കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016 ജൂലൈ 31, ഞായറാഴ്‌ച

ബോധോദയങ്ങൾ


മറ്റാരുടേയോ ആയിരിക്കെ
നീയും ഞാനും
നമ്മുക്കു സ്വന്തമല്ല
നീ കണ്ടത് മഴവില്ല്
അത് അവർക്കു വിട്ടുകൊടുക്കുക
വരൂ...
പ്രതിഭാസങ്ങളോട് വിട പറയാം...
ഉൾക്കാഴ്ചയുടെ ചൂട്ടും മിന്നിച്ചു നടക്കുമ്പോൾ
ദൈവത്തിന്റെ കണ്ണുകൾ കണ്ടെത്തിയേക്കാം
അപ്പോൾ
വിഭാത സൂര്യരശ്മികൾ
ഹിമഗിരി ശൃംഗങ്ങളിൽ
ഒരിക്കലും മായാത്ത
സുവർണ്ണ ദീപ്തികൾ പരത്തിയേക്കാം
അങ്ങനെ
ദൈവഹൃദയത്തിലെ മണിയറയിൽ ഇരുന്ന്
നമ്മുക്കു പ്രണയത്തെ വാഴ്ത്താം....

വെളിപാടുപുസ്തകം


കരളിലിത്തിരി തെളിനീരും
നിലാമിനുപ്പും ബാക്കിയാക്കി
നിയതിയുടെ നിഗൂഢ സ്ഥലികളിലൂടെ
കലങ്ങി മറിഞ്ഞൊഴുകുന്നു
ഘോരവേദനാ പുളച്ചിലുകൾ

ഫണം വിടർത്തിയ മരുദാഹം
ദംശിക്കുമെന്ന സന്ദേഹമിരിക്കിലും
ജപമന്ത്രണക്കരുത്തേകിയ കുതിപ്പിൽ
അവ്യക്തമാമൊരു സ്വപ്നത്തിലേയ്ക്കൊഴുകുന്നു...
അലക്കൈകൾ നീട്ടി ചേർത്തു പിടിക്കാൻ
വിദൂരത്തിലിരമ്പുന്നൊരു കടലെന്ന്
പ്രജ്ഞയുടെ വെളിപാടുപുസ്തകം

നീയും ഞാനും

നീയൊരു പുഴയാകും കാലത്ത്
ഞാനൊരു കടലായി കാത്തിരിക്കും
നീയൊരു മരമാകും കാലത്ത്
ഞാനൊരു കിളിയായ് പറന്നു വരും
നീയൊരു പൂവാകും നേരത്ത്
ഞാനൊരു വണ്ടായി തേടിവരും
നീ കുളിർക്കാറ്റാകും നേരത്ത്
ഞാൻ നിലാപെയ്‌ത്തായിറങ്ങി വരും
നീ മണ്ണിൻ മണിയറ തന്നിൽ മയങ്ങുമ്പോൾ
ഒരു നൽച്ചെടിയായരികത്തു നിൽക്കും ഞാൻ
ചെറുകാറ്റൊന്നു കടംകൊള്ളും ഞാൻ പിന്നെ
വിശറിയായ് വീശും നിൻ മേലെയെന്നെന്നും...

അനുധാവനം

ഒരു വൃത്തത്തിലെ
ഒരിക്കലും പിന്തിരിഞ്ഞു നോക്കാത്ത
പരസ്പരം പിന്തുടരുന്ന
സഞ്ചാരികളായിരുന്നിരിക്കണം നമ്മൾ

സ്നേഹമാണെന്നു കരുതി
അന്യമായതിനെ പിന്തുടർന്നു
മരണവുമായി ചതുരംഗക്കളിയിൽ
ഏർപ്പെട്ട മൂഢത്വവും
മൃത്യവിന്റെ കളത്തിൽ വെച്ചു പോലും
തിരിച്ചറിയപ്പെടാതെ പോകുന്ന
സ്നേഹഭ്രമണങ്ങളും
ജീവിതദുരന്തങ്ങളുടെ
ചുവന്ന പട്ടികയിൽ ...
മതിയായി
വൃത്തത്തിൽ നിന്ന് പുറത്തു കടക്കൂ
ഇനി നഷ്ടപ്പെടാൻ വയ്യ
കൈകൾ കോർത്തൊരുമിച്ചു നടക്കാം.

