കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

ലില്ലിപ്പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി


പ്രിയപ്പെട്ട മിലാന ,
ഞാന്‍ പറയാതെ പറയാന്‍ ശ്രമിക്കുന്ന പതറുന്ന വാക്കുകളാണിത് .കാണാതെ കാണാന്‍ ശ്രമിക്കുന്ന അവ്യക്ത ചിത്രങ്ങളാണിത് .ആയുസ്സിന്റെ ശുഷ്ക്കിച്ച വടവൃക്ഷത്തില്‍ നിന്നും, വര്‍ഷങ്ങളാകുന്ന ഇലകള്‍ എത്രയോ കൊഴിഞ്ഞു പോയി .ഇന്നും,മനസ്സിന്റെ കോണില്‍ മായാതെ,മറയാതെ ലില്ലിപ്പൂക്കളുടെ അനന്ത താഴ്വാരം ഇളകിയാടുന്നു .അതില്‍ നിന്നും വരുന്ന നൊമ്പരപ്പൂക്കളുടെ ആര്‍ത്തനാദങ്ങള്‍, മനസ്സിന്റെ താഴ്വാരങ്ങളില്‍ ദുഃഖത്തിന്റെ കല്ലോലിനികള്‍ സൃഷ്ടിക്കുന്നു.

