കവിത
പ്രത്യാശകൾ
**********
പിഴുതെറിഞ്ഞിട്ടും
ചണ്ഡവാതങ്ങളിൽ പതറാതെ
ഘോരവർഷങ്ങളിൽ തളരാതെ
വീണിടത്തു വേരോടി
പുഷ്പ്പിച്ചു നിന്നു
നിശ്വാസങ്ങൾ കാറ്റായ് അയച്ചു
നിന്റെ തളിരിലകളെ തലോടി
മോഹച്ചിമിഴിൽ നിന്നു ലാളിച്ചെടുത്ത
ചുംബനത്തരികളുടെ
മഞ്ഞുമ്മകൾ കൊണ്ടു മൂടി
തണ്ടുകൾക്കു തീണ്ടാപ്പാടകലം
കല്പിക്കപ്പെട്ടപ്പോഴും
ആത്മബന്ധത്തിന്റെ കാണാധൂളികൾ
നമ്മുക്കിടയിൽ പണിത അദൃശ്യപാലം
വരത്തുപോക്കുകളുടെ ദേവവീഥിയായി
വാർഷികവളയങ്ങൾ
അർബുദം പോലെ പെരുകുന്നതിന്റെ
രോഗനിദാന പരീക്ഷാഫലം
മഞ്ഞിലകളിലൂടെ വെളിപ്പെട്ടിട്ടും
ഊഷര മണ്ണിന്റെ പുഴുക്കുമനസ്സിലൂടെ
പ്രതീക്ഷാനിർഭര മനസ്സോടെ
വേരുകൾ തെളിച്ചു വിട്ടു
മറ്റേതോ ലോകത്തിൽ
മറ്റേതോ കാലത്തിലെ
കിനാവാടങ്ങളിൽ പൂത്തു നിന്നു
ചിതലെടുത്തേറെയും
വാഴ്‌വിൻ നടപ്പാലം !
ദൃഷ്ടിപഥങ്ങൾക്കപ്പുറത്തു നിന്ന്
ഏതോ വെളിച്ചം പെയ്തു വരുന്നുണ്ടാകാം...
അഭിപ്രായത്തിനു നന്ദി സാര്‍
മറുപടിഇല്ലാതാക്കൂ