കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

ലില്ലിപ്പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി


പ്രിയപ്പെട്ട മിലാന ,
ഞാന്‍ പറയാതെ പറയാന്‍ ശ്രമിക്കുന്ന പതറുന്ന വാക്കുകളാണിത് .കാണാതെ കാണാന്‍ ശ്രമിക്കുന്ന അവ്യക്ത ചിത്രങ്ങളാണിത് .ആയുസ്സിന്റെ ശുഷ്ക്കിച്ച വടവൃക്ഷത്തില്‍ നിന്നും, വര്‍ഷങ്ങളാകുന്ന ഇലകള്‍ എത്രയോ കൊഴിഞ്ഞു പോയി .ഇന്നും,മനസ്സിന്റെ കോണില്‍ മായാതെ,മറയാതെ ലില്ലിപ്പൂക്കളുടെ അനന്ത താഴ്വാരം ഇളകിയാടുന്നു .അതില്‍ നിന്നും വരുന്ന നൊമ്പരപ്പൂക്കളുടെ ആര്‍ത്തനാദങ്ങള്‍, മനസ്സിന്റെ താഴ്വാരങ്ങളില്‍ ദുഃഖത്തിന്റെ കല്ലോലിനികള്‍ സൃഷ്ടിക്കുന്നു.

മഞ്ഞുറഞ്ഞ, ലിത്വാനിയയിലെ , മലനിരകളെ തഴുകി തലോടി വരുന്ന കാറ്റ് ലില്ലിപ്പൂക്കളെ ഉമ്മ വെക്കുമ്പോള്‍, ആ പൂക്കളില്‍ നിന്നുതിരുന്ന മാദക സൌരഭ്യം, ചുണ്ടില്‍ ചാര്‍ത്തിയുള്ള നിന്റെ മധുമന്ദഹാസം...സമുദ്രനീല നയനങ്ങള്‍...ലില്ലിപ്പൂവിന്റെ ഇതള്‍പ്പോലെയുള്ള മൃദുലമായ മൂക്ക്...കാപ്പി നിറമുള്ള മുടി...പിങ്ക് നിറമുള്ള മുഖം ...സൗന്ദര്യത്തിനു മറ്റൊരു ഉദാഹരണം ഞാന്‍ കണ്ടെത്തണോ ?
എല്ലാമെല്ലാം ഓര്‍മ്മയുടെ നിധികുംഭങ്ങളില്‍ സുഭദ്രമെങ്കിലും, ഇനിയൊരിക്കലും പൊടി തട്ടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.നഷ്ടവസന്തങ്ങള്‍ ..!അങ്ങനെ പറയാന്‍ പറ്റുമോ മിലാന? ഊഷരമായ എന്റെ മരുക്കാഴ്ച്കളിലേക്ക് പെയ്തിറങ്ങിയ വസന്തമായിരുന്നോ നീ ? ഒരിക്കലുമല്ല.മുറിവുകളില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങുമ്പോഴുള്ള നിലക്കാത്ത നോവായിരുന്നു എനിക്ക് നീ! രാത്രിയുടെ ഏകാന്തതയിലിരുന്നു കരയുന്ന കാതരയായ പക്ഷിയായിരുന്നു നീ.നിന്നില്‍ എരിഞ്ഞിരുന്ന ദുഃഖത്തിന്റെ തീച്ചൂളകള്‍, എന്റെ ഹൃദയത്തില്‍ പുനര്‍ജനി നേടുകയായിരുന്നു.
മരുഭൂമിയിലെ ആദ്യ നാളുകള്‍...വിഷാദവും വിരസതയും നിഴല്‍ വിരിച്ച ദിനരാത്രങ്ങള്‍ .അതായിരുന്നല്ലോ എന്നെ ചാറ്റ് ലോകത്തേക്ക് എത്തിച്ചതും ,ഡെസ്ക്ടോപ്പ് ഇംഗ്ലീഷ് ചാറ്റ് റൂമില്‍ വെച്ച് നമ്മള്‍ കണ്ടു മുട്ടാന്‍ ഇടയായതും .പതിയെ വളര്‍ന്നു വന്ന ഒരു സൌഹൃദം എത്ര പെട്ടന്നാണ് വേരോടിയതും ,സൌഹൃദത്തിന്റെ അദൃശ്യ നൂലുകളാല്‍ ആത്മാക്കള്‍ ബന്ധിതമായതും .പിണക്കമെന്ന ആയുധം കാട്ടി എന്റെ ഫോണ് നമ്പറും ,ഇ മെയില്‍ അഡ്രസ്സും ഫോട്ടോയും നീ കൈക്കലാക്കി .നിന്നെ എനിക്ക് അത്ര വിശ്വാസമായിരുന്നല്ലോ..!