മഞ്ഞുറഞ്ഞ, ലിത്വാനിയയിലെ , മലനിരകളെ തഴുകി തലോടി വരുന്ന കാറ്റ് ലില്ലിപ്പൂക്കളെ ഉമ്മ വെക്കുമ്പോള്‍, ആ പൂക്കളില്‍ നിന്നുതിരുന്ന മാദക സൌരഭ്യം, ചുണ്ടില്‍ ചാര്‍ത്തിയുള്ള നിന്റെ മധുമന്ദഹാസം...സമുദ്രനീല നയനങ്ങള്‍...ലില്ലിപ്പൂവിന്റെ ഇതള്‍പ്പോലെയുള്ള മൃദുലമായ മൂക്ക്...കാപ്പി നിറമുള്ള മുടി...പിങ്ക് നിറമുള്ള മുഖം ...സൗന്ദര്യത്തിനു മറ്റൊരു ഉദാഹരണം ഞാന്‍ കണ്ടെത്തണോ ?
എല്ലാമെല്ലാം ഓര്‍മ്മയുടെ നിധികുംഭങ്ങളില്‍ സുഭദ്രമെങ്കിലും, ഇനിയൊരിക്കലും പൊടി തട്ടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.നഷ്ടവസന്തങ്ങള്‍ ..!അങ്ങനെ പറയാന്‍ പറ്റുമോ മിലാന? ഊഷരമായ എന്റെ മരുക്കാഴ്ച്കളിലേക്ക് പെയ്തിറങ്ങിയ വസന്തമായിരുന്നോ നീ ? ഒരിക്കലുമല്ല.മുറിവുകളില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങുമ്പോഴുള്ള നിലക്കാത്ത നോവായിരുന്നു എനിക്ക് നീ! രാത്രിയുടെ ഏകാന്തതയിലിരുന്നു കരയുന്ന കാതരയായ പക്ഷിയായിരുന്നു നീ.നിന്നില്‍ എരിഞ്ഞിരുന്ന ദുഃഖത്തിന്റെ തീച്ചൂളകള്‍, എന്റെ ഹൃദയത്തില്‍ പുനര്‍ജനി നേടുകയായിരുന്നു.
മരുഭൂമിയിലെ ആദ്യ നാളുകള്‍...വിഷാദവും വിരസതയും നിഴല്‍ വിരിച്ച ദിനരാത്രങ്ങള്‍ .അതായിരുന്നല്ലോ എന്നെ ചാറ്റ് ലോകത്തേക്ക് എത്തിച്ചതും ,ഡെസ്ക്ടോപ്പ് ഇംഗ്ലീഷ് ചാറ്റ് റൂമില്‍ വെച്ച് നമ്മള്‍ കണ്ടു മുട്ടാന്‍ ഇടയായതും .പതിയെ വളര്‍ന്നു വന്ന ഒരു സൌഹൃദം എത്ര പെട്ടന്നാണ് വേരോടിയതും ,സൌഹൃദത്തിന്റെ അദൃശ്യ നൂലുകളാല്‍ ആത്മാക്കള്‍ ബന്ധിതമായതും .പിണക്കമെന്ന ആയുധം കാട്ടി എന്റെ ഫോണ് നമ്പറും ,ഇ മെയില്‍ അഡ്രസ്സും ഫോട്ടോയും നീ കൈക്കലാക്കി .നിന്നെ എനിക്ക് അത്ര വിശ്വാസമായിരുന്നല്ലോ..!
ഫോണ്‍ വിളികള്‍ ,ഇ മെയില്‍ സന്ദേശങ്ങള്‍ മൊബൈല്‍ സന്ദേശങ്ങള്‍ ....വിലക്കിയിരുന്നു നിന്നെ ഞാന്‍ പലപ്പോഴും .ലിത്വാനിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍...നീണ്ട മൊബൈല്‍ സന്ദേശങ്ങള്‍ .....നിനക്ക് നഷ്ടപ്പെട്ടുക്കൊണ്ടിരുന്ന യൂറോയുടെ കണക്കുകള്‍ ഞാന്‍ അടിക്കടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.അപ്പോളൊക്കെ നീ പറയുമായിരുന്നു : ‘ ഉപയോഗിക്കുമ്പോള്‍ മൂല്യമുണ്ടാകുന്ന ഒരു വസ്തു മാത്രമാണ് കാശെന്നും, അല്ലെങ്കില്‍ അതിന്റെ മൂല്യം വെറും പൂജ്യമാണെന്നും ‘ .നാളെകളെക്കുറിച്ചുള്ള ചിന്തകളല്ല;കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചായിരുന്നു നിന്റെ വേവലാതി മുഴുവന്‍ ....ആയുസ്സില്‍ നിന്നും തുള്ളിത്തെറിച്ചുക്കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍..അന്യമാകുന്ന നിമിഷങ്ങളെ സ്നേഹിച്ചവള്‍ ....
