ക്കാനൊരിടവും
ചത്തു കഴിയുമ്പോൾ തല പൂഴ്ത്താനൊരിടവും ഇല്ലാത്ത
ലക്ഷങ്ങൾ ഉണ്ടിവിടെ
അമ്മ പ്രസവിച്ച അമ്മയുടെ മക്കൾ
അവർക്ക്
മാതൃസ്നേഹം തെരുവ്സർക്കസോ
കയ്യടികൾ നേടാനുള്ളതോ അല്ല
അമ്മേ
അമ്മയെ പഞ്ചനക്ഷത്ര ദുരകൾക്കു വിറ്റ
അഹന്തയുടെ പേരല്ല മാതൃസ്നേഹം
ഞങ്ങളുടെ ജീവനാഡികളിൽ അലയടിക്കുന്ന
തീക്ഷ്ണവികാരത്തിന്റെ പേരാണത്