കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

കടമകളുടെ ഊരാക്കുടുക്കുകൾ

എന്റെ വാരിയെല്ലില്‍ നിന്നും
സ്വാതന്ത്ര്യാസ്തിത്വത്തിലേയ്ക്ക്
വിരിഞ്ഞിറങ്ങുമ്പോള്‍
നിന്റെ ജനിതകരഹസ്യ ഫലകത്തില്‍
ആരോ കോറിയിട്ട
ചില കടമകളുടെ
ഊരാക്കുടുക്കുകളുണ്ട്....

എന്റെ കണ്ണീര്‍പാടത്തില്‍
കുരുക്കുന്ന കദനമുല്ലയാകണം
കനല്‍ക്കാറ്റേറ്റു കരിയാതിരിക്കാൻ
എനിക്കു ചുറ്റും രക്ഷാകവചമാകണം

ആയുസ്സിന്റെ ഇരുണ്ട ഭൂവിൽ
കണ്ണെത്താഗർത്തങ്ങൾക്കു മുകളിൽ
ഭാഗ്യനൂലിലൂടെ മറുകര തേടുന്ന
നിഴലിനെ പിന്തുടരുന്ന
മറ്റൊരു നിഴലായി മാറണം

ആത്മീയവറുതിയുടെ രാത്രിവഴികളിൽ
ചൂട്ടുമായി മുന്നിൽ നടക്കണം

ബീജശേഖരണിയായി
പകർപ്പുകളെ പെറ്റു കൂട്ടണം

എന്നെ
അവസാന കടത്തു വരെ അനുഗമിച്ചു
തിരിച്ചു പോയി
ഭൂതകാലത്തിൽ അടയിരിക്കുമ്പോൾ
പിഞ്ഞിയ ആയുസ്സിന്റെ വക്കിലിരുന്നു
സ്വജന്മം സാർത്ഥകമെന്നു
പാടിപ്പുകയ്ത്തണം...
പിന്നെ,പതുക്കെ
ഓർമ്മകളിലേയ്ക്ക് മരിക്കണം


2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

മധുരക്കിനാക്കൾ



ഓർമ്മകൾ പൂക്കുന്നൊരീമാവിൻ ചോട്ടിൽ
തിരയട്ടേ പൊയ്പ്പോയ മധുരക്കിനാക്കൾ
വെറുതെ,യെന്നറിവിൻ മുറിവുമായ്‌ ഞാൻ
**********************************

തുറന്നിടും വായനക്കാർക്കു മുന്നിൽ
അടച്ചിടും അക്ഷരവിരോധികൾക്കു മുന്നിൽ
വായിച്ചു തീരാത്ത പുസ്തകം
***********************************

തപ്തനിശ്വാസങ്ങളിൽ കുരുത്ത കൊടുമുടി
ഹൃദ്രക്തം അണകെട്ടി നിർത്തുന്നു ...
അറിയുന്നില്ല അവനെയാരും 

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഈ മരത്തണലില്‍ അല്പനേരം ..

ഇന്നലെയീ,മരച്ചോട്ടിലിരുന്നൊരാ
യാത്രികരൊക്കെയും യാത്രയായി
ഇന്നീത്തണലിലിരിക്കെ നാം കേൾക്കുന്നു 
നാളെയിങ്ങെത്തുവോർ തൻ രവങ്ങൾ

പാഴ്മുളം തണ്ടിന്റെ ചുണ്ടിലൊരു കാറ്റിൻ
കുഞ്ഞുമ്മകൾ തീർക്കും ഗാനാമൃതം
പാരിലിജ്ജീവിത വേളയിൽ ദേഹി തൻ
ആശ്ലേഷത്തിൻ രാഗവീണ ദേഹം

കർമ്മഫലങ്ങൾ തൻ ഭാണ്ഡങ്ങൾ മാത്രമേ
പാടുള്ളൂ കൂടെ തുടർയാത്രയിൽ
എന്നിട്ടുമെന്തേ നാം കർമ്മത്തിൻ വീഥിയിൽ
മൂല്യങ്ങളൊക്കെയും കൈവിട്ടു പോയ്‌

കൂടെക്കരുതേണ്ടൊ,രഞ്ചു  
മുഴംതുണി
രക്തക്കറകള്‍ പുരട്ടിടൊല്ലാ
സ്നേഹത്തിന്‍ പൂങ്കുളിര്‍ക്കാറ്റേറ്റു തന്നെയീ
പൂമരം വിട്ടേച്ചു പോവുക നാം

2014 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

മരണമില്ലാത്ത ഓർമ്മകൾ

മറവി തൻ ശ്മശാനത്തി-
ലാരും കാണാതോർമ്മകളെ-
ത്രയോ കുഴിച്ചു മൂടി ഞാൻ !

എന്നിട്ടുമെന്തേയവ
നേടുന്നു പുനർജ്ജനികൾ ?

