കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

വീടിനുമില്ലേ മോഹങ്ങൾ...

നട്ടപ്പാതിരയ്ക്ക് കാറ്റിന്റെ കൂടെ
ഇറങ്ങിപ്പോകുകയായിരുന്നു
സ്വമേധയാ  പോകുകയായിരുന്നെന്നും
പിടിച്ചുകൊണ്ട് പോയതെന്നും ശ്രുതി

അയല്പക്കത്തെ അദ്രുമാന്റെ പറമ്പിൽ
കമിഴ്ന്നു കിടന്നു കരയുകയായിരുന്നെന്ന്
വയറൊട്ടിയ ബാല്യകൗതുകങ്ങൾ
മുറ്റത്ത്‌ കൊണ്ട് വന്നു കിടത്തുമ്പോൾ
ആസകലം കണ്ണീരിൽ മുങ്ങിയിരുന്നു


മഞ്ഞിന്റെ തട്ടമണിയിച്ച്
ചെമ്മാനപ്പട്ടു കൊണ്ട് പുതയ്ക്കാമെന്നു
പ്രലോഭിപ്പിച്ചിട്ടുണ്ടാകാമെന്നു
വെറ്റിലമണമുള്ള നെടുവീർപ്പുകൾ

ചുറ്റുമുള്ളവരൊക്കെ ആടയാഭരണങ്ങളണിഞ്ഞു
പത്രാസ് കാട്ടുമ്പോൾ,എങ്ങനെ സഹിക്കാനാ...
തലയിൽ  മറാച്ചുണങ്ങുമേറ്റി
മേനിയിൽ  വട്ടച്ചൊറിയും ചുമന്നു കാലമിതെത്രയായി..!
പാവം! അതിനുമില്ലേ മോഹങ്ങളെന്ന്
അടുക്കളയിലെ കരിയും കണ്ണീരുപ്പും കലർന്ന ആധികൾ


ആയുസ്സ് കൊണ്ട് പടവെട്ടി  നേടിയതെല്ലാം
വേർപ്പിന്റെയുപ്പ് പുരളാത്തവന്റെ
പത്തായപ്പുര നിറയ്ക്കുന്നത് കണ്ട്
മെയ്യും മനസ്സും മരവിച്ചു പോയവനെങ്ങനെ
രാജകുമാരിയാക്കി വാഴിക്കാൻ കഴിയുമെന്ന്
ജരാനരകളുടെ ചിതലരിച്ചൊരു ചോദ്യചിഹ്നം

പോകാനിറങ്ങിയത് തന്നെയാണ്
തിരിച്ചു വരികയുമില്ലായിരുന്നു,പക്ഷേ
കൂടെക്കരഞ്ഞ സങ്കടങ്ങളേയും
കൂടെച്ചിരിച്ച നിലാവുകളേയും
ഗിരിഗഹ്വരങ്ങളിലെ ഇരുട്ടിലുപേക്ഷിച്ച്
എത്തുന്നതേത് സ്വർഗ്ഗത്തിലേക്കായാലും
അവിടം നരകമായിരിക്കുമെന്ന്
മുറ്റത്തു കിടന്നൊരു  ആത്മഗതം




4 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...