കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

തുറക്കുക...ഹൃദയത്തിന്റെ കണ്ണുകൾ


ആ ദിവ്യ തേജസിൽ നിന്നുമുയിർക്കൊണ്ട
ഈ ചെറുദീപമലഞ്ഞിടുന്നു
നൂൽബന്ധ മറ്റു,മലക്ഷ്യമായാകാശ-
വീഥിയിൽ ചുറ്റിടും പട്ടം പോലെ

കത്തും ചെറുതിരി മുറ്റും ഇരുട്ടിനെ
തീർത്തും മറയ്ക്കാനശക്തമല്ലോ
എത്ര മറയ്ച്ചാലുമായിരുൾക്കാടുകൾ
മാര്‍ഗ്ഗങ്ങളൊക്കെയടയ്ക്കും ന്യൂനം

എല്ലാം തികഞ്ഞാലും ശൂന്യത കുന്നുപോല്‍
എന്തിനോ പിന്നെയുമര്‍ത്ഥനകള്‍
സ്വന്തം ഗ്രഹത്തേയ്ക്കണയുവാനെപ്പോഴും 
ആഗ്രഹിച്ചിടും പരദേശികള്‍

ആ മഹദ്ചൈതന്യ പൊന്‍ദ്യുതി  വക്കില്‍ നി-
ന്നിറ്റിറ്റു  വീണാത്മാവിന്‍ കണങ്ങള്‍
അപ്രഭവത്തിലേയ്ക്കെത്തുവാന്‍ കേഴുന്നു
ഇപ്രാണിക്കൂട്ടങ്ങള്‍ മൂകമായി

ആ ദിവ്യ പ്രണയത്തിന്‍ മാരിവില്‍വര്‍ണ്ണങ്ങള്‍
കൈകൊട്ടി മാടി വിളിച്ചിടുന്നു
പ്രണയത്തേന്‍ തേടിയലയും ശലഭത്തെ
അഗ്നിവര്‍ണ്ണങ്ങള്‍ വിളിക്കും പോലെ

കണാക്കര തേടി പൊട്ടിപ്പൊളിഞ്ഞൊരു
നൗകയില്‍ ജീവന്‍ തളയ്ച്ചിടുന്നു
ആഴിതന്‍ ആഴങ്ങള്‍ക്കുള്ളിലനവദ്യ-
സുന്ദര മുത്തുണ്ട്,പവിഴമുണ്ട്

കൊട്ടിയടയ്ക്കുക കണ്ണുകള്‍,കാതുകള്‍
മനസ്സിന്റെ കാതുമടയ്ച്ചിടുക 
മെല്ലെ തുറക്കുക ഹൃദയത്തിന്‍ കണ്ണുകള്‍
ശാശ്വതപ്രേമം നുകര്‍ന്നിടുക


2015 ഓഗസ്റ്റ് 19, ബുധനാഴ്‌ച

എനിക്കൊന്നു ഗർജ്ജിക്കണം

മൗനത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ
ഒളിപ്പിച്ചു വെയ്ക്കാറുണ്ട്‌
സാഗര ഗർജ്ജനങ്ങൾ

തുരുമ്പിച്ച ദ്വാരങ്ങളിലൂടെ
ഊർന്നിറങ്ങുന്ന ശബ്ദവീചികളുടെ
ആലക്തികപ്രഹരങ്ങളിൽ
പിടയാറുണ്ട് ചിലരൊക്കെ

വെപ്പുചിരികൾക്കുള്ളിൽ
പ്രജനനം നടത്തുന്ന വിഷബീജങ്ങളും
സത്യത്തിന്റെ ഒച്ചുവേഗത്തിൽ
പൊതിഞ്ഞ നുണകളും
മൂന്നാം കണ്ണിന്റെ
സഹനസീമകളെ ഉല്ലംഘിക്കുമ്പോൾ
സ്വയം തീർത്ത തടവറ പൊളിച്ചു
ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ
എനിക്കൊന്നു ഗർജ്ജിക്കണം
 

2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

പുസ്തക പ്രകാശനം

പ്രിയരേ....’തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത്’ എന്ന എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം DGM MES മമ്പാട് കോളേജിന്റെ സുവര്ണ്ണ ജൂബിലിയോടനുബന്ധിച്ചു നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വെച്ചു ഗായകനും കവിയുമായ ശ്രീ.വി.ടി മുരളി നിര്‍വഹിച്ചു .എന്റെ പ്രിയ അദ്ധ്യാപകന്‍ പ്രൊ.സീതിക്കോയ പുസ്തകം ഏറ്റു വാങ്ങി.ചടങ്ങില്‍ എം.പി പി വി അബ്ദുല്‍ വഹാബ്,മുന്‍ പ്രിന്സിപ്പല്‍ മാമ്മുക്കോയ,മുന്‍ പ്രിന്സിപ്പല്‍ ഒ പി എ റഹ്മാന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു .


പുസ്തകം ലഭിക്കാന്‍ ബന്ധപ്പെടുക:
Child age
Education&publication
Kolathur,Kozhikode-673315
Email :childage04@gmail.com
&Sky books
Online store-www.puzha.com




2015 ജൂലൈ 27, തിങ്കളാഴ്‌ച

അറിയാതെ പോയത്

കണ്ഠനാഡിയ്ക്കടുത്ത്
വാസമുറപ്പിച്ചിട്ടും
'വരൂ'
എന്നൊരാജ്ഞ കേൾക്കേണ്ടി വന്നു
ഇത്ര നാളും
കൂടെയുണ്ടായിരുന്നു എന്നറിയാൻ

ലൗകിക വ്യവഹാരത്തിന്റെ
മായിക പ്രഭ
നമ്മുക്കിടയിൽ
മറ തീർത്തതാകണം  

എത്ര പെട്ടന്നാണ്
ആ കരസ്പർശത്തിൽ
അഹങ്കാരങ്ങളുടെ വെണ്‍നുരമാളികകൾ
നിലം പൊത്തിയത്

സ്നേഹിതാ...
അറിഞ്ഞിരുന്നില്ല
എന്തിനോ വേണ്ടി ചുമന്ന
നിഷ്ഫല ഭാരക്കെട്ടുകൾ
അഴിച്ചു വെക്കുമ്പോഴുള്ള ആശ്വാസം

പിച്ചും പേയും


നമ്മുക്കു വേണ്ടി
ഒഴിഞ്ഞു കിടക്കുന്ന
അദൃശ്യ സിംഹാസനങ്ങള്‍ ഉണ്ട്
നാറുന്ന വ്യവസ്ഥിതികളോട് കലഹഹിച്ചു
നീറുന്ന മനസ്സുമായ് ഇറങ്ങുമ്പോള്‍
അവിടെ കേറിയിരിക്കുക
ശുനകന്മാരായിരിക്കും
മൂക്ക് പൊത്താന്‍ വരട്ടെ
വരൂ ..
നമ്മുടെ ഇരിപ്പിടങ്ങള്‍
നായകള്‍ക്ക് കാഷ്ഠിക്കാന്‍
വിട്ടു കൊടുക്കുന്നത്
വലിയ പാതകം
അര്‍ഹരുടെ ഒഴിഞ്ഞുപോക്കുകള്‍
അനര്‍ഹരുടെ പ്രജനനത്തിന്
സമശീതോഷ്ണ കാലാവസ്ഥകള്‍
സൃഷ്ടിക്കുന്നു
സത്യമേവ ജയതേ ...

2015 മേയ് 23, ശനിയാഴ്‌ച

ഓര്‍ത്തു വെക്കാന്‍





കൊഴിഞ്ഞു വീണിസ്സമൃദ്ധിതന്‍ കൊടുങ്കാറ്റില്‍
ജീവനില്‍ പരിമളം തൂവിയ സ്നേഹപ്പൂക്കള്‍
ഒലിച്ചു പോയി സുഭിക്ഷതതന്‍ പേമാരിയില്‍
തനിച്ചല്ല നാമെന്നോതിയ വാക്കിന്റ പൊരുളുകള്‍
കെട്ടുപോയ്‌ വെളിച്ചം പകര്‍ന്ന വഴിവിളക്കുകള്‍
പെട്ടുപോയ്‌ മര്‍ത്യനിരുളിന്‍ കാണാക്കഴങ്ങളില്‍
ചൂട്ടും മിന്നിയാരും വരാനില്ലയീ നിലവിളികള്‍-
വീണുകറുത്ത ശവഗന്ധം വമിക്കുമീ പാതകളില്‍
നേര്‍ത്തു വരുന്നു കാലത്തിന്റെ ചിറകടികള്‍
ഓര്‍ത്തു വെക്കാമിനി മണ്ണടിഞ്ഞ വസന്തങ്ങള്‍