എന്നിട്ടുമെന്തേയവ
വിതറുന്നു മുള്ളുകളെൻ
വഴിത്താരകളിൽ ?

ഇരുളിന്റെ
മറവിലൊളിഞ്ഞിരിക്കും
കരളിന്റെ മുറിവിൽ
മുളക് തേക്കും
ഉറക്കമെനിക്കെന്നും
അന്യമാക്കും

എന്റെയേകാന്ത
വഴികളിലൊക്കെ വന്നു നിൽക്കും
ഇന്നലെകളിലേയ്ക്കൊരു
കൈചൂണ്ടിയുമായ്

ചിലതൊക്കെ വരും
പൂനിലാരാത്രിയിലൊരു
കുളിർക്കാറ്റിനോടൊപ്പം-
കിന്നാരം മൂളുവാൻ

ഓർമ്മളുടെ മരണമെന്റെ
മരണമായിരിക്കു,മെന്നൊരോർമ്മ
വന്നു കാതിൽ ...

2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

പൂക്കാത്ത സ്വപ്നങ്ങളേ ...മംഗളങ്ങൾ


എരിയുന്ന കനലിലും 
വിരിയുന്നു മണ്ണിന്റെ 
മനസ്സിൽ മലരുകൾ 

തപ്തമെൻ ഹൃദയത്തിൻ 
മുക്തിക്കായലരുക 
പൂക്കാതെ പോയൊരു വാസന്തമേ 

പറയാതെ നീ പോയ 
വാക്കിൻ പൊരുളില-
ടയിരുന്നീ ജന്മം തീർന്നുപോയി 

പാടാതെ നീ പോയ 
പാട്ടിന്റെയാത്മാവ് 
തേടുവാനായൊരു കൊച്ചുജന്മം 

പൂക്കാമരത്തിന്റെ 
വാടിയ ചില്ലകളെ -
ങ്ങിനെ  പൂക്കാലം കനവു കാണും ?

സ്വപ്നങ്ങളിൽ ചിലതാ-
വിധം   തന്നെയീ 
മണ്ണിലിഴഞ്ഞു നടന്നീടണം 

സ്വപനങ്ങളേ നിങ്ങൾ 
സ്വപ്‌നങ്ങൾ മാത്രമാ-
യെന്നുമീ ജീവനിൽ പെയ്തീടുക 

എല്ലാം തികഞ്ഞെങ്കി-
ലെന്തർത്ഥശൂന്യമീ 
ജീവിതം തന്നെ മടുത്തു പോകും !

2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍...




അമ്മമാരായിരം,സ്നേഹം ചൊരിഞ്ഞാലും 
ആകില്ലൊരിക്കലും പെറ്റമ്മയാകുവാൻ .
മറ്റേതു രാജ്യങ്ങ,ളന്നം പകർന്നാലും 
ഭാരതാംബേ,നിന്റെ പൂമടിത്തട്ടിലാ-
യേകണം ആറടി മണ്ണെനിക്കമ്മേ നീ ..
ഇമ്മരുഭൂവിലും ഉള്ളിൽ നിറയുന്നു
എന്നെ ഞാനാക്കിയെൻ രാജ്യമേ നിന്മുഖം .
പിഴുതു മാറ്റീടുക തിന്മ തൻ വേരുകൾ
ഇത്തെളിനീർപ്പുഴ മലിനമാക്കീടുകിൽ .
ഹൃദയത്തിൻ കയ്യൊപ്പാലേവർക്കുമിന്നു ഞാൻ
സ്വാതന്ത്ര്യത്തിൻ ദിനാശംസകൾ നേരുന്നു ..

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

കടൽമനം


ആകാശത്തിന്റെ 
തപ്തനിശ്വാസങ്ങളേറ്റു 
ഉരുകി ഉയരും..
അതിന്റെ സ്നേഹക്കണ്ണീരിൽ 
മനസ്സു നിറയും 

പുറമേ ശാന്തം 
അകമേ രൗദ്രം 
തീരത്തോട് ഇടയ്ക്കിടെ 
സല്ലാപം; സംഘർഷം 

ഗർഭത്തിൽ മറഞ്ഞിരിക്കുന്നത് 
ഒരു ലോകം തന്നെയാണ് 
ഗർഭഭിത്തികളിലെ ഇടിമുഴക്കങ്ങൾ 
അവളെയൊരു യക്ഷിയാക്കുമ്പോൾ 
തീരത്തെ വന്നു 
ആർത്തിയോടെ  വിഴുങ്ങും 
പിന്നെ 
താൻ വെട്ടിയറുത്തിട്ട തലകളെ നോക്കി 
മനസ്താപത്തോടെ മടങ്ങുന്ന 
ഒരു പോരാളിയാകും 
അർത്ഥശൂന്യമായ 
നിശ്ശബ്ദമടക്കം