കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015 ജൂലൈ 27, തിങ്കളാഴ്‌ച

അറിയാതെ പോയത്

കണ്ഠനാഡിയ്ക്കടുത്ത്
വാസമുറപ്പിച്ചിട്ടും
'വരൂ'
എന്നൊരാജ്ഞ കേൾക്കേണ്ടി വന്നു
ഇത്ര നാളും
കൂടെയുണ്ടായിരുന്നു എന്നറിയാൻ

ലൗകിക വ്യവഹാരത്തിന്റെ
മായിക പ്രഭ
നമ്മുക്കിടയിൽ
മറ തീർത്തതാകണം  

എത്ര പെട്ടന്നാണ്
ആ കരസ്പർശത്തിൽ
അഹങ്കാരങ്ങളുടെ വെണ്‍നുരമാളികകൾ
നിലം പൊത്തിയത്

സ്നേഹിതാ...
അറിഞ്ഞിരുന്നില്ല
എന്തിനോ വേണ്ടി ചുമന്ന
നിഷ്ഫല ഭാരക്കെട്ടുകൾ
അഴിച്ചു വെക്കുമ്പോഴുള്ള ആശ്വാസം

പിച്ചും പേയും


നമ്മുക്കു വേണ്ടി
ഒഴിഞ്ഞു കിടക്കുന്ന
അദൃശ്യ സിംഹാസനങ്ങള്‍ ഉണ്ട്
നാറുന്ന വ്യവസ്ഥിതികളോട് കലഹഹിച്ചു
നീറുന്ന മനസ്സുമായ് ഇറങ്ങുമ്പോള്‍
അവിടെ കേറിയിരിക്കുക
ശുനകന്മാരായിരിക്കും
മൂക്ക് പൊത്താന്‍ വരട്ടെ
വരൂ ..
നമ്മുടെ ഇരിപ്പിടങ്ങള്‍
നായകള്‍ക്ക് കാഷ്ഠിക്കാന്‍
വിട്ടു കൊടുക്കുന്നത്
വലിയ പാതകം
അര്‍ഹരുടെ ഒഴിഞ്ഞുപോക്കുകള്‍
അനര്‍ഹരുടെ പ്രജനനത്തിന്
സമശീതോഷ്ണ കാലാവസ്ഥകള്‍
സൃഷ്ടിക്കുന്നു
സത്യമേവ ജയതേ ...

2015 മേയ് 23, ശനിയാഴ്‌ച

ഓര്‍ത്തു വെക്കാന്‍





കൊഴിഞ്ഞു വീണിസ്സമൃദ്ധിതന്‍ കൊടുങ്കാറ്റില്‍
ജീവനില്‍ പരിമളം തൂവിയ സ്നേഹപ്പൂക്കള്‍
ഒലിച്ചു പോയി സുഭിക്ഷതതന്‍ പേമാരിയില്‍
തനിച്ചല്ല നാമെന്നോതിയ വാക്കിന്റ പൊരുളുകള്‍
കെട്ടുപോയ്‌ വെളിച്ചം പകര്‍ന്ന വഴിവിളക്കുകള്‍
പെട്ടുപോയ്‌ മര്‍ത്യനിരുളിന്‍ കാണാക്കഴങ്ങളില്‍
ചൂട്ടും മിന്നിയാരും വരാനില്ലയീ നിലവിളികള്‍-
വീണുകറുത്ത ശവഗന്ധം വമിക്കുമീ പാതകളില്‍
നേര്‍ത്തു വരുന്നു കാലത്തിന്റെ ചിറകടികള്‍
ഓര്‍ത്തു വെക്കാമിനി മണ്ണടിഞ്ഞ വസന്തങ്ങള്‍

2015 ഏപ്രിൽ 21, ചൊവ്വാഴ്ച

കാറ്റിനു ഒരു ആമുഖം

പെട്ടന്നു നിശ്ചലമാകുന്നു  കാറ്റ്
പെറുക്കിക്കൂട്ടി പറത്തിക്കൊണ്ടു വന്നതെല്ലാം
'പടേ'ന്നു താഴേക്കു  വീഴുന്നു

കിളരം വെച്ച മോഹങ്ങളുടെ
ദുർബലവേരുകളെ കുറിച്ചോർക്കാതെ
അതിന്റെ മൗനശാസനങ്ങൾക്കു
മനസ്സു കൊടുക്കാതെ
ചിതറി കിടക്കുന്നതെല്ലാം
പെറുക്കിയെടുത്തു കുതിക്കുന്നു
മറ്റൊരു കാറ്റ്

കറുത്തതും വെളുത്തതുമായ
തനിയാവർത്തനങ്ങളുടെ
മുഷിപ്പിക്കുന്ന ഏടുകൾ
വേഗത്തിൽ മറിച്ചു മറിച്ചു പോകുന്നു
അക്ഷമയോടെ കാലം

എല്ലാ കൊടുങ്കാറ്റും
ഉള്ളിൽ പേറുന്നുണ്ട്
മെലിഞ്ഞ കാറ്റിന്റെ
നേർത്ത നിശ്വാസങ്ങൾ

2015 ഏപ്രിൽ 8, ബുധനാഴ്‌ച

വാലൊരു വിനയാകുമ്പോൾ


കൊടുമുടിയുടെ ഉച്ചിയിലെത്തുമ്പോൾ
ഇന്നലെകളിലെ ഘനാന്ധകാരത്തിലേയ്ക്കു
നീണ്ടു കിടക്കുന്ന വാലൊരു ശല്യമാകും
വാലറ്റത്തു നിന്നും
പൊട്ടിയൊലിക്കുന്ന വൃണം
നാറാൻ തുടങ്ങുമ്പോൾ
വാലിനെ തന്നെ നിഷേധിക്കും
കറുത്ത അദ്ധ്യായങ്ങൾ
ഇറുത്തു മാറ്റുമ്പോഴാണ്
തുറന്ന പുസ്തകങ്ങൾ ജനിക്കുന്നത്
നാടിനു മറവിരോഗം ബാധിച്ചാലും
പ്രതിഷ്ഠകളുടെ തിരുനെറ്റികളിൽ
കാലം മായ്ക്കാതെയിടുന്ന
ചില കറുത്ത പൊട്ടുകളുണ്ടാകും..