കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ചിതലരിച്ച ചരിത്രത്താളുകൾ

വിശപ്പേറെയുണ്ടായിരുന്നു...
ചിതലരിച്ചു  പിഞ്ഞിപ്പറിഞ്ഞു
ചാരനിറമാർന്നു ശോഷിച്ച
ചരിത്രത്താളുകൾ ചതുര്‍ത്ഥിയോടെ
ചവച്ചരച്ചിറക്കി ഏമ്പക്കമിടുമ്പോൾ
ചിരിക്കുന്നുണ്ടായിരുന്നു; മുഖമമർത്തിക്കൊണ്ട്
ചണ്ടിപ്പണ്ടാരങ്ങളുടെ ചക്രപതിയായൊരു
ചിതൽ എന്നെ നോക്കി !
ചിറി കോട്ടിയൊരു പുച്ഛച്ചിരി !
ചവച്ചരച്ചതെല്ലാം ഛര്‍ദ്ദിച്ചു
ചെറു പുതുനാമ്പുകൾക്ക് വളമാക്കിയപ്പോൾ
ചതിയമ്പെയ്തവർ എന്നെ വീഴ്ത്തി ..!

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

ശവഘോഷയാത്രകൾ


വഴിയരികിൽ 
പടം പൊഴിച്ചൊരു പാമ്പ് 
വന നിഗൂഡതകളിലേക്കു മറഞ്ഞപ്പോൾ 
പടവും ചുമലിലേന്തി 
പുളിയുറുമ്പുകൾ 
ശവഘോഷയാത്ര നടത്തി ...

ദുർബല ശരീരത്തെ 
ഉപേക്ഷിച്ചൊരാത്മാവ് 
കാല നിഗൂഡതകളിലേക്കു മറഞ്ഞപ്പോൾ 
ഭൗതികശരീരം ചുമലിലേന്തി 
ആളുകൾ
ശവഘോഷയാത്ര നടത്തി ...

തേൻവറ്റിയ പൂവിനെ ഉപേക്ഷിച്ചു 
വണ്ട്‌ പറന്നകന്നപ്പോൾ 
മണ്ണിലടർന്നു വീണ ദലങ്ങളെ
പെറുക്കിയെടുത്തൊരു കാറ്റ് 
ശവഘോഷയാത്ര നടത്തി ...

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ജീവിതക്കുമിളകൾ


നിനവിന്റെ മൂടൽമഞ്ഞലകളാൽ ഞാനെന്റെ
ലിന്റെ അഗ്നികുടീരങ്ങൾ മൂടീടാം
കനവിന്റെ കുങ്കുമ തേജസ്സാൽ ഞാനെന്റെ
മനസ്സിന്റെ ഏകാന്തതീരം നിറച്ചീടാം
അഴലിന്റെ വറചട്ടിയിലെരിയുന്ന ചേതസ്സിൻ
ഗദ്ഗദം ഹൃദ്രക്തമഷിയാലേ വിരചിക്കാം
എങ്ങനെ കൂട്ടിക്കിഴിച്ചു ഗുണിക്കിലും
ശൂന്യമായ് തീർന്നെന്റെ ജീവിത പുസ്തകം
നഷ്ടവസന്തങ്ങൾ,കഷ്ടനഷ്ടങ്ങളും
കാലമാം ഗണിതന്റെ തന്ത്രങ്ങളായീടാം
എല്ലാം തികഞ്ഞെങ്കിൽ ശൂന്യമായ്തീരുമീ
സുന്ദര ജീവിതപുഷ്പവാടി
മോഹത്തിൻ ഇരകൾ കുരുക്കിയ ചൂണ്ടയെൻ
മുന്നിൽ പിടിച്ചു വളർത്തുന്നു വാഞ്ഛകൾ
ഇങ്ങനെ പ്രണയാർദ്രമോഹകുസുമങ്ങൾ
ഹൃദയസ്ഥലികളിൽ നാമ്പെടുത്തീടുന്നു
തുച്ഛമീ അർത്ഥരഹിതമാം ജീവിതം
മായുന്ന വാർമഴവില്ലുകൾ മാത്രമോ ?
എല്ലാം പഠിപ്പിച്ചു നീയെന്നെ കാലമേ..!
ഒരു കൊച്ചുസുപ്തിയിൽ മിന്നിമറയുന്ന
ഹ്രസ്വമാം സ്വപ്നമീ ജീവിതക്കുമിളകൾ..!