ഫോണ്‍ വിളികള്‍ ,ഇ മെയില്‍ സന്ദേശങ്ങള്‍ മൊബൈല്‍ സന്ദേശങ്ങള്‍ ....വിലക്കിയിരുന്നു നിന്നെ ഞാന്‍ പലപ്പോഴും .ലിത്വാനിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍...നീണ്ട മൊബൈല്‍ സന്ദേശങ്ങള്‍ .....നിനക്ക് നഷ്ടപ്പെട്ടുക്കൊണ്ടിരുന്ന യൂറോയുടെ കണക്കുകള്‍ ഞാന്‍ അടിക്കടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.അപ്പോളൊക്കെ നീ പറയുമായിരുന്നു : ‘ ഉപയോഗിക്കുമ്പോള്‍ മൂല്യമുണ്ടാകുന്ന ഒരു വസ്തു മാത്രമാണ് കാശെന്നും, അല്ലെങ്കില്‍ അതിന്റെ മൂല്യം വെറും പൂജ്യമാണെന്നും ‘ .നാളെകളെക്കുറിച്ചുള്ള ചിന്തകളല്ല;കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചായിരുന്നു നിന്റെ വേവലാതി മുഴുവന്‍ ....ആയുസ്സില്‍ നിന്നും തുള്ളിത്തെറിച്ചുക്കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍..അന്യമാകുന്ന നിമിഷങ്ങളെ സ്നേഹിച്ചവള്‍ ....
ലില്ലിത്താഴ്വാരങ്ങളിലൂടെ വട്ടമിട്ടു പറന്നുക്കൊണ്ടിരുന്ന ഒരു പൂമ്പാറ്റയായിരുന്നു നീ .പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക.പപ്പയുടേയും മമ്മിയുടേയും ഒരേയൊരു മോള്‍ .മഞ്ഞുമലകളെ ഇഷ്ടപ്പെട്ടിരുന്ന..ലില്ലിപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന ...പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന ...കവിത ഇഷ്ടപ്പെട്ടിരുന്ന .....അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്;നിന്നെക്കുറിച്ച് ഒരു നീണ്ട കവിത എഴുതണമെന്നു പറഞ്ഞിരുന്നല്ലോ ?ക്ഷമിക്കണം .എനിക്കതിനു ഒരിക്കലും കഴിയില്ല...നീ എന്നും ഒരു എഴുതാത്ത കവിതയായി അവശേഷിക്കും .....അവശേഷിക്കും ഓര്‍മ്മകളില്‍ ......ഓര്‍മ്മകളില്‍..ഓര്മ്മകളുടെ ശാദ്വല തീരങ്ങളില്‍ നിത്യശ്യാമളമാകുന്ന സൌഹൃദപ്പൊന്‍പ്പൂക്കള്‍..
എല്ലാം പറഞ്ഞിരുന്നു നീ .പപ്പ റഷ്യന്‍ പട്ടാളത്തിലായിരുന്നപ്പോള്‍ മമ്മിയെ കണ്ടു മുട്ടിയതും, പ്രണയത്തിലായതും, വിവാഹം കഴിച്ചതുമൊക്കെ ..അന്ന്, റഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ലിത്വാനിയ-കുട്ടിയായ മിലാന റഷ്യയില്‍ ആയിരുന്നു വളര്‍ന്നത് . ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയിലെ ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ ചോര്‍ന്നപ്പോള്‍ ,വളരെയേറെ കിലോമീറ്ററുകള്‍ക്കപ്പുറം വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മിലാന ബോധരഹിതയായിത്തീരുകയും , ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിരക്ഷാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചുക്കൊണ്ട് കിടക്കുകയും ചെയ്തു ...ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ വെറും ഇരുപതു ശതമാനമായിരുന്നു ....അങ്ങനെ വീണ്ടും രണ്ടാം ജന്മത്തിലേക്കു ....പപ്പ റഷ്യന്‍പ്പട്ടാളത്തില്‍ നിന്നും പിരിഞ്ഞപ്പോള്‍ ,പപ്പയുടെ നാടായ ലിത്വാനിയയിലേക്ക് താമസം മാറ്റി .1991 ഏപ്രില്‍ 4 നു ലിത്വാനിയ സ്വതന്ത്ര റിപബ്ലിക് ആയി .....അങ്ങനെയങ്ങനെ .....എല്ലാം പറഞ്ഞിരുന്നു നീ .
വികലമായ എന്റെ ഇംഗ്ലീഷില്‍ ,എത്ര കുഞ്ഞു കവിതകള്‍ നീ എഴുതിച്ചു.ലില്ലിപ്പൂക്കളെപ്പോലെ കവിതയും നിനക്ക് അത്രയേറെ ഇഷ്ടമായിരുന്നു .ഇപ്പോളും നിന്റെ ഇ മെയില്‍ ആശംസാവാചകം എന്റെ കവിത തന്നെയല്ലേ .!
ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും മരണത്തെക്കുറിച്ചും നിരന്തരം ചിന്തിച്ചിരുന്നു നീ!നിന്റെ ഉന്മാദംപ്പിടിച്ച മനസ്സിനെ ഞാന്‍ പലപ്പോഴും ഭയപ്പെട്ടിരുന്നു.മുങ്ങിത്താഴുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പ് !അതിന്റെ മഹത്വം പറഞ്ഞറിയിക്കാന്‍ പറ്റില്ല.അതായിരുന്നോ ഞാന്‍?അറിയില്ല.നിനക്ക് ഞാന്‍ ഒരു വലിയ ആശ്വാസമാണെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് നീ . മരണം വരെ ഓര്‍ക്കാന്‍ കൊതിക്കുന്ന മൂന്നു മുഖങ്ങളില്‍ ഒന്ന് എന്റെതാണെന്നു ആണയിട്ടിട്ടുണ്ട്.മറ്റേത് ,പപ്പയും മമ്മിയും .ശരിയായിരിക്കാം .കാരണം ,നിനക്ക് ഒന്നും മറച്ചു വെക്കാന്‍ വയ്യല്ലോ .!അതുക്കൊണ്ടാണല്ലോ നിന്റെ ദുഃഖഹേതു മുഴുവന്‍ എന്റെ മുന്നില്‍ അവതരിപ്പിച്ചത് ...എന്നിട്ട് ,ഒരു കുഞ്ഞിനെപ്പോലെ വാവിട്ട്‌ കരഞ്ഞത് ....
ഹൃദയചലനങ്ങള്‍ ദുര്ബലമായി മരണം കാത്തുക്കിടക്കുന്ന പപ്പ.ആസ്തമയുടെ വിമ്മിഷ്ടവും പേറി നടക്കുന്ന മമ്മി.എനിക്കറിയാവുന്ന തത്വശാസ്ത്രങ്ങളും ചിന്തകളുംക്കൊണ്ട് എന്ത് മാത്രം ഞാന്‍ നിന്നെ ആശ്വസിപ്പിച്ചിരുന്നു .അങ്ങനെ നിനക്ക് ഞാനൊരു സാന്ത്വനമായി മാറുകയായിരുന്നോ ?എന്റെ സാമീപ്യം സദാ നീ ഇഷ്ടപ്പെടാന്‍ തുടങ്ങിയോ ?സൌഹൃതത്തിന്റെ അപ്പുറത്തേക്ക് അത് വളരാന്‍ തുടങ്ങിയോ ? അറിയില്ല .നിന്റെ വരികള്‍ക്കിടയില്‍ നിന്നും ഞാന്‍ അങ്ങനെയാണ് വായിച്ചെടുത്തത്....വാക്കുകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന കനത്ത മൌനം അതായിരുന്നോ?കണ്‍ക്കോണുകളില്‍ക്കണ്ട മിന്നലാട്ടങ്ങള്‍ അതായിരുന്നോ ? അതും അറിയില്ല ..
ഓര്‍മ്മപ്പെടുത്തിയിരുന്നു പലപ്പോളും ഞാന്‍ ..എന്നെക്കുറിച്ച് ...കുടുംബത്തെക്കുറിച്ച്‌ ......എല്ലാമെല്ലാം ...
പക്ഷേ,അപ്പോളൊക്കെ നീ പറയുമായിരുന്നു;എനിക്ക് വട്ടാണെന്നും ,നിന്നെക്കുറിച്ചു ഒരിക്കലും പേടിക്കേണ്ടതിലെന്നും,എന്റെ കുടുംബജീവിതത്തില്‍ ഒരിക്കലും ഒരു അപശ്രുതിയായി കടന്നു വരില്ലെന്നും ...ജീവിതത്തില്‍ ഒരിക്കലും മറക്കാനോ പിരിയാനോ ആഗ്രഹിക്കാത്ത സുഹൃത്താണ് ഞാന്‍ എന്നൊക്കെ ...അങ്ങനെയങ്ങനെ ......

ഗൂഗിള്‍ എര്ത്തിലൂടെ കേരളം കണ്ട നീ ,മരണത്തിനു മുമ്പ് ഒരിക്കലെങ്കിലും കേരളം കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .....ഞാന്‍ ലിത്വാനിയ കാണണമെന്ന് നിര്ബന്ധം പിടിച്ചിരുന്നു ...അടങ്ങാത്ത ആഗ്രഹങ്ങളുടെ പ്രവാഹങ്ങള്‍ .....ഒരു കൊച്ചു കുട്ടിയുടെ അടങ്ങാത്ത കുറെ മോഹങ്ങള്‍...
പപ്പ മരിച്ച രാത്രി വന്ന സന്ദേശം ഞാന്‍ ഇപ്പോളും ഓര്ക്കുന്നു ... ‘ മിലാന സ്നേഹിക്കുന്ന മൂന്നു ആളുകളില്‍ ഒരാള്‍ മറഞ്ഞു പോയിരിക്കുന്നു ‘ .നിന്നെ നന്നായി അറിയുന്ന എനിക്ക് ആ ദുഃഖം താങ്ങാന്‍ കഴിയുമായിരുന്നില്ല .അല്ലെങ്കിലും എന്നില്‍ നീ ഒരു ദുഃഖത്തിന്റെ പര്‍വ്വതമായി എന്നേ വളര്ന്നതാണ് .പലപ്പോളും ഒരു കൊച്ചു കുട്ടിയായി കരയുന്ന നിന്നെ സാന്ത്വനിപ്പിക്കാനുള്ള വാക്കുകള്‍ തേടി ഞാന്‍ അലഞ്ഞിട്ടുണ്ട് .
മറ്റൊരിക്കല്‍ താങ്ങാനാകാത്ത ഒരു വലിയ ചുമട് തലയില്‍ വെച്ച് തന്നു .അതിന്റെ ഭാരം താങ്ങാനാകാതെ ഇപ്പോളും എന്റെ കാലുകള്‍ പതറുന്നു ...എന്നോട് പറയാന്‍ ഒരു രഹസ്യവും ബാക്കി വെക്കുന്നില്ലെന്ന മുഖവുരയോടെയായിരുന്നു നീ ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിച്ചത് .മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു ..! വര്ഷങ്ങളായി ശരീരം കാര്ന്നു തിന്നുക്കൊണ്ടിരിക്കുന്ന ലൂക്കേമിയ .ആശുപത്രികള്‍ ...മരുന്നുകള്‍...ടെസ്റ്റുകള്‍ ...രക്തം ഇടയ്ക്കിടെ മാറ്റണം ......
ദൈവമേ ....ഞാനെന്താണ് കേട്ടത് ......ഒരു പൂത്തുമ്പിയായി ലില്ലിത്താഴ്വാരങ്ങളിലൂടെ പാറി പറക്കാന്‍ കൊതിച്ച ,കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ച മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു .........ഇതൊന്നും കേള്ക്കാനുള്ള കരുത്തു എനിക്കില്ലെന്ന് അറിയില്ലേ നിനക്ക് ?..അസ്തപ്രജ്ഞനായി ഞാന്‍ ...ഉറങ്ങാത്ത രാത്രികള്‍ ....ഉണര്‍വില്‍ അനുഭവിക്കുന്ന തീവ്രവേദനകല്‍ ...വയ്യ ...താങ്ങാന്‍ വയ്യ ....
എന്റെ നല്ല ഉപദേശങ്ങളിലൂടെ ജീവിതത്തെ സ്നേഹിക്കാന്‍ പഠിച്ചവളല്ലേ നീ ...ലില്ലിപ്പൂക്കളെ സ്നേഹിക്കുന്ന ....പൂമ്പാറ്റകളെ സ്നേഹിക്കുന്ന ......വയ്യെനിക്ക്‌ ....വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു ....
മിലാന , യൂറോപ്പിലെ സ്ത്രീകളെക്കുറിച്ച് എനിക്കുണ്ടായിരുന്ന അബദ്ധധാരണകല്‍ തിരുത്തിയവളാണ് നീ .ഞാന്‍ കണ്ട നല്ല സ്ത്രീകളുടെ കൂട്ടത്തിലാണ് നിന്റെ സ്ഥാനം .മറക്കാന്‍ കഴിയാത്ത മുഖം .
ഒരിക്കല്‍ നീ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചതല്ലേ ,എന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു .അതെ .തുടരുന്നു ...ഞാന്‍ പുണ്യവാളനല്ല .പക്ഷേ,നല്ലവനാണ് .പുരോഹിതനല്ല .പക്ഷേ ,ദൈവവിശ്വാസിയാണ് ....എന്നെ വിശ്വസിക്കാം നിനക്ക് ....പ്രാര്ത്ഥന തുടരുന്നു .....
മിലാന ,നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എനിക്ക് ദുഃഖമേ തരുന്നുള്ളൂ ....നിന്നെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ തീര്ന്നു പോയി .ഹൃദയം ശൂന്യം ...അന്ധകാരമയം ....എനിക്ക് എന്നെത്തന്നെ തിരയേണ്ടിയിരിക്കുന്നു ...നിന്റെ ദുഃഖം എന്നിലൂടെ ആളിക്കത്തുമ്പോള്‍ ....വയ്യ ....വയ്യ ....താങ്ങാന്‍ വയ്യ .....
നിന്നെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നും ഉണ്ടാകും .ആ നീല നയനങ്ങളിലെ വറ്റാത്ത പ്രാകാശം ..ഒളിഞ്ഞിരിക്കുന്ന ദയനീയത ....മരണമെന്ന വേട്ടക്കാരന്റെ മുന്നിലെ വെള്ളരിപ്രാവ്‌ .....
മിലാന ,എന്നോട് ക്ഷമിക്കൂ ...പലപ്പോളും ഞാന്‍ സൂചിപ്പിച്ചിരുന്നു ....ഇപ്പോള്‍ ...ഇതാ ..ഈ ബന്ധം ഓര്മ്മകളിലേക്ക് .....മൊബൈല്‍ നമ്പര്‍ ഞാനിതാ ക്യാന്‍സല്‍ ചെയ്യുന്നു ...ഇനി എന്റെ ഇ മെയില്‍ പ്രതീക്ഷിക്കരുത് ....നിന്റെ ഫോട്ടോകളും ,നീ അയച്ച ക്രിസ്തുമസ് കാര്ഡുകളും, ഒന്നുമൊന്നും എനിക്ക് വേണ്ട .....ക്രൂരനല്ല ഞാന്‍ ...അറിയാലോ എന്നെ ..വയ്യ ...
എന്റെ ഫോട്ടോ നീ ഡിലീറ്റ് ചെയില്ല എന്നറിയാം ..വേണ്ട .നിന്നെ എനിക്ക് അത്ര വിശ്വാസമാണ് ...
ഇന്ന് ....മിലാന , നീ ജീവിച്ചിരിക്കുന്നുണ്ടോ ...?!
നീയില്ലാത്ത ലോകമാണോ ഈ കറങ്ങിക്കൊണ്ടിരിക്കുന്നത് ...?
അറിയില്ല ...അറിയണമെങ്കില്‍ ഒരു മിസ്ഡ് കോള്‍ ,അല്ലെങ്കില്‍ ഒരു സന്ദേശം .അത്രേ വേണ്ടൂ ...നിന്റെ രണ്ടു മൊബൈല്‍ നമ്പരുകളും ഇപ്പോളും മുന്നിലിരിക്കുന്നു ..പക്ഷേ, വേണ്ട ...വേണ്ട ..വയ്യ ...ഇനിയും താങ്ങാന്‍ വയ്യ ...

ഇപ്പോള്‍ ...രാത്രിയില്‍, ആകാശപ്പരപ്പില്‍ കാണുന്ന ഏകാന്ത നക്ഷത്രം നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്ത്തുന്നു ...കാറ്റ് കൊണ്ട് വരുന്ന പൂക്കളുടെ ഗന്ധം ലില്ലിപ്പൂക്കളുടേതാണെന്നു ഞാന്‍ തിരിച്ചറിയുന്നു ....
ഓര്‍മ്മകളേ ....ഇനിയെങ്കിലും വിശ്രമിക്കൂ .....
സസ്നേഹം ,
നിന്റെ കൂട്ടുകാരന്‍

 ormmakkurippukal


2 അഭിപ്രായങ്ങൾ:

  1. ഇതെന്താപ്പാ ഇവിടെ അഭിപ്രായങ്ങള്‍ ഒന്നുമില്ലാത്തത് ?തരക്കേടില്ല കഥ ,,വിഷയവൈവിധ്യം കൂടെ ശ്രദ്ധിക്കണം ,നല്ല ഭാഷ സ്വാധീനം ഉണ്ട് .എഴുതുന്നതിനു മുന്പ് പലവട്ടം വായിച്ച ശേഷം മാത്രം പോസ്റ്റ്‌ ചെയ്യണം ...കൂടുതല്‍ കഥകള്‍ എഴുതണം കേട്ടോ ..ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...