കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

മരിച്ചവരൊന്നും മരിച്ചവരല്ല

വർഷങ്ങൾക്കു ശേഷം
വീട്ടുപറമ്പിലൂടൊന്നു
നടക്കാനിറങ്ങിയതാണ്

'മേപ്പോട്ടു നോക്കി നടന്നു
കാലേ മുള്ള് കൊള്ളണ്ടാട്ടോ'
ഇല്ലിവേലി കെട്ടിയ കിണർക്കരയിൽ
കുനിഞ്ഞു നിന്ന് പുല്ലു പറിക്കുന്ന
അമ്മയുടെ കരുതൽശാസനകൾ

അതു  കേട്ടിട്ടാകണം
മരക്കൊമ്പിലിരുന്ന്
'ചിലും...ചിലും'
പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്
അണ്ണാരക്കണ്ണന്മാർ 

പൊടുവണ്ണിക്കൊമ്പിൽ കെട്ടിയ
ഊഞ്ഞാലിൽ നിന്ന് താഴെ വീണു
കരയുന്ന കുഞ്ഞുപെങ്ങളെ കണ്ടു
വീട്ടുകാരെ വിളിച്ചറിയിക്കുകയാണ് കാക്ക

കൂട്ടം തെറ്റി വന്നു
ഇല്ലിക്കൂട്ടിൽ കരഞ്ഞിരിക്കുന്ന
ചെമ്പോത്തിൻക്കുഞ്ഞിനെ
ഒന്നും രണ്ടും പറഞ്ഞു
സമാധാനിപ്പിക്കുകയാണ് പൂത്താംങ്കിരികൾ

ഉറങ്ങിക്കിടക്കുന്ന പൂക്കളെ
വിളിച്ചുണർത്തുന്നു പൂമ്പാറ്റക്കുസൃതികൾ.
പരിഭവിച്ചു മുഖം കോട്ടിയ പൂക്കളെ കണ്ടു
കുലുങ്ങിച്ചിരിക്കുന്ന മരങ്ങളിൽ നിന്ന്
കൊഴിഞ്ഞു വീഴുന്നു മഞ്ഞിലകൾ

ഒരു നേർത്ത കാറ്റിന്റെ
ആർദ്രമായ തലോടലേറ്റ്
ഒരായിരം പൂത്തുമ്പികൾ
ആകാശത്തേയ്ക്കു കുതിയ്ക്കുന്നു
വസന്താഗമനമറിയിക്കാൻ

മരിച്ചവരൊന്നും തിരിച്ചു വരില്ലെന്ന്
വെറുതെ പറയുന്നതായിരിക്കണം..!

1 അഭിപ്രായം:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...