കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഇത്തിൾക്കണ്ണികൾ

അവകാശ സമരങ്ങളുടെ ഇങ്കിലാബ് വിളികൾക്കിടയിൽ
ഒരു ട്രേഡുയൂണിയൻ നേതാവിന് കൊട്ടാരമുയരുന്നുണ്ട്
****************************************
മരം വാടട്ടേ,ഇത്തിൾക്കണ്ണികൾ വേറെ തേടും
****************************************
ചീയുന്നത് ചീയട്ടെ,വളരാനുള്ള വളം മതി ചെടിക്ക്
****************************************
വെള്ളരിപ്രാവിന്റെ ചിറകടികൾ കഴുകൻ നോട്ടമിടുന്നുണ്ട്
****************************************
കടിച്ചൊരു മൂർഖന്റെ വിഷം വിറ്റൊരുവൾ തെരുവിൽ
****************************************
തന്റേതു മാത്രമെന്ന് ഓരോ പുഴയും കരുതുമ്പോളും
സമുദ്രമനസ്സ് വീണ്ടും വീണ്ടും പുഴകളെ .....



ഭാഗംവെപ്പ്


ചിരിപ്പൂക്കൾക്കു മേൽ കണ്ണീർമഴ
****************************************
ഉണക്കമരക്കൊമ്പിലിരുന്നൊരു കാക്ക
എനിക്കൊരു വിരുന്നുകാരനെ ക്ഷണിക്കുന്നുണ്ട്‌
****************************************
നഗരരാവ്,മാംസനിബദ്ധരാഗങ്ങൾക്കിടയിൽ മരണഗന്ധം
****************************************
ചൂണ്ടയിൽ കുരുങ്ങിയതറിയാതൊരു മത്സ്യം തിമർത്താടുന്നു
****************************************
വേരുചീയൽ:മരശിഖരത്തിലൊരു  കിളി തേങ്ങി
****************************************
തിക്കല്ലേ കുഞ്ഞേ,ഇറങ്ങാനായി,ഇനി ഇരുന്നോളൂ
****************************************
വാതിലിൽ മുട്ടുന്നു,വിളിച്ചിരുന്നു,അയാൾ തന്നെ
****************************************
ശവം ചുമക്കുന്നവരുടെ മനസ്സിലൊരു  ഭാഗംവെപ്പ്
****************************************
മണ്ണും കൃമികീടങ്ങളും ചേർന്ന്
കിട്ടിയ ശവത്തിന്റെ വീതംവെപ്പ്

2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ചിത


പകലിന്റെ ചിതയിൽ നിന്ന് രാത്രിയും
രാത്രിയുടെ ചിതയിൽ നിന്ന് പകലും
എന്നിൽ നിന്ന് നീയും നിന്നിൽ നിന്ന് ഞാനും

*********************************
      ചിതലരിച്ച ഓർമ്മകൾ
 

ചിതലരിച്ച ഓർമ്മയുടെ കൂടുകളിൽ
പിൻവിളി കാക്കാതെ മാഞ്ഞ
ഒരു പ്രണയത്തിന്റെ അസ്ഥിപഞ്ജരം

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

ചില അസത്യങ്ങളായ സത്യങ്ങൾ





മലമുകളിൽ നിന്നും താഴേക്ക്‌ നോക്കി
'ഇറക്കമെന്ന' സത്യത്തെക്കുറിച്ച്
ഘോരഘോരം പ്രസംഗിക്കുന്നുണ്ടൊരാൾ
അപ്പോൾ താഴെ നിന്നു
മലമുകളിലേക്ക് നോക്കി
'കയറ്റമെന്ന'സത്യത്തിനു
അടിവരയിടുകയായിരുന്നു മറ്റൊരാൾ
ഇതിനിടയിലൂടെ,ആരും കാണാതെ
ആപേക്ഷികതയുടെ മുണ്ടും തലയിലിട്ടു
ഒരു യഥാർത്ഥ സത്യം
നടന്നു പോകുന്നുണ്ടായിരുന്നു

പകലിന്റെ ചിതയിൽ നിന്നും
രാത്രി ഉയർത്തെഴുന്നേറ്റപ്പോൾ
ചില അശുഭനക്ഷത്രങ്ങൾ
ചിരിക്കുന്നുണ്ടായിരുന്നു;
അതേ രാത്രിയുടെ ചിതയിൽ നിന്നു
വീണ്ടും പകൽ
ഉയർത്തെഴുന്നേൽക്കുമെന്ന സത്യമറിയാതെ

തൊണൂറ്റി ഒമ്പത് ആളുകൾ ചേർന്നു
ഒരു അസത്യത്തെ സത്യമാക്കിയപ്പോൾ
എതിർത്ത ഒരു നിഷേധിയുടെ വായിലേക്ക്
നുണക്കൊട്ടാരത്തിലെ കിങ്കരന്മാർ
വിഷചഷകം നീട്ടുന്നുണ്ട്