ലില്ലിത്താഴ്വാരങ്ങളിലൂടെ വട്ടമിട്ടു പറന്നുക്കൊണ്ടിരുന്ന ഒരു പൂമ്പാറ്റയായിരുന്നു നീ .പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക.പപ്പയുടേയും മമ്മിയുടേയും ഒരേയൊരു മോള്‍ .മഞ്ഞുമലകളെ ഇഷ്ടപ്പെട്ടിരുന്ന..ലില്ലിപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന ...പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന ...കവിത ഇഷ്ടപ്പെട്ടിരുന്ന .....അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്;നിന്നെക്കുറിച്ച് ഒരു നീണ്ട കവിത എഴുതണമെന്നു പറഞ്ഞിരുന്നല്ലോ ?ക്ഷമിക്കണം .എനിക്കതിനു ഒരിക്കലും കഴിയില്ല...നീ എന്നും ഒരു എഴുതാത്ത കവിതയായി അവശേഷിക്കും .....അവശേഷിക്കും ഓര്‍മ്മകളില്‍ ......ഓര്‍മ്മകളില്‍..ഓര്മ്മകളുടെ ശാദ്വല തീരങ്ങളില്‍ നിത്യശ്യാമളമാകുന്ന സൌഹൃദപ്പൊന്‍പ്പൂക്കള്‍..
എല്ലാം പറഞ്ഞിരുന്നു നീ .പപ്പ റഷ്യന്‍ പട്ടാളത്തിലായിരുന്നപ്പോള്‍ മമ്മിയെ കണ്ടു മുട്ടിയതും, പ്രണയത്തിലായതും, വിവാഹം കഴിച്ചതുമൊക്കെ ..അന്ന്, റഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ലിത്വാനിയ-കുട്ടിയായ മിലാന റഷ്യയില്‍ ആയിരുന്നു വളര്‍ന്നത് . ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയിലെ ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ ചോര്‍ന്നപ്പോള്‍ ,വളരെയേറെ കിലോമീറ്ററുകള്‍ക്കപ്പുറം വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മിലാന ബോധരഹിതയായിത്തീരുകയും , ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിരക്ഷാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചുക്കൊണ്ട് കിടക്കുകയും ചെയ്തു ...ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ വെറും ഇരുപതു ശതമാനമായിരുന്നു ....അങ്ങനെ വീണ്ടും രണ്ടാം ജന്മത്തിലേക്കു ....പപ്പ റഷ്യന്‍പ്പട്ടാളത്തില്‍ നിന്നും പിരിഞ്ഞപ്പോള്‍ ,പപ്പയുടെ നാടായ ലിത്വാനിയയിലേക്ക് താമസം മാറ്റി .1991 ഏപ്രില്‍ 4 നു ലിത്വാനിയ സ്വതന്ത്ര റിപബ്ലിക് ആയി .....അങ്ങനെയങ്ങനെ .....എല്ലാം പറഞ്ഞിരുന്നു നീ .