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

സരിതോർജ്ജം


സരിതോർജ്ജം

'സരിതോർജ്ജത്തെക്കുറിച്ച്'
ന്യൂട്ടോണിയൻ ഫിസിക്സ്‌
ഒന്നും പറഞ്ഞില്ല !
അതുക്കൊണ്ട് ഐൻസ്റ്റീൻ മൌനം പാലിച്ചു
പക്ഷേ ,സ്റ്റീഫൻ ഹോക്കിൻസിന്റെ ഈ മൌനം ?
ക്ലിയോപാട്രിയൻ ഊർജ്ജത്തിന്റെ
പുനർനിർമാണമാണെന്നു പറയരുതോ?

വൃത്തിക്കെട്ടവൻ

അയ്യേ.. വൃത്തിക്കെട്ടവൻ
ഒറ്റക്കിരുന്നു ടി.വി ന്യൂസ്‌ കാണുന്നു ...
ഒരു മുണ്ടെങ്കിലും തലയിൽ ഇടരുതോ..?

എനിക്ക് പുറംഭാഗം ഉണ്ടോ ?

ദൈവം
ഉണ്ടോ ?എവിടെ ?
ക്ഷമിക്കണം...
മരിക്കുന്നതിനു മുമ്പ്
എന്റെ പുറംഭാഗം
ഒന്ന് നേരിൽ കാണണമെന്നുണ്ട് !
ഒരിക്കലെങ്കിലും ...
സത്യത്തിൽ എനിക്ക്
പുറംഭാഗം ഉണ്ടോ ?

അയാൾ വരുന്നു

അയാൾ...
വരുമെന്ന് പറഞ്ഞെങ്കിലും
വരില്ലെന്ന് വിചാരിച്ചു ...
ഇന്ന് വിളിച്ചിരിക്കുന്നു;വരുന്നുണ്ടെന്നു ..
നാളെ കൂടെ ചെല്ലണമെന്ന് !

യാത്രക്കിടയിലെ കുഴി

ഹലോ ,സുഹൃത്തേ
നമ്മുടെ യാത്രയ്ക്കിടയിൽ
ഒരു ഇടുങ്ങിയ കുഴി കണ്ടാൽ
കൂടുതൽ  തളർന്നവനെ
അതിലിട്ടു, മണ്ണിട്ടു മൂടുക
എന്നിട്ട് നിങ്ങളുടെ കുഴി തേടി
യാത്ര തുടരുക ...

പുഴുക്കളുടെ ഭക്ഷണം

ഏയ്‌ ..വേണ്ടാട്ടോ ...!
അല്ലേലും
നാളെ പുഴുക്കളുടെ
ഭക്ഷണമായ ഒരു ശരീരം കൊണ്ട്
എന്ത് അഹങ്കരിക്കാൻ ...!

ചിരിയും കരച്ചിലും

ഞാൻ ചിരിക്കുന്നത്
കരയാൻ കഴിയാത്തത് കൊണ്ടാണ്
അയാൾ കരയുന്നത്
ചിരിക്കാൻ കഴിയാത്തത് കൊണ്ടും ...

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ബാപ്പുജിയോടു മാത്രം ചില വാക്കുകൾ


 ബാപ്പുജീ ,
ഓർക്കണമായിരുന്നു ...  
ബോധിവൃക്ഷത്തണലിൽ
വിരിഞ്ഞ തലച്ചോറുകളോ
ഉദ്ഭാവനത്തിന്റെ നറും നിലാവോ 
സഹിഷ്ണുതയുടെ തെളിർ നീരരുവികളോ 
സഹനത്തിന്റെ അമ്മ മനസ്സോ 
ഉരുവം കൊള്ളാതെ,
ഭീതിത ശൂന്യതയുടെ വേതാളനൃത്തം 
അരങ്ങു തകർക്കുന്ന 
ശുഷ്കിച്ച തലച്ചോറുകളെ
കുടുംബഭാരം എൽപ്പിച്ചു
അങ്ങു മടങ്ങരുതായിരുന്നു ..!

