കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

കിസ്സകളാകുന്ന ഇസങ്ങൾ

ഉറങ്ങുന്നവരിൽ ചിലരെ 
ഉണർത്താൻ കഴിയാത്തതു 
മരിച്ചവരായതു കൊണ്ടാകണം 
ഇരുട്ടിനെ 
പ്രണയിക്കുന്നതു കൊണ്ടാകണം 
വെളിച്ചത്തെ ചിലർ വെറുക്കുന്നത് 
സത്യം തഴച്ചു വളരുന്നതു 
കാഴ്ചവട്ടങ്ങൾക്കു പുറത്താണെങ്കിലും,
അതിനുള്ളിലെ നുണകൾക്കു 
മുകളിൽ അടയിരുന്നു,
തെന്നി നീങ്ങുന്ന 
കാലക്കണ്ണാടിയിലേയ്ക്കു നോക്കി 
മുഖം മിനുക്കാറുണ്ട് ചിലർ 
ചില നുണവൃക്ഷങ്ങൾ 
കാലക്കാറ്റിനെ 
കുറച്ചെങ്കിലും അതിജീവിക്കുന്നതു 
സത്യവിത്തിൽ 
കുരുത്തതു കൊണ്ടാകണം 
സത്യാടിത്തറയില്ലാത്ത 
ഇസങ്ങളായിരിക്കണം 
കിസ്സകളായി മാറി 
ചിതൽഭക്ഷണമായി തീരുന്നത്..

2014 സെപ്റ്റംബർ 13, ശനിയാഴ്‌ച

മണങ്ങളുടെ അടച്ച പുസ്തകം

അമ്മിഞ്ഞ മണത്തിൽ 
കൈകാലിട്ടടിച്ചത് 
പശുപ്പാൽ മണത്തിൽ 
പിച്ച വെച്ചത് 
വെറ്റില മണത്തിൽ 
കഥകളുടെ മാന്ത്രികലോകത്തിലേയ്ക്കു 
നടന്നു പോയത് 
കണ്ണിമാങ്ങാ മണത്തിൽ 
നിഷ്കളങ്കതയുടെ 
കനവപ്പം ചുട്ടത് 
പനിനീർ മണത്തിൽ 
സ്വപ്നത്തിരമാലകൾ കൊണ്ടു 
ഊഞ്ഞാൽ കെട്ടിയത് 
മുല്ലപ്പൂ മണത്തിൽ 
മണിയറയിൽ 
മധുരം പെയ്തത് 
എല്ലാം 
ഇനിയൊരിക്കലും തുറക്കാനാകാത്ത 
മണങ്ങളുടെ 
ഓർമ്മപുസ്തകത്തിലെ 
ജീവനുള്ള അദ്ധ്യായങ്ങൾ ...
മുന്നോട്ടു കുതിക്കുന്ന വാഹനത്തിന്റെ 
പിന്നോട്ടു പായുന്ന ലതാദികൾ-
ഓർമ്മയുടെ മണങ്ങൾ ..
ഇപ്പോൾ 
അന്യതാ ബോധത്തിന്റെ 
പുഴുക്കു മണമാണ് 
അലയുന്ന കാറ്റിലെങ്ങും 
മുന്നിൽ തുറക്കുന്നു 
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത 
മണത്തിന്റെ പുതുവഴികൾ 

2014 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

യന്ത്രപ്പക്ഷി

യന്ത്രപ്പക്ഷി 
ഇരമ്പിപ്പാഞ്ഞു കൊണ്ടിരിക്കുന്നു 
അനന്ത ശൂന്യതയിലൂടെ...
രണ്ടു മാന്ത്രിക എലികൾ-
കറുപ്പും വെളുപ്പും 
അതിനെ കരണ്ടു തിന്നു കൊണ്ടിരിക്കുന്നു 
തീ-അതിനെ                                                                           
നക്കിത്തുടച്ചു കൊണ്ടിരിക്കുന്നു 
മേഘ പ്രതിരോധങ്ങൾ 
മാർഗ്ഗ വിഘ്നങ്ങളാകുമ്പോൾ 
ഉയർന്നും താഴ്ന്നും ചെരിഞ്ഞും 
കുതിപ്പുകൾക്കിടയിൽ 
കിതപ്പുകൾ മറച്ചു വെച്ചു 
അതു  മുന്നോട്ട്...മുന്നോട്ട് ...
യാത്രികർ 
ആഘോഷത്തിലാണ് 
അവരൊന്നുമറിയുന്നില്ല !
അന്ത്യമുണ്ടാകാതിരിക്കില്ല 
പ്രാണൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള 
കനൽ നൃത്തങ്ങൾക്ക് 