വികലമായ എന്റെ ഇംഗ്ലീഷില്‍ ,എത്ര കുഞ്ഞു കവിതകള്‍ നീ എഴുതിച്ചു.ലില്ലിപ്പൂക്കളെപ്പോലെ കവിതയും നിനക്ക് അത്രയേറെ ഇഷ്ടമായിരുന്നു .ഇപ്പോളും നിന്റെ ഇ മെയില്‍ ആശംസാവാചകം എന്റെ കവിത തന്നെയല്ലേ .!
ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും മരണത്തെക്കുറിച്ചും നിരന്തരം ചിന്തിച്ചിരുന്നു നീ!നിന്റെ ഉന്മാദംപ്പിടിച്ച മനസ്സിനെ ഞാന്‍ പലപ്പോഴും ഭയപ്പെട്ടിരുന്നു.മുങ്ങിത്താഴുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പ് !അതിന്റെ മഹത്വം പറഞ്ഞറിയിക്കാന്‍ പറ്റില്ല.അതായിരുന്നോ ഞാന്‍?അറിയില്ല.നിനക്ക് ഞാന്‍ ഒരു വലിയ ആശ്വാസമാണെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് നീ . മരണം വരെ ഓര്‍ക്കാന്‍ കൊതിക്കുന്ന മൂന്നു മുഖങ്ങളില്‍ ഒന്ന് എന്റെതാണെന്നു ആണയിട്ടിട്ടുണ്ട്.മറ്റേത് ,പപ്പയും മമ്മിയും .ശരിയായിരിക്കാം .കാരണം ,നിനക്ക് ഒന്നും മറച്ചു വെക്കാന്‍ വയ്യല്ലോ .!അതുക്കൊണ്ടാണല്ലോ നിന്റെ ദുഃഖഹേതു മുഴുവന്‍ എന്റെ മുന്നില്‍ അവതരിപ്പിച്ചത് ...എന്നിട്ട് ,ഒരു കുഞ്ഞിനെപ്പോലെ വാവിട്ട്‌ കരഞ്ഞത് ....
ഹൃദയചലനങ്ങള്‍ ദുര്ബലമായി മരണം കാത്തുക്കിടക്കുന്ന പപ്പ.ആസ്തമയുടെ വിമ്മിഷ്ടവും പേറി നടക്കുന്ന മമ്മി.എനിക്കറിയാവുന്ന തത്വശാസ്ത്രങ്ങളും ചിന്തകളുംക്കൊണ്ട് എന്ത് മാത്രം ഞാന്‍ നിന്നെ ആശ്വസിപ്പിച്ചിരുന്നു .അങ്ങനെ നിനക്ക് ഞാനൊരു സാന്ത്വനമായി മാറുകയായിരുന്നോ ?എന്റെ സാമീപ്യം സദാ നീ ഇഷ്ടപ്പെടാന്‍ തുടങ്ങിയോ ?സൌഹൃതത്തിന്റെ അപ്പുറത്തേക്ക് അത് വളരാന്‍ തുടങ്ങിയോ ? അറിയില്ല .നിന്റെ വരികള്‍ക്കിടയില്‍ നിന്നും ഞാന്‍ അങ്ങനെയാണ് വായിച്ചെടുത്തത്....വാക്കുകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന കനത്ത മൌനം അതായിരുന്നോ?കണ്‍ക്കോണുകളില്‍ക്കണ്ട മിന്നലാട്ടങ്ങള്‍ അതായിരുന്നോ ? അതും അറിയില്ല ..
ഓര്‍മ്മപ്പെടുത്തിയിരുന്നു പലപ്പോളും ഞാന്‍ ..എന്നെക്കുറിച്ച് ...കുടുംബത്തെക്കുറിച്ച്‌ ......എല്ലാമെല്ലാം ...
പക്ഷേ,അപ്പോളൊക്കെ നീ പറയുമായിരുന്നു;എനിക്ക് വട്ടാണെന്നും ,നിന്നെക്കുറിച്ചു ഒരിക്കലും പേടിക്കേണ്ടതിലെന്നും,എന്റെ കുടുംബജീവിതത്തില്‍ ഒരിക്കലും ഒരു അപശ്രുതിയായി കടന്നു വരില്ലെന്നും ...ജീവിതത്തില്‍ ഒരിക്കലും മറക്കാനോ പിരിയാനോ ആഗ്രഹിക്കാത്ത സുഹൃത്താണ് ഞാന്‍ എന്നൊക്കെ ...അങ്ങനെയങ്ങനെ ......