മാവേലിയെപ്പോലെ,
വർഷത്തിലൊരിക്കൽ 
അങ്ങു  വരണമായിരുന്നു ...

സംഭ്രമവിഭ്രാന്തികളുടെ നിലയ്ക്കാത്ത 
ചോരപ്പുഴയിൽ നീന്തിത്തുടിച്ചു 
ഉന്മൂലനസിദ്ധാന്തം 
രചിക്കുന്ന  ഞങ്ങളെ കാണാൻ ...

അങ്ങു  വിഭാവനം ചെയ്ത 
ഭാരതത്തിന്റെ അത്മായ ഗ്രാമങ്ങൾ
പ്രഹേളികയുടെ തമോഗർത്തങ്ങളിൽ 
പ്രാണനു വേണ്ടി പിടയുന്നത് കാണാൻ ...


അറ്റ്ലാന്റിക് തീരത്തിലൂടെ 
നഗ്നനായ് ചൂണ്ടയിട്ടു നടക്കുന്നവന്റെ 
അടുത്തു പണയം വെച്ച 
പിൻഗാമികളുടെ തലച്ചോറ് വീണ്ടെടുക്കാൻ ...


ജഠരാഗ്നിയാളി കത്തി 
ചത്തൊടുങ്ങിയവന്റെ
ചീഞ്ഞളിഞ്ഞ മാംസം കൊത്തി തിന്നുന്ന 
ശവംത്തീനികളെ കാണാൻ ...


ബാക്കിയായ 
അമ്മയുടെ താളഭംഗം വന്ന ഹൃദയം കൂടി 
പിഴുതെടുക്കാൻ ഒരുമ്പെടുന്ന 
അന്ധരായ മക്കളെ കാണാൻ 

അങ്ങു  വന്നാലും 
ഇവരെ ഒരിക്കലും കാണാതെ പോകട്ടെ ...
പെങ്ങളുടെ മടിക്കുത്തഴിച്ചവനെ 
മകളിൽ ജീവന്റെ വിത്ത് പാകിയവനെ 
സഹജന്റെ ജീവൻ 
അവനറിയാതെ അറുത്തു മാറ്റിയവനെ...

ബാപ്പുജീ, 
അങ്ങു വരാതിരിക്കുന്നതാണ് നല്ലത് ...
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ 
പൊട്ടിച്ചെറിഞ്ഞു
സ്വാതന്ത്ര്യ പീയൂഷം 
വരണ്ട തൊണ്ടകളിലേക്ക് നൽകിയപ്പോൾ 
അങ്ങേക്കൊരു സ്വപ്നമുണ്ടായിരുന്നു ...
വേണ്ട ബാപ്പുജീ, അങ്ങു  വരേണ്ടാ..!
ഒരിക്കലും ...