ഭ്രാന്താശുപത്രിയിലെ
തടവറയിൽ നിന്നും മുഴങ്ങുന്ന
ഭ്രാന്തില്ലാത്ത ഭ്രാന്തന്റെ
അർത്ഥഗർഭമായ ചിരികളിൽ
പുറത്തുള്ള പല ഭ്രാന്തന്മാരുടെയും
ഉടുതുണികൾ അഴിഞ്ഞു വീഴുന്നുണ്ട്‌

ഇതാ ഒരാൾ....
കൂട്ടിക്കിഴിച്ചു ,മനനം ചെയ്തു
നഷ്ടലാഭങ്ങളുടെ തുലാസ്സിൽ
തൂക്കി നോക്കി മാത്രം
ചില കടിഞ്ഞൂൽ  സത്യങ്ങൾ
വിളിച്ചു പറയുന്നു ...
അതേ സമയം
തൊട്ടടുത്ത്‌ ആളി കത്തുന്ന
ഒരു വലിയ
സത്യത്തിന്റെ ചിതയിൽ
കൈ പൊള്ളാതിരിക്കാൻ
അയാൾ ആവതും ശ്രമിക്കുന്നുണ്ട്  ...

ഈ നീണ്ട രാത്രികൾക്ക്  അവസാനമില്ലേ ?
ഒരു അരുണോദയമുണ്ടാകില്ലേ ?
ആവോ ...
ചിലരൊക്കെ അങ്ങനെ പ്രതീക്ഷിക്കുന്നുണ്ട് ...




2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

താപസകന്യകേ പോവുക നീ


എകാന്തമായൊരെന്നാത്മാവിൻ വീഥിയിൽ
ഏഴഴകോടെ നീ പൂത്തുനിൽപ്പൂ
എന്നാളുമെൻ വീണക്കമ്പിയിൽ നീ സഖീ
ഏകൈകരാഗാമൃതം ചൊരിയും


കാഞ്ചനപങ്കജം, നീയുമിസ്സങ്കട-
ക്കണ്ണീർക്കയങ്ങളിൽ നീന്തിടൊല്ലാ
കാണുവാനൊട്ടുമെനിക്കിന്നു വയ്യന്റെ
കാതരാക്ഷീ നിന്നെയീവിധത്തിൽ


തൈജസകീടമേ നിന്നുടെ താരുണ്യം
താപകമാക്കി ഞാനീവിധത്തിൽ
താപിതമെന്നുടെ നെഞ്ചകം കാണാതെ
താപസകന്യകേ പോയീടുക


ആകല്പം വല്ലകീതന്ത്രികൾ മീട്ടുവാൻ
ആശിപ്പതെങ്ങനെ,യിക്കുരുടൻ
ആകാശമോക്ഷമീയാത്മാവിനര്‍ത്ഥനം
ആകുലചിത്തമേ ശാന്തമാകൂ


പാരാതെ പോക നീ; ചഞ്ചലാക്ഷീ നിന്റെ
പിഞ്ജലമാനസം കാണ വേണ്ടാ
പ്രാണന്റെ പ്രാണനായ് വാഴും നീയോമലേ
പാരിതിലിദ്ദീപം കത്തുവോളം



വാക്കര്‍ത്ഥങ്ങള്‍
ഏകൈക-ഒരേയൊരു
കാഞ്ചനപങ്കജം-പൊന്‍താമര
കാതരാക്ഷി -ഇളകുന്ന കണ്ണുകളോടുകൂടിയവള്‍, സുന്ദരി
ആകല്പം-ലോകാവസാനം വരെ
ആകാശമോക്ഷം -സ്വർഗ്ഗാരോഹണം
തൈജസകീടം -മിന്നാമിനുങ്ങ്‌
താപക -(ഇവിടെ )ദുഃഖമുള്ള
താപിത -തപിക്കപ്പെട്ട
വല്ലകി -വീണ
പിഞ്ജല-ആകുലമായ, ദുഃഖിതമായ

2013 സെപ്റ്റംബർ 24, ചൊവ്വാഴ്ച

മതിഭ്രമത്തിന്റെ കടലാഴങ്ങൾ


മതിഭ്രമത്തിൻ കടലാഴത്തിൽ നിന്നൊരു
യൗവനം പ്രണയത്തിൻ ചട്ടിയിൽ  വേവുന്നു

നിറമിഴിക്കോണിലെ മുത്തുകണങ്ങളിൽ
ഒരു ശിഷ്ടജന്മത്തിൻ കഥകൾ വിരിയുന്നു

പ്രണയം തളിർക്കുന്ന യൗവന വാടികൾ
പഞ്ചാഗ്നി മദ്ധ്യേയുരുകുന്നു,വാടുന്നു

പ്രലോഭനത്തിൻ പറുദീസയിൽ ആരാലും
കാണാതിരിക്കുമ്പോൾ അറിയുന്നു ഞാനെന്നെ

ഭ്രാന്തന്റെ മാറാപ്പിലഴുകി ദ്രവിച്ചുള്ള
കീറത്തുണിയാണീ മോഹന മൂല്യങ്ങൾ