ഗൂഗിള്‍ എര്ത്തിലൂടെ കേരളം കണ്ട നീ ,മരണത്തിനു മുമ്പ് ഒരിക്കലെങ്കിലും കേരളം കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .....ഞാന്‍ ലിത്വാനിയ കാണണമെന്ന് നിര്ബന്ധം പിടിച്ചിരുന്നു ...അടങ്ങാത്ത ആഗ്രഹങ്ങളുടെ പ്രവാഹങ്ങള്‍ .....ഒരു കൊച്ചു കുട്ടിയുടെ അടങ്ങാത്ത കുറെ മോഹങ്ങള്‍...
പപ്പ മരിച്ച രാത്രി വന്ന സന്ദേശം ഞാന്‍ ഇപ്പോളും ഓര്ക്കുന്നു ... ‘ മിലാന സ്നേഹിക്കുന്ന മൂന്നു ആളുകളില്‍ ഒരാള്‍ മറഞ്ഞു പോയിരിക്കുന്നു ‘ .നിന്നെ നന്നായി അറിയുന്ന എനിക്ക് ആ ദുഃഖം താങ്ങാന്‍ കഴിയുമായിരുന്നില്ല .അല്ലെങ്കിലും എന്നില്‍ നീ ഒരു ദുഃഖത്തിന്റെ പര്‍വ്വതമായി എന്നേ വളര്ന്നതാണ് .പലപ്പോളും ഒരു കൊച്ചു കുട്ടിയായി കരയുന്ന നിന്നെ സാന്ത്വനിപ്പിക്കാനുള്ള വാക്കുകള്‍ തേടി ഞാന്‍ അലഞ്ഞിട്ടുണ്ട് .
മറ്റൊരിക്കല്‍ താങ്ങാനാകാത്ത ഒരു വലിയ ചുമട് തലയില്‍ വെച്ച് തന്നു .അതിന്റെ ഭാരം താങ്ങാനാകാതെ ഇപ്പോളും എന്റെ കാലുകള്‍ പതറുന്നു ...എന്നോട് പറയാന്‍ ഒരു രഹസ്യവും ബാക്കി വെക്കുന്നില്ലെന്ന മുഖവുരയോടെയായിരുന്നു നീ ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിച്ചത് .മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു ..! വര്ഷങ്ങളായി ശരീരം കാര്ന്നു തിന്നുക്കൊണ്ടിരിക്കുന്ന ലൂക്കേമിയ .ആശുപത്രികള്‍ ...മരുന്നുകള്‍...ടെസ്റ്റുകള്‍ ...രക്തം ഇടയ്ക്കിടെ മാറ്റണം ......
ദൈവമേ ....ഞാനെന്താണ് കേട്ടത് ......ഒരു പൂത്തുമ്പിയായി ലില്ലിത്താഴ്വാരങ്ങളിലൂടെ പാറി പറക്കാന്‍ കൊതിച്ച ,കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ച മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു .........ഇതൊന്നും കേള്ക്കാനുള്ള കരുത്തു എനിക്കില്ലെന്ന് അറിയില്ലേ നിനക്ക് ?..അസ്തപ്രജ്ഞനായി ഞാന്‍ ...ഉറങ്ങാത്ത രാത്രികള്‍ ....ഉണര്‍വില്‍ അനുഭവിക്കുന്ന തീവ്രവേദനകല്‍ ...വയ്യ ...താങ്ങാന്‍ വയ്യ ....
എന്റെ നല്ല ഉപദേശങ്ങളിലൂടെ ജീവിതത്തെ സ്നേഹിക്കാന്‍ പഠിച്ചവളല്ലേ നീ ...ലില്ലിപ്പൂക്കളെ സ്നേഹിക്കുന്ന ....പൂമ്പാറ്റകളെ സ്നേഹിക്കുന്ന ......വയ്യെനിക്ക്‌ ....വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു ....
മിലാന , യൂറോപ്പിലെ സ്ത്രീകളെക്കുറിച്ച് എനിക്കുണ്ടായിരുന്ന അബദ്ധധാരണകല്‍ തിരുത്തിയവളാണ് നീ .ഞാന്‍ കണ്ട നല്ല സ്ത്രീകളുടെ കൂട്ടത്തിലാണ് നിന്റെ സ്ഥാനം .മറക്കാന്‍ കഴിയാത്ത മുഖം .
ഒരിക്കല്‍ നീ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചതല്ലേ ,എന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു .അതെ .തുടരുന്നു ...ഞാന്‍ പുണ്യവാളനല്ല .പക്ഷേ,നല്ലവനാണ് .പുരോഹിതനല്ല .പക്ഷേ ,ദൈവവിശ്വാസിയാണ് ....എന്നെ വിശ്വസിക്കാം നിനക്ക് ....പ്രാര്ത്ഥന തുടരുന്നു .....
മിലാന ,നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എനിക്ക് ദുഃഖമേ തരുന്നുള്ളൂ ....നിന്നെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ തീര്ന്നു പോയി .ഹൃദയം ശൂന്യം ...അന്ധകാരമയം ....എനിക്ക് എന്നെത്തന്നെ തിരയേണ്ടിയിരിക്കുന്നു ...നിന്റെ ദുഃഖം എന്നിലൂടെ ആളിക്കത്തുമ്പോള്‍ ....വയ്യ ....വയ്യ ....താങ്ങാന്‍ വയ്യ .....
നിന്നെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നും ഉണ്ടാകും .ആ നീല നയനങ്ങളിലെ വറ്റാത്ത പ്രാകാശം ..ഒളിഞ്ഞിരിക്കുന്ന ദയനീയത ....മരണമെന്ന വേട്ടക്കാരന്റെ മുന്നിലെ വെള്ളരിപ്രാവ്‌ .....
മിലാന ,എന്നോട് ക്ഷമിക്കൂ ...പലപ്പോളും ഞാന്‍ സൂചിപ്പിച്ചിരുന്നു ....ഇപ്പോള്‍ ...ഇതാ ..ഈ ബന്ധം ഓര്മ്മകളിലേക്ക് .....മൊബൈല്‍ നമ്പര്‍ ഞാനിതാ ക്യാന്‍സല്‍ ചെയ്യുന്നു ...ഇനി എന്റെ ഇ മെയില്‍ പ്രതീക്ഷിക്കരുത് ....നിന്റെ ഫോട്ടോകളും ,നീ അയച്ച ക്രിസ്തുമസ് കാര്ഡുകളും, ഒന്നുമൊന്നും എനിക്ക് വേണ്ട .....ക്രൂരനല്ല ഞാന്‍ ...അറിയാലോ എന്നെ ..വയ്യ ...
എന്റെ ഫോട്ടോ നീ ഡിലീറ്റ് ചെയില്ല എന്നറിയാം ..വേണ്ട .നിന്നെ എനിക്ക് അത്ര വിശ്വാസമാണ് ...
ഇന്ന് ....മിലാന , നീ ജീവിച്ചിരിക്കുന്നുണ്ടോ ...?!
നീയില്ലാത്ത ലോകമാണോ ഈ കറങ്ങിക്കൊണ്ടിരിക്കുന്നത് ...?
അറിയില്ല ...അറിയണമെങ്കില്‍ ഒരു മിസ്ഡ് കോള്‍ ,അല്ലെങ്കില്‍ ഒരു സന്ദേശം .അത്രേ വേണ്ടൂ ...നിന്റെ രണ്ടു മൊബൈല്‍ നമ്പരുകളും ഇപ്പോളും മുന്നിലിരിക്കുന്നു ..പക്ഷേ, വേണ്ട ...വേണ്ട ..വയ്യ ...ഇനിയും താങ്ങാന്‍ വയ്യ ...

