കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

ശവഗന്ധമന്ത്രങ്ങൾ


ജീവനിൽ അർബുദമായ് പടർന്നു കയറി,
ഉച്ഛ്വാസനിശ്വാസങ്ങൾക്കിടയിലെ 
ചെറുനിമേഷങ്ങൾ പെറുക്കിയൊതുക്കി 
ആയുസ്സിന്റെ ജന്മപത്രിക നെയ്തു,
വാഴ്‌വിന്റെ നിരർത്ഥകതയെ തുറന്നു കാട്ടി നീ...
ശര ലക്ഷ്യത്തിനു മുന്നിൽ മതിമറന്നാടിയ എന്റെ 
പച്ചബോധത്തെ പൊതിഞ്ഞ മേഘമാറാപ്പിൽ 
പൊള്ളുന്ന അറിവിന്റെ ആലക്തിക പെരുമ്പറയായി 
നീ പകർന്നാടിയിട്ടും,അറിയാതെ പോയതെന്തേ ഞാൻ ?
പിന്നിട്ട ശത ദൂരങ്ങൾ മുങ്ങിപ്പോയ സ്വപ്നനൗകയെന്നും 
ഉയർത്തി കൊണ്ടിരിക്കുന്ന പുതുസ്വപ്നമാളികകൾ 
ക്ഷണപ്രഭയുടെ മായിക മേനിയിലെന്നുമറിയാത്ത 
വേട്ടാളവിഷം മയക്കിയ പുഴുജന്മമാണു ഞാൻ..
നീണ്ട രാത്രിയെ ഉറക്കി ചുരുട്ടി ചെറുതാക്കി 
വെളുത്ത പകലിനെ പാപത്തിൽ കുഴച്ചു കറുപ്പിച്ചു 
കാൽകീഴിൽ പിടഞ്ഞമർന്നു ഇല്ലാതായവന്റെ 
പട്ടടച്ചാരം കൊണ്ടെഴുതി ഞാൻ 
നിലനില്പ്പിന്റെ പുതു ശവഗന്ധമന്ത്രങ്ങൾ.
ആത്മ വറുതിയുടെ കനൽകാറ്റേറ്റു പിടയുമ്പോൾ 
ബൗദ്ധിക വെളിപാടുകളുടെ നിഴൽവെളിച്ചവുമായി 
നീ ഉണ്ടായിരുന്നു;ഞാനൊരു വിഡ്ഢി !

1 അഭിപ്രായം:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...