കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016 ജൂലൈ 31, ഞായറാഴ്‌ച

പുളിങ്കുരു


മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ.
വീടിന്നു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

സ്ക്കൂളിലേയ്ക്കെന്നും
ചുട്ട പുളിങ്കുരുവുമായി വന്നു ആമിന.
അതോണ്ട്,കുട്ട്യേളൊക്കെ ഓളെ
പുളിങ്കുരൂന്നു വിളിച്ചു.
ഇന്ദ്രങ്കുടിയാന്ന് ഓള് തിരിച്ചു വിളിക്കും
ഞാൻ മാത്രം ഓളെ
പുളിയാമിനാന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു.
ചെക്കന് മാഞ്ഞാളം കൂടുന്നുണ്ടെന്ന
ഓളെ പരാതിക്കിടയിൽ
വട്ടക്കണ്ണുകളിൽ അസർമുല്ല പൂത്തിരുന്നു
കബഡിക്കളിയ്‌ക്കിടയിൽ
ഓളെ പുള്ളിപ്പാവാട കീറി
വെള്ളത്തുട കണ്ടു
കുട്ട്യേളൊക്കെ ചിരിച്ചപ്പോൾ
എനിക്കു മാത്രം കരച്ചിൽ വന്നു.
ന്റെ എയ്‌ത്തും പഠിപ്പൂം ക്ക്യേ
നിന്നൂന്ന് ഓള് കാതിൽ വന്നു
സങ്കടം പറഞ്ഞപ്പോൾ
ഇല്ലാത്ത കരട് ചാടിയ കണ്ണിൽ
വെറുതെ തിരുമ്മിക്കൊണ്ടിരുന്നു ഞാൻ
രണ്ടു നേരം കഞ്ഞീം മൊളക് ചുട്ടരച്ചതും കൂട്ടി
ജീവിച്ചു പോണ ഓൾടെ
കിനാവിൽ പോലും മറ്റൊരു പാവാടയില്ല.
ബാപ്പ വയനാട്ടിൽ നിന്നൂം പണീം കഴിഞ്ഞു
മാസത്തിൽ ഒരിക്കൽ വരുമ്പോൾ
ഓൾടെ കുടീല് ബല്ല്യപ്പെരുന്നാൾ ആകും
പിന്നെ ആമിന സ്‌കൂളിൽ വന്നില്ല
കുട്ട്യേളൊക്കെ ഓളെ മറന്നു തുടങ്ങി
ഓല് പൊരേം വിറ്റു വായനാട്ടീ പോയീന്നു കേട്ടു
മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ
വീടിനു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

അഴുക്ക്

കെട്ടിക്കിടന്നു അഴുകി നമ്മൾ
മടുപ്പിൽക്കിടന്നു വെന്തു നമ്മൾ
തുറന്നു വിട്ടിരുന്നെങ്കിൽ....
കാണാത്തീരങ്ങളും കണ്ട്
കേൾക്കാസ്വരങ്ങളും കേട്ട്
ഒഴുകിയൊഴുകി ........

ആശ്വാസം


ബോധോദയങ്ങൾ


മറ്റാരുടേയോ ആയിരിക്കെ
നീയും ഞാനും
നമ്മുക്കു സ്വന്തമല്ല
നീ കണ്ടത് മഴവില്ല്
അത് അവർക്കു വിട്ടുകൊടുക്കുക
വരൂ...
പ്രതിഭാസങ്ങളോട് വിട പറയാം...
ഉൾക്കാഴ്ചയുടെ ചൂട്ടും മിന്നിച്ചു നടക്കുമ്പോൾ
ദൈവത്തിന്റെ കണ്ണുകൾ കണ്ടെത്തിയേക്കാം
അപ്പോൾ
വിഭാത സൂര്യരശ്മികൾ
ഹിമഗിരി ശൃംഗങ്ങളിൽ
ഒരിക്കലും മായാത്ത
സുവർണ്ണ ദീപ്തികൾ പരത്തിയേക്കാം
അങ്ങനെ
ദൈവഹൃദയത്തിലെ മണിയറയിൽ ഇരുന്ന്
നമ്മുക്കു പ്രണയത്തെ വാഴ്ത്താം....

വെളിപാടുപുസ്തകം


കരളിലിത്തിരി തെളിനീരും
നിലാമിനുപ്പും ബാക്കിയാക്കി
നിയതിയുടെ നിഗൂഢ സ്ഥലികളിലൂടെ
കലങ്ങി മറിഞ്ഞൊഴുകുന്നു
ഘോരവേദനാ പുളച്ചിലുകൾ

ഫണം വിടർത്തിയ മരുദാഹം
ദംശിക്കുമെന്ന സന്ദേഹമിരിക്കിലും
ജപമന്ത്രണക്കരുത്തേകിയ കുതിപ്പിൽ
അവ്യക്തമാമൊരു സ്വപ്നത്തിലേയ്ക്കൊഴുകുന്നു...
അലക്കൈകൾ നീട്ടി ചേർത്തു പിടിക്കാൻ
വിദൂരത്തിലിരമ്പുന്നൊരു കടലെന്ന്
പ്രജ്ഞയുടെ വെളിപാടുപുസ്തകം

നീയും ഞാനും

നീയൊരു പുഴയാകും കാലത്ത്
ഞാനൊരു കടലായി കാത്തിരിക്കും
നീയൊരു മരമാകും കാലത്ത്
ഞാനൊരു കിളിയായ് പറന്നു വരും
നീയൊരു പൂവാകും നേരത്ത്
ഞാനൊരു വണ്ടായി തേടിവരും
നീ കുളിർക്കാറ്റാകും നേരത്ത്
ഞാൻ നിലാപെയ്‌ത്തായിറങ്ങി വരും
നീ മണ്ണിൻ മണിയറ തന്നിൽ മയങ്ങുമ്പോൾ
ഒരു നൽച്ചെടിയായരികത്തു നിൽക്കും ഞാൻ
ചെറുകാറ്റൊന്നു കടംകൊള്ളും ഞാൻ പിന്നെ
വിശറിയായ് വീശും നിൻ മേലെയെന്നെന്നും...

അനുധാവനം

ഒരു വൃത്തത്തിലെ
ഒരിക്കലും പിന്തിരിഞ്ഞു നോക്കാത്ത
പരസ്പരം പിന്തുടരുന്ന
സഞ്ചാരികളായിരുന്നിരിക്കണം നമ്മൾ

സ്നേഹമാണെന്നു കരുതി
അന്യമായതിനെ പിന്തുടർന്നു
മരണവുമായി ചതുരംഗക്കളിയിൽ
ഏർപ്പെട്ട മൂഢത്വവും
മൃത്യവിന്റെ കളത്തിൽ വെച്ചു പോലും
തിരിച്ചറിയപ്പെടാതെ പോകുന്ന
സ്നേഹഭ്രമണങ്ങളും
ജീവിതദുരന്തങ്ങളുടെ
ചുവന്ന പട്ടികയിൽ ...
മതിയായി
വൃത്തത്തിൽ നിന്ന് പുറത്തു കടക്കൂ
ഇനി നഷ്ടപ്പെടാൻ വയ്യ
കൈകൾ കോർത്തൊരുമിച്ചു നടക്കാം.