ഇപ്പോള്‍ ...രാത്രിയില്‍, ആകാശപ്പരപ്പില്‍ കാണുന്ന ഏകാന്ത നക്ഷത്രം നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്ത്തുന്നു ...കാറ്റ് കൊണ്ട് വരുന്ന പൂക്കളുടെ ഗന്ധം ലില്ലിപ്പൂക്കളുടേതാണെന്നു ഞാന്‍ തിരിച്ചറിയുന്നു ....
ഓര്‍മ്മകളേ ....ഇനിയെങ്കിലും വിശ്രമിക്കൂ .....
സസ്നേഹം ,
നിന്റെ കൂട്ടുകാരന്‍

 ormmakkurippukal


2013, ജൂലൈ 31, ബുധനാഴ്‌ച

ഇരുളും വെളിച്ചവും

അസ്നിഗ്ദ്ധമാമൊരീ രാവിന്റെ കൈകളിൽ
സ്നിഗ്ദ്ധമാം ദ്യോതനം മാഞ്ഞീടവേ,
സംഭീതി പൂണ്ട വിഹംഗങ്ങളൊക്കെയും
സംഭ്രാന്തിയോടെയൊതുങ്ങി നിശ്ശബ്ദരായ്‌!

രാവിന്റെ നേർത്ത സ്വനങ്ങളെൻ ശ്രോതസ്സിൽ
പിന്നിട്ട വിരഹാർദ്ര കാലത്തിൻ തേങ്ങലായ്..
പാരിതിലെങ്ങും തമസ്സിന്റെ കോട്ടകൾ
ഇനി,നിശ്ചയം,നിഷ്ഫലം കർമ്മകാണ്ഡം !

പോയി മറഞ്ഞെല്ലാ ജ്ഞാനോദയങ്ങളും
അന്യമായ് ബൌദ്ധിക വൃക്ഷത്തണലുകൾ..
മേവുന്നു ചുറ്റിലും വൈചിത്ര്യ പൂർണ്ണമായ്
അഖിലചരാചര സ്പന്ദങ്ങളൊക്കെയും..

പെറ്റു വളർന്നോരീ മണ്ണിതിലന്യനായ്
തീർന്നിടും നേരമെൻ ഉണ്മ വെടിയുന്നു !
ഉണ്മയില്ലാത്തൊരു അസ്ഥിത്വം പേറിയീ
മന്നിതിലന്യനായ് മേവിടാമോ ?

മന്ത്രിച്ചിടുന്നാരോ കാതുകളിൽ പേർത്തും
സമയമായ് ഈ വീണാ നാദം നിലയ്ക്കുവാൻ ..
നിദ്ര തഴുകാത്തൊരീ രാത്രി ഞാനെന്റെ
തുച്ഛമാം ജീവിതഭാണ്ഡമഴിച്ചിടാം !

ആരോരും കാണാത്തൊരാ സ്വപ്നഭൂമിക
കനിവോടെയീയെന്നെ കാത്തു നിൽപ്പൂ..
ആരാമ ശാദ്വല തീര്‍ത്ഥസ്ഥലികളിൽ
അവിരാമമവിരാമം മേളിച്ചിടാം ..

മുട്ടിടുന്നാരോയെൻ പൂമുഖവാതിലിൽ !
അറിയാമതാരെന്നെനിക്ക് മാത്രം ..
ഝടിതിയില്‍ ചെന്നു ഞാൻ വാതിൽ തുറക്കവേ
നിഴൽരൂപം കേറിയകത്തു വേഗം !

