കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

മരണത്തിലേയ്ക്കൊരു ജനനം


ഒരു ഗാഢ നിദ്രയിൽ നിന്നുമായി 
ഞെട്ടിയുണർന്ന പോൽ തോണുന്നിതാ 
ചുറ്റിലും ശബ്ദങ്ങളില്ല വേറെ 
നേർത്ത വിലാപത്തിൻ തേങ്ങൽ മാത്രം 

വീടിൻ പുറകിൽ ഞാൻ ചെന്ന നേരം 
ചെറു പന്തലൊന്നങ്ങുയർന്നു നിൽപ്പൂ 
ചുറ്റും മറച്ചൊരാ പന്തലിന്റെ തറ 
സോപ്പുവെള്ളത്തിൽ കുതിർന്നിരിപ്പൂ 

ഒന്നും മനസ്സിലായില്ലെനിക്ക് 
ആരുടെ വീടിതെന്നാർക്കറിയാം 
മുൻവശത്താളുകളേറെയുണ്ട് 
എങ്ങുമടക്കിപ്പറച്ചിലുകൾ 

എല്ലാ മുഖങ്ങളും ദുഃഖമയം 
തെന്നലിൻ നിശ്വാസം ശോകമൂകം 
കിളികളിന്നില്ലല്ലോ പാട്ടുമായി 
കതിരവനില്ലാ വെളിച്ചവുമായ് 

കർപ്പൂര-ചന്ദനത്തിരി ഗന്ധത്തിൽ 
മുങ്ങി കുളിച്ച നടുവകത്തിൽ 
മെല്ലെ ഞാൻ ചെന്നപ്പോൾ കാണുന്നൊരു 
വെള്ളത്തുണിയിൽ പൊതിഞ്ഞ രൂപം 

നിശ്ചലമാ രൂപത്തിന്നരികിൽ 
നിശ്ചേഷ്ടയായൊരു പെണ്ണിരിപ്പൂ 
വ്യർത്ഥവ്യാമോഹത്തിന്നർത്ഥ ശൂന്യ 
ജീവൽ തുടിപ്പുകൾക്കന്ത്യ മായി 

എന്തു കഥയിതെന്നറിവീലല്ലോ 
എല്ലാം വെറും സ്വപ്നദൃശ്യങ്ങളോ 
ആരോരുമെന്നെയറിയുന്നീല 
ആരെയും ഞാനുമറിയുന്നീല 

ആരോ മുഖത്തുണി നീക്കിടുന്നു 
ജീവൻ വെടിഞ്ഞൊരാ ദേഹത്തിന്റെ 
സ്തബ്ധനായ് നിന്നു ഞാൻ,നിർന്നിമേഷം 
അജ്ജഡത്തിൻ മുഖമെന്റെതല്ലോ...!

4 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...