കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മാലാഖയും ചെകുത്താനും


'മൂല്യമുള്ള ഒരു കൂട്ടം സാധനങ്ങൾ ഭൂമിയിൽ നിന്നും കൊണ്ടു വരിക'
എന്നതായിരുന്നു ദൈവത്തിന്റെ കല്പന .

മാലാഖ ഭൂമിയിൽ വന്നപ്പോൾ, ആദ്യം കണ്ടത് ചെകുത്താനെ.
മാലാഖയുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയപ്പോൾ
ചെകുത്താൻ സഹായിക്കാമെന്നേറ്റു .
അവൻ ദൈവത്തിന്റെ ശത്രുവായിരുന്നെങ്കിലും
മാലാഖയുടെ ശത്രുവായിരുന്നില്ല.
മാത്രമല്ല,ഭൂമിയുടെ പൊക്കിൾക്കൊടി  വരെ കണ്ടവനാണ് .

ചെകുത്താൻ മാലാഖയുടെ മുന്നിൽ കാഴ്ച വെച്ചത് ഇതൊക്കെയാണ് :

ഒരു രാത്രിയ്ക്ക് ലക്ഷങ്ങൾ വിലയുള്ള നക്ഷത്രവേശ്യയുടെ നക്ഷത്രക്കണ്ണുകൾ.
മനുഷ്യന്റെ സ്വച്ഛന്ദവികാരങ്ങളുടെ കൂമ്പുകളരിഞ്ഞ
എകാധിപതിയുടെ കുലീന ചിരി .
ജഠരാഗ്നിയുടെ വിഷാദശ്രുതികളെ പരിഹസിച്ചു   കടന്നു വരുന്ന  ഒരു അജീർണ്ണ ഏമ്പക്കം.
ജീവന്റെ തളിർക്കൂമ്പുകൾ കരിച്ചു കളഞ്ഞ ദുഷ്ടബുദ്ധിയുടെ കറുത്ത തലച്ചോറ് .
പിന്നെ,മതം മനുഷ്യനെ കശാപ്പു ചെയ്യാനുള്ള മരുന്നാക്കിയവരുടെ ചുവന്ന ചിഹ്നങ്ങൾ.

ചെകുത്താന്റെ സഹായങ്ങൾ നിരസിച്ച മാലാഖ തേടിപ്പിടിച്ചത്:

കാമറക്കണ്ണുകൾ കാണാതെ,വിശക്കുന്ന കുഞ്ഞിന്റെ വായിലേയ്ക്ക്
അപ്പം നീട്ടിയ വെളുത്ത കൈകൾ .
അപ്പോൾ,ആ കുഞ്ഞിന്റെ കണ്‍ക്കോണിൽ വിരിഞ്ഞ ആർദ്രതയുടെ മുത്തുമണികൾ.
പകൽ മുഴുവൻ ഓടി നടന്നു തളർന്നു,രാത്രി ഒന്നു നടു നിവർത്തുമ്പോഴും
മക്കളെക്കുറിച്ചോർത്ത് ഉരുകുന്ന അമ്മയുടെ കുഴിഞ്ഞ കണ്ണിലെ ആധി.
പലായനത്തിന്റെ തത്വശാസ്ത്രമറിയാതെ,വഴിയിൽ കണ്ട പൂവിനോടും പുൽച്ചാടിയോടും
കിന്നാരം പറയുന്ന കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത.
പിന്നെ,നിരാലംബന്റെ മൗനപ്രാർത്ഥനകൾ അടക്കം ചെയ്ത ഒരു മണ്‍കുടവും.

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...