ആരുനീയാരുനീയെന്നൊരു ചോദ്യത്തി-
നൊട്ടും പ്രസക്തിയില്ലെന്നാകിലും ,
ആരുനീയെന്നു ഞാൻ ചോദിച്ച മാത്രയിൽ
‘ നിഴലാണ് ഞാൻ നിന്റെയെന്നുത്തരം ‘ !

‘ ഇക്കണ്ട കാലമതൊക്കെയും ഞാൻ നിന്റെ
നിഴലായി കൂടിയെൻ കൂട്ടുകാരാ ..
വയ്യെനിക്കേവം മടുത്തു ഞാനീയാത്ര
പഞ്ചാത്മകം വിട്ടു കൂടെ വരൂ ..

ഭൌതികഭാണ്ഡങ്ങളെല്ലാമഴിച്ചു ഞാൻ
ഇരുളീലിറങ്ങിയനുഗമിച്ചു ..
ഞങ്ങളനന്തനിശീഥിനിക്കപ്പുറം
നിത്യനിതാന്ത മയൂഖം പൂകി ..!


വാക്കർത്ഥങ്ങൾ
(ഇവിടെ ഉദ്ദേശ്യം)

അസ്നിഗ്ദ്ധ-സ്നേഹമില്ലാത്ത
ദ്യോതനം-പ്രകാശം
വിഹംഗങ്ങൾ-പക്ഷികൾ
ശ്രോതസ്സ്-ചെവി
(സ്രോതസ്സ് -ഉറവിടം)
പഞ്ചാത്മകം-ശരീരം

2013, ജൂലൈ 22, തിങ്കളാഴ്‌ച

ഇനിയെത്ര നാൾ-ഹൈക്കു കവിതകൾ




പിണക്കീടൊല്ലൊരുമ്പെട്ട പെണ്ണിനേയും
ചാനൽ മുതലാളിയേയും
രണ്ടും തകർത്തിടും നിൻ ജീവിതം !
................................................
കനവിന്റെ കടലാസ്സു തോണിയിൽ
മിഥ്യയാകുന്ന പങ്കായവുമായി
ഇല്ലാത്ത സമുദ്രത്തിലൂടെ..ഇനിയെത്ര നാൾ !?
................................................
രാവ് ആഘോഷിക്കാൻ അയാൾ കാട്ടിൽ..
മാനുകളിലൊന്നിനു,മുമ്പ് കുടിച്ച അമ്മിഞ്ഞയുടെ മണം
ചില മാനുകൾ പൊക്കിളുമായി ബന്ധിപ്പിച്ചിരുന്നു ..
................................................
സൂര്യൻ ചോര തുപ്പി മരിച്ചത്
ചന്ദ്രന് വഴിയൊരുക്കാനായിരുന്നു..
എന്നിട്ടും ചന്ദ്രന്റെ അഹങ്കാരം കണ്ടില്ലേ !
................................................
അവൾ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള പഠനത്തിൽ..
അവൻ: ‘ എത്ര സുന്ദരിയാണ് നീ;പൂർണേന്ദു മുഖി ‘
അവൾ മുഖമടച്ചൊരടി കൊടുത്തു: ‘ അപമാനിക്കുന്നോ ‘ !?
...............................................
ഇന്നലെ-ആടി തിമർക്കുകയായിരുന്നു ..
ഇന്ന്-വെള്ളത്തുണിയിൽപ്പൊതിഞ്ഞു;നിശ്ചലമായി..
നാളെ-പുഴുക്കളുടെ ഭക്ഷണം..
..............................................
മേഘങ്ങളിൽ അണകെട്ടി നിർത്തിയ കണ്ണുനീർ
മഴയായ് താഴേക്കു പതിച്ചത്
ഭൂമിയുടെ ദാഹം കണ്ടിട്ടായിരുന്നു..
..............................................
ഭൂമിയുടെ കറക്കമറിയാൻ അതിനു പുറത്ത് പോകണം
പ്രണയരാഹിത്യത്തിