കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2020 ഓഗസ്റ്റ് 22, ശനിയാഴ്‌ച

അത്ര നിഷ്കളങ്കമല്ല ഒന്നും



 

Podcast (കവിത കേൾക്കാൻ )

https://pravasirisala.com/archives/1298


പ്രവാസി രിസാല  ആഗസ്ത് ലക്കം 2020



അത്ര നിഷ്കളങ്കമല്ല ഒന്നും





ചില ജീവിവർഗ്ഗങ്ങൾ 

അവരല്ലാത്തവരെ 

കൂട്ടത്തിൽ കൂട്ടാറില്ല 



അവരെപ്പോലെ ആകണമെങ്കിൽ 

അവർ ചൂണ്ടിക്കാണിക്കുന്ന 

ജീവിത ഫ്രെയ്മിൽ അഭിനയിക്കേണ്ടതുണ്ട്

കഴുതയെ  ചായംപൂശി 

സീബ്രയാക്കുന്നതു പോലുള്ള 

സാഹസമാണത്  


സാധാരണമെന്ന് വെച്ചുനീട്ടുന്നതിൽ 

കാണുന്നതൊന്നും 

അത്ര നിഷ്കളങ്കമല്ല 

സംവിധായകന്റ കലാവിരുതുകൾ 

ഒളിച്ചിരിക്കാത്ത മുക്കും മൂലയും 

അതിലുണ്ടാവില്ല 


കേട്ടുകേൾവികളെ 

പ്രകൃത്യായെന്നും സാർവ്വത്രികമെന്നും 

അധികാരത്തിന്റെ ഉന്തുവണ്ടികൾ 

വീട്ടുപടിക്കലെത്തിക്കുമ്പോൾ 

എന്റെ മോക്ഷമേയെന്ന് 

വാരിപുണരുന്നിടം

തുടങ്ങുന്നു അടിമത്തം !


സത്യാസത്യങ്ങളും 

ശുഭാശുഭങ്ങളും 

തിരിച്ചറിയാനാകാത്ത

ഇരുൾസ്ഥലികളിലേയ്ക്ക് 

അത്ര വേഗത്തിൽ 

ആട്ടിത്തെളിക്കാൻ പറ്റിയ 

ആട്ടിൻപ്പറ്റമായിരുന്നില്ല നാം!

കളഞ്ഞുപോയ വിളക്ക് തിരയേണ്ടതുണ്ട്...

***************************************

2020 ജൂലൈ 14, ചൊവ്വാഴ്ച

ഹെയ്നക്കൂട്ടം

മാധ്യമം ചെപ്പ് /04/07/2020

ഹെയ്നക്കൂട്ടം
--------------------

നട്ടുച്ചയ്ക്ക്
വെയിൽപ്പെയ്ത്തിൽ വെന്ത്
വേർപ്പിന്റെയുപ്പിൽ കുളിച്ചു
ജീവിതമുരുട്ടി കൊണ്ടുപോകുമ്പോളായിരിക്കാം
അല്ലെങ്കിൽ
സൂര്യൻ പടിയിറങ്ങിയനേരം,
വാപൊളിച്ചു നിൽക്കുന്ന
കുഞ്ഞുവിഷപ്പുകൾക്ക്
പകരാനുള്ള അന്നവുമായി
മടങ്ങുമ്പോളായിരിക്കാം
പട്ടണം ഒരു കൊടുങ്കാടായി മാറുന്നത്...

അത്രമേൽ
സ്വാതന്ത്ര്യം ശ്വസിച്ചേടത്ത്
അന്യഥാബോധത്തിന്റെ വരണ്ടകാറ്റിൽ
പകച്ചുനിൽക്കുന്ന ഒരു കുഞ്ഞുമൃഗമായി
നിങ്ങൾ മാറുന്നു

ഒറ്റയായ മൃഗങ്ങളെ
ഉത്സവാരവങ്ങളോടെ
പച്ചയ്ക്കു തിന്നുന്ന ഹെയ്‌നക്കൂട്ടം
നിങ്ങൾക്കു ചുറ്റും
ചുടലനൃത്തം ചവിട്ടുന്നു

തിരിച്ചറിയാനുള്ള
ഏതെങ്കിലുമൊരു ചിഹ്നം
എപ്പോഴും നിങ്ങളിലുണ്ടാകും

ഇന്നോളമുണ്ടായിട്ടുള്ള
എല്ലാ മനുഷ്യരുടേയും നിസ്സഹായതകൾ
നിങ്ങളുടെ മുഖത്ത് പച്ചകുത്തിയിട്ടുണ്ടാകും

എന്തിനാണിവ
പ്രാണനെ കടിച്ചുവലിക്കുന്നതെന്ന്
പ്രാണൻ വെടിയുന്നവൻ  അറിയുന്നില്ല
എന്തിനാണ് പ്രാണനെടുക്കുന്നതെന്ന്
പ്രത്യയശാസ്ത്രവിഷം കുടിപ്പിക്കപ്പെട്ട
ഹെയ്‌നക്കൂട്ടം അറിയുന്നില്ല

പറന്നുപോയ പ്രാണൻ
കത്തുന്ന ഓർമ്മകളിൽ
ഒരു കണ്ണീർത്തുള്ളിയായി അവശേഷിക്കും
----------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്

2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ









 പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള
വെളിച്ചപ്പെയ്ത്തുകൾ
*************************************************

കണ്ണിൽ ഒരാകാശം
അങ്ങനെത്തന്നെ ചത്തുകിടപ്പുണ്ട്.
ഉയരങ്ങളിലേക്ക് കുതിക്കവേ
നിശ്ചലമായ പറവകള്‍പോലെ
കിനാചിതറുകളുടെ
വന്ധ്യമേഘത്തുണ്ടുകൾ

തീമഴയപ്പെയ്ത്തിനുള്ള  
ഒരുക്കത്തിനിടയിൽ ആയിരുന്നിരിക്കണം
കൺകോണുകളിൽ അടിഞ്ഞുകൂടിയ
ശോണമേഘങ്ങൾ ചലനമറ്റു പോയത്  

കുഞ്ഞു ഞെട്ടുകൾ കൊണ്ട്
കൊമ്പുകളിൽ തൂങ്ങി
മരത്തെ പിരിയാൻ കൂട്ടാക്കാതെ
കൊടുങ്കാറ്റിനോടു  പൊരുതുന്ന
പച്ചിലക്കൂട്ടങ്ങൾ പോലെ മുടിയിഴകൾ

കൈവിരലുകളിൽ മരവിച്ചുകിടക്കുന്നു
തിരിച്ചറിയപ്പെടാനാകാത്ത
നൃത്തമുദ്രകൾ

ഏതോ അജ്ഞാതരാഗത്തിൻ
തുടക്കത്തിലായിരുന്നിരിക്കണം
ചുണ്ടുകൾ കോടി വിറങ്ങലിച്ചത്

പൂക്കൾ വിതറിയ മെത്തയിൽ
തളർന്നുറങ്ങുന്നതായേ തോന്നൂ
ചിതറിയ ചോരത്തുള്ളികൾക്ക് മേൽ
നിർജ്ജീവമായി കിടക്കുമ്പോൾ

വേർപ്പെട്ടു കിടക്കുന്ന 
പൂമ്പാറ്റച്ചിറകുകൾ പോലെ 
കീറി പറിഞ്ഞ ഉടയാടകൾ 

അവളെ ആംബുലൻസിലേയ്ക്ക്
എടുത്തു കിടത്തുമ്പോൾ
ചില കണ്ണുകളിൽ വർഷപാതങ്ങൾ
നിലവിളികളുടെ ഇടിമുഴക്കങ്ങൾ
നിസ്സഹായതയുടെ കടപുഴകിവീഴ്ചകൾ

ചോരപ്പാടുകളിൽ നിന്ന്
ഉറുമ്പുകളുടെ ഘോഷയാത്രകൾ
വരണ്ട കാറ്റിന്റെ എത്തിനോട്ടം
മണിയൻ ഈച്ചകളുടെ
വായ്ക്കുരവകൾ

വരച്ചു പൂർത്തിയാക്കാത്ത
ഒരു രാജ്യത്തിന്റെ
ഭൂപടം പോലെ
ചിതറികിടക്കുന്ന
ചെന്നിണപ്പാടുകളിൽ നിന്ന്,
കൊടുങ്കാറ്റുകൾ ഉള്ളിലൊളൊപ്പിച്ച
പുതുമുളകള്‍ കിളിര്‍ക്കുന്നു...
ദൂരെ,പുഴുക്കു കാറ്റുകൾക്കക്കരെ നിന്ന്
വെളിച്ചപ്പെയ്ത്താരവങ്ങൾ...
ചില  കണ്ണുകളിൽമാത്രം സൂര്യനുദിക്കുന്നു...
----------------------------------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്



2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

സ്വപ്നങ്ങളുടെ രൂപാന്തരണം

'ആയിരം പ്രണയകവിതക'ളുടെ സമാഹാരത്തിൽ നിന്ന്  

അച്ഛൻ

മാധ്യമം


 അച്ഛൻ


നടന്ന വഴികളിലെല്ലാം
മുള്ളുകളായിരുന്നിട്ടു കൂടി
ചെരുപ്പിടാറില്ലായിരുന്നു അച്ഛൻ

വഴി അവസാനിച്ചെന്ന്
തോന്നിയിടത്തു നിന്ന്
പുതുവഴി വെട്ടി മുന്നോട്ടു നടന്നതല്ലാതെ
പിന്തിരിഞ്ഞിട്ടില്ല അച്ഛൻ

ഒലിച്ചിറങ്ങുന്ന വിയർപ്പിനെ
അപ്പമാക്കി മാറ്റുന്ന മാന്ത്രികവിദ്യ
അച്ഛനു വശമുണ്ടായിരുന്നതു കൊണ്ട്
വെയിലും നിലാവും എത്തി നോക്കുന്ന
വീടിന്റെ അകത്തളങ്ങളില്‍ നിന്ന്
നിലവിളികൾ ഉയർന്നില്ല

തോടും പാടവും നിറച്ച്
കുന്തിരിമറിഞ്ഞെത്തിയ മഴയെ
വീട്ടിൽ കേറാൻ
അച്ഛൻ സമ്മതിക്കാത്തത് കൊണ്ട്
തുള്ളികൾ അകത്തേയ്ക്കെറിഞ്ഞു
പരിഭവത്തോടെ മടങ്ങുകയായിരുന്നു

അച്ഛൻ പോയി...
വെയിലും നിലാവും കൂടെപ്പോയി
ഇന്ന്
വയറ്റിൽ അഗ്നിനിയെരിയുന്നില്ല
തൊണ്ടക്കുഴിയിൽ ദാഹം കൂടുകൂട്ടുന്നില്ല
മഴ അവസാനിക്കുന്നില്ല!
അകവും പുറവും നനയ്ക്കുന്ന
നിലയ്ക്കാത്ത മഴ...

-------------------------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്