2016 ജൂൺ 28, ചൊവ്വാഴ്ച

ലോകാവസാനം

ഒടുവിൽ
നടന്നു തളരുമ്പോൾ
ഇരുണ്ട ഗർത്തം മാത്രം
ദൃഷ്ടികേന്ദ്രത്തിൽ തെളിയുന്നു.
ഈ യാത്ര ഇവിടെ തീർന്നെന്ന്
ഞാൻ വിളംബരം ചെയ്യുന്നു.
വഴിയിൽ മുള്ളു വിതറിയവരും
അന്നത്തിൽ വിഷം ചേർത്തവരും
അപദാനങ്ങൾ വാഴ്ത്തുന്നു.
മുറിവിൽ മുളകുതേച്ചു
രസിച്ചവരുടെ ചകോരക്കണ്ണുകൾ
സജ്ജലങ്ങളാകുന്നു.
മനസ്സിൽ തൃപ്തിവരാതെ കിടക്കുന്ന
പ്രമാണത്തിന്റെ
വെട്ടിത്തിരുത്തലുകൾക്കിടയിലും
ചിലർ പുറമേ  കരയുന്നു
അകമേ ചിരിക്കുന്നു...
ഞാനെന്ന കുന്നോളം  ഓർമ്മകളെ
വെള്ളയിൽ പൊതിഞ്ഞെടുക്കുമ്പോൾ
ഒരാൾക്കു മാത്രം
ലോകം അവസാനിച്ചതായി തോന്നുന്നു .

2016 ജൂൺ 19, ഞായറാഴ്‌ച

മഴ സ്വപ്നമാണ്


വരണ്ടൊരു വികൃതിക്കാറ്റ്
അവളുടെ വസ്ത്രങ്ങൾ
തട്ടിപ്പറിച്ചോടുന്നു

നഗ്നമായ ഉടലുകൾ നീർത്തി
കുളിർച്ചുംബനം കൊതിച്ച്
അവൾ മയങ്ങുന്നു

കടലിനെ കറന്നെടുത്ത്
സ്നേഹാമൃതിൽ മുക്കി
ഊഷരമായ ഉടൽപ്പെരുക്കങ്ങളിലേയ്ക്ക്
ആകാശം പാഞ്ഞിറങ്ങുന്നതായി
അവൾ സ്വപ്നം കാണുന്നു.

പരിരംഭണത്തിനൊടുവിൽ
നിർവൃതിയുടെ സ്ഖലനം
അനുഭൂതിയുടെ മഴവിൽപ്പിറവി

മഴ സ്വപ്നമാണ്
കടലറിയാത്ത
ആകാശമറിയാത്ത
ഭൂമിയുടെ സ്വപ്നം

2016 ജൂൺ 15, ബുധനാഴ്‌ച

പുരാവസ്തു ഗവേഷണം

ചിന്തയിലെ തെളിനീർ
മാലിന്യപൂരിതം
വാക്കിലെ സത്യം
അണുബാധിതം
പ്രവൃത്തിയിലെ വിശുദ്ധി
രോഗപീഡിതം

ആകണമെനിക്ക്
പുരാവസ്തു ഗവേഷകൻ
കണ്ടെത്തണം
സത്യത്തിന്റെ ഫോസിലുകൾ
അറിയണം
അത്,മണ്ണിന്റെ ഏതടരിൽ
എത്ര ആഴത്തിൽ
ഏതു കാലത്തിൽ
ഒന്നിനുമല്ല
ഇവിടെ സത്യമുണ്ടായിരുന്നതിന്
തെളിവുകളുണ്ടെന്ന്
എന്നെയൊന്നു ബോധ്യപ്പെടുത്തണം