കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ഞാൻ കീഴാളൻ

ശിരസ്സിലൂടൂർന്നിറങ്ങിയ
വിയർപ്പുത്തുള്ളികൾ,
കനവിന്റെ ദീപ്തിയും
കനിവിന്റെ ഉര്‍വ്വരതയും
മഴവില്ലുകൾ  തീർത്ത
കുഴിഞ്ഞ കണ്ണുകളെ ആശ്ലേഷിച്ചുക്കൊണ്ട്
വദനത്തിലൂടെ ചാലിട്ടൊഴുകുമ്പോൾ,
ജഠരാഗ്നിയുടെ ആളലിൽ
മടക്കുകൾ വീണ
വയറിനെ സമാശ്വസിപ്പിക്കാൻ
ഉടുമുണ്ടു പിന്നെയും മുറുക്കിക്കുത്തി,
ചേറിലും ചെളിയിലും
പതിഞ്ഞമർന്നു
വരണ്ടു വിണ്ട കാലടികൾ
അതിദ്രുതം ചലിപ്പിച്ചത്
സുഭിക്ഷമായി ഭക്ഷണം കഴിച്ചു
നിനക്കു ഏമ്പക്കമിടാനായിരുന്നു ...

അന്നും ഇന്നും, നീ
സുഖശീതളശയ്യയിൽ
അർദ്ധസുഷുപ്തിയിലാണ്...
എനിക്കു നഷ്ടമായത്‌-
എന്റെ ഓജസ്സും തേജസ്സും ഏറ്റുവാങ്ങി
ജീവൻ നുരകുത്തിയ മണ്ണും
നരവംശചരിത്രത്തിന്റെ അടിത്തട്ടിലേക്ക്
പടർന്നിറങ്ങിയ വേരും...

എന്റെ പൂതലിച്ച ശരീരത്തിലൂടൊഴുകി
വറ്റി വരണ്ട വിയർപ്പുനദികളുടെ 
ഉപ്പടയാളങ്ങളും,
വിണ്ടുണങ്ങിയ ഉപ്പൂറ്റികളും,
നിന്നെ ഊട്ടിയുറക്കിയ,
തിരുശേഷിപ്പുകളുടെ
ദുരന്തസ്മാരകങ്ങളാണ്...

ഞാൻ
നിന്നെ നീയാക്കാൻ
ഒന്നുമല്ലാതായ
കീഴാളൻ !
ആയുസ്സിന്റെ വിത്തിറക്കാൻ വേണ്ട;
ആയുസ്സൊടുങ്ങുമ്പോൾ
അടക്കാനുള്ള മണ്ണെങ്കിലും
കിട്ടിയിരുന്നെങ്കിൽ ....
 

4 അഭിപ്രായങ്ങൾ:

  1. മേലാളസേകവകരായി പുതിയരൂപത്തില്‍ കീഴാളജന്മ്ങ്ങള്‍ പിറവിയെടുത്തു കൊണ്ടിരിക്കുകയാണ്.....
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ആയുസ്സിന്റെ വിത്തിറക്കാൻ വേണ്ട;
    ആയുസ്സൊടുങ്ങുമ്പോൾ
    അടക്കാനുള്ള മണ്ണെങ്കിലും
    കിട്ടിയിരുന്നെങ്കിൽ ....
    ഹാ കഷ്ടമേ.....

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...