2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

സുകൃതികൾ

സജലമീ കണ്‍കൾ 
തുടയ്ക്കുവാനാകില്ല 
കരുണ വറ്റി കര-
ളിരുൾ മൂടിയോർക്കൊന്നും 

ഇക്കണ്ണിലിഴയുന്നൊ-
രീ ദയനീയത 
ആവില്ലൊരു തൂലിക-
യ്ക്കും പകർത്തുവാൻ 

വാക്കുകൾ പെറ്റു 
പെരുകുന്ന വ്യാഖ്യാന-
ങ്ങൾക്കൊന്നുമാകില്ലി-
തിനെ വർണ്ണിക്കുവാൻ 

ചിതൽ കാർന്നു തിന്നുന്നോ-
രിത്തിരിയോർമ്മക-
ളാണു നാമെന്നതോ 
ദുഃഖ സത്യം 

കരളിലെയിരുളിലൊരു 
കൊച്ചു  നെയ്ത്തിരി 
വെട്ടം തെളിച്ചോരേ...
നിങ്ങൾ സുകൃതികൾ 

2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

രക്തമഹോത്സവങ്ങൾ

പണ്ടത്തെ ഗുരുവിനു 
ദക്ഷിണ പെരുവിരലെങ്കിൽ 
ഇന്നത്തെ ഗുരുവിനു വേണ്ടതു 
നമ്മുടെ ഉണ്മ.
ഇന്ന് 
ഇ-ലോകത്തിന്റെ 
ഇര മാത്രമാണ് 
ഈ ലോകം. 
യന്ത്ര മനുഷ്യോത്പാദനത്തിൽ 
മത്സരത്തിലാണ് 
വ്യവസായശാലകൾ.
കരുണ കടന്നു വരുന്ന കരളും 
സ്നേഹം ശ്രുതി മീട്ടുന്ന മനസ്സും 
ലോഹശരീരത്തിനു അന്യം .
സ്നേഹം ചാരമാകുമ്പോൾ 
ഉയരുന്ന അന്യതാബോധത്തിന്റെ 
പുഴുക്കുഗന്ധമാണ് 
കുളിരണിയിക്കാതെ കടന്നു പോകുന്ന 
ഉപ്പുകാറ്റിലെങ്ങും.
അകലെ നിന്നും കേൾക്കുന്നത് 
കരുണ പടിയിറങ്ങി പോയ 
കാടൻ മനസ്സുകളുടെ 
രക്തമഹോത്സവങ്ങൾ ...

2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

നില്പു സമരം

ഹേയ് വാമനാ ..
എന്റെ നിഷ്കളങ്കതയുടെ 
ശാദ്വല തീരത്തിലേയ്ക്കു 
കപട സ്നേഹത്തിന്റെ 
വിഷവേരുകളിറക്കി കൊണ്ടായിരുന്നു 
നിന്റെ അധിനിവേശം .
മണ്ണും മാനവും കവർന്നെടുത്തു 
ചതിയുടെ പാതാളത്തിലേയ്ക്കെന്നെ 
ചവിട്ടി താഴ്ത്തുമ്പോൾ 
അറിഞ്ഞിരുന്നില്ല നീ
ചതിയുടെ ചരിത്രം 
നാലാളെ അറിയിക്കാൻ 
ഞാനെത്തുമെന്ന് ;
ഒരു നില്പുസമരവുമായി 

2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

ആത്മഹത്യ ചെയ്തതു ഞാനായിരുന്നു


കരൾക്കൂട്ടിലിട്ടു താരാട്ടി 
കാലങ്ങളോളം പോറ്റി വളർത്തി 
എന്നിട്ടും 
എന്റെ പേരെഴുതി വെച്ചായിരുന്നു 
കിനാക്കളുടെ കൂട്ടആത്മഹത്യ  !
ശവമടക്കം 
കഴിഞ്ഞന്നു മുതലാണ്‌ 
 ഉറക്കമെന്റെ ശത്രുവായത് .
മനസ്സിന്റെ പുറമ്പോക്കിൽ 
സ്വപ്നങ്ങളുടെ ശ്മശാനഭൂവിൽ 
ഗതി കിട്ടാത്ത ആത്മാക്കളുടെ 
നിലയ്ക്കാത്ത തേങ്ങലുകൾ 
ചോദ്യശരങ്ങളായി 
നിറംമങ്ങിയ ഇന്നിന്റെ വഴികളിൽ .
ഇപ്പോൾ 
ഉണ്മയുടെ പ്രതിക്കൂട്ടിലാണ് ഞാൻ 
ആത്മഹത്യ ചെയ്തതു ഞാനായിരുന്നു 
എന്നൊരു വിധിവാചകം 
എന്റെ മുന്നിൽ വായിക്കുന്നു ...