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

പലതരം മണ്ണുകൾ

ജീവ ബീജത്തിൻറെ
ഉറവിടം കുടിയിരിക്കുന്ന
മണ്ണിന്റെ ഹൃദയം കണ്ടവരുണ്ടോ?
ചില മണ്ണ് !
സ്നേഹമന്ത്രണം ചെയ്ത വിത്തുകളെ
മാറോടു ചേർത്തു പുൽകും
എന്നിട്ട്,ആത്മാവ് പകുത്തു നൽകി മുളപ്പിക്കും
കനിവിന്റെ ഉർവ്വരതയിൽ മുളക്കുന്ന വിത്തുകൾ
തളിരിടും, പൂവിടും, സുരഭിലമാകും
ചില മണ്ണുണ്ട് !
ഊഷരമായവ, ഹൃദയം തൊണ്ടായവ
തളിരിടില്ല, പൂക്കില്ല, കായ്ക്കില്ല
കാരണം
അവയ്ക്ക് വിത്തുകളന്യമാണ്
പകുത്തു നൽകാൻ ആത്മാവില്ല
ഇനിയുമുണ്ട് മണ്ണ് ..!
ഘോര വനാന്തരങ്ങൾ
സിംഹ ഗർജ്ജനങ്ങൾ
അശാന്തി വിതക്കുന്ന നരിച്ചീറുകൾ
വീഴുന്ന ശവം നോക്കി,
വട്ടമിട്ടു പറക്കുന്ന കഴുകന്മാർ
അലയടിക്കുന്ന നിഗൂഢ സംഗീതം
ജീവന്റെ അവസാന കണികയും,
വിട്ടു പോകുമ്പോളുള്ള മാനിന്റെ രോദനം
അപശ്രുതിയാണവിടെ...
അതിന്റെ ജീവന് വേണ്ടിയുള്ള
അവസാനത്തെ പിടച്ചിൽ,
നിഷേധിയുടെതാണെന്നാണ്
പുതിയ മതം ...
ശാന്തിയന്യോഷിച്ച മിന്നാമിനുങ്ങ്
ചെന്നെത്തിയത്,
കത്തുന്ന വിളക്കിന്റെ അടുത്തായിരുന്നു
വിളക്കതിനെ മാറോടണച്ചു ...

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ജീവിത പ്രയാണം

ശൈശവം

അന്ധകാരത്തിനിരുൾപ്പരപ്പിൽ നിന്നും
അദ്ഭുതം കൂറി ഞാൻ വന്നു പാരിൽ
പൊൻപ്രഭ കണ്ടങ്ങടുത്തിടും പാറ്റ പോൽ
കൌതുകാൽ ചുറ്റിലും കണ്ണഞ്ചി ഞാൻ
ആദ്യം നുകർന്നോരമ്മിഞ്ഞ തൻ മാധുര്യ-
ബാന്ധവത്താലെന്നെയമ്മ തളച്ചിദം
വർണ്ണങ്ങളെമ്പാടും വാരി വിതറിയീ
വസുന്ധരയും വശീകരിച്ചീവിധം


ബാല്യം

ആർത്തിയാൽ ചുറ്റിലും കൌതുകം പൂണ്ടൊരാ
ശൈശവം ബാല്യത്തിൻ കൈയ്യിലെത്തി
ഇരുൾ വീണ ലോകത്തിൻ നെറുകയിൽ കത്തുന്ന
ദിവ്യവിളക്കായ പൊന്നു ബാല്യം
നിറമെഴും മഞ്ജു മഴവിൽ ചിറകാലെ
പുഷ്പപതംഗമായ് മാറി ബാല്യം
ഒത്തിരിയൊത്തിരിയോമൽക്കിനാക്കളെ
വിട്ടേച്ചു യൗവന വാടിയെത്തി


യൗവനം

മോഹങ്ങളും കുറെ മോഹഭംഗങ്ങളും
താരുണ്യം തന്നുടെ തോളിലേന്തി
അഗ്നി സ്ഫുരിക്കുന്ന വാക്കുകൾ,നോക്കുകൾ
മിഴിവാർന്ന നിനവിന്റെ പരിശോഭകൾ
പ്രണയം കുരുക്കുന്ന യൗവന വാടികൾ
പ്രത്യാശയേകിടും വാർമഴവില്ലുകൾ
പരിരംഭണത്തിൻ അനുഭൂതി വീചികൾ
പരിദേവനത്തിൻ കരിമുഖിൽ മാലകൾ

വാർദ്ധക്യം
ഓർമ്മകൾ പൂക്കുന്ന സായന്തനത്തിൽ ഞാൻ
ചേക്കേറി വീണ്ടുമാ പിന്നിട്ട ശൈശവം
ഇരുൾ മൂടി കാഴ്ചകൾ,അവ്യക്ത കേൾവികൾ
വേച്ചുവേച്ചങ്ങനെ,വീണുമെഴുന്നേറ്റും
ആത്മവിചാരങ്ങൾക്കായുള്ള സമയമായ്
പൊയ്പ്പോയ കാലമതെന്തു നേടി ..?
അങ്ങനെയൊത്തിരി ചിന്തിച്ചിരിക്കവേ
മൃത്യുവിൻ പാദസ്വനങ്ങളടുക്കുന്നു...