കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ജൂലൈ 31, ബുധനാഴ്‌ച

ഇരുളും വെളിച്ചവും

അസ്നിഗ്ദ്ധമാമൊരീ രാവിന്റെ കൈകളിൽ
സ്നിഗ്ദ്ധമാം ദ്യോതനം മാഞ്ഞീടവേ,
സംഭീതി പൂണ്ട വിഹംഗങ്ങളൊക്കെയും
സംഭ്രാന്തിയോടെയൊതുങ്ങി നിശ്ശബ്ദരായ്‌!

രാവിന്റെ നേർത്ത സ്വനങ്ങളെൻ ശ്രോതസ്സിൽ
പിന്നിട്ട വിരഹാർദ്ര കാലത്തിൻ തേങ്ങലായ്..
പാരിതിലെങ്ങും തമസ്സിന്റെ കോട്ടകൾ
ഇനി,നിശ്ചയം,നിഷ്ഫലം കർമ്മകാണ്ഡം !

പോയി മറഞ്ഞെല്ലാ ജ്ഞാനോദയങ്ങളും
അന്യമായ് ബൌദ്ധിക വൃക്ഷത്തണലുകൾ..
മേവുന്നു ചുറ്റിലും വൈചിത്ര്യ പൂർണ്ണമായ്
അഖിലചരാചര സ്പന്ദങ്ങളൊക്കെയും..

പെറ്റു വളർന്നോരീ മണ്ണിതിലന്യനായ്
തീർന്നിടും നേരമെൻ ഉണ്മ വെടിയുന്നു !
ഉണ്മയില്ലാത്തൊരു അസ്ഥിത്വം പേറിയീ
മന്നിതിലന്യനായ് മേവിടാമോ ?

മന്ത്രിച്ചിടുന്നാരോ കാതുകളിൽ പേർത്തും
സമയമായ് ഈ വീണാ നാദം നിലയ്ക്കുവാൻ ..
നിദ്ര തഴുകാത്തൊരീ രാത്രി ഞാനെന്റെ
തുച്ഛമാം ജീവിതഭാണ്ഡമഴിച്ചിടാം !

ആരോരും കാണാത്തൊരാ സ്വപ്നഭൂമിക
കനിവോടെയീയെന്നെ കാത്തു നിൽപ്പൂ..
ആരാമ ശാദ്വല തീര്‍ത്ഥസ്ഥലികളിൽ
അവിരാമമവിരാമം മേളിച്ചിടാം ..

മുട്ടിടുന്നാരോയെൻ പൂമുഖവാതിലിൽ !
അറിയാമതാരെന്നെനിക്ക് മാത്രം ..
ഝടിതിയില്‍ ചെന്നു ഞാൻ വാതിൽ തുറക്കവേ
നിഴൽരൂപം കേറിയകത്തു വേഗം !

ആരുനീയാരുനീയെന്നൊരു ചോദ്യത്തി-
നൊട്ടും പ്രസക്തിയില്ലെന്നാകിലും ,
ആരുനീയെന്നു ഞാൻ ചോദിച്ച മാത്രയിൽ
‘ നിഴലാണ് ഞാൻ നിന്റെയെന്നുത്തരം ‘ !

‘ ഇക്കണ്ട കാലമതൊക്കെയും ഞാൻ നിന്റെ
നിഴലായി കൂടിയെൻ കൂട്ടുകാരാ ..
വയ്യെനിക്കേവം മടുത്തു ഞാനീയാത്ര
പഞ്ചാത്മകം വിട്ടു കൂടെ വരൂ ..

ഭൌതികഭാണ്ഡങ്ങളെല്ലാമഴിച്ചു ഞാൻ
ഇരുളീലിറങ്ങിയനുഗമിച്ചു ..
ഞങ്ങളനന്തനിശീഥിനിക്കപ്പുറം
നിത്യനിതാന്ത മയൂഖം പൂകി ..!


വാക്കർത്ഥങ്ങൾ
(ഇവിടെ ഉദ്ദേശ്യം)

അസ്നിഗ്ദ്ധ-സ്നേഹമില്ലാത്ത
ദ്യോതനം-പ്രകാശം
വിഹംഗങ്ങൾ-പക്ഷികൾ
ശ്രോതസ്സ്-ചെവി
(സ്രോതസ്സ് -ഉറവിടം)
പഞ്ചാത്മകം-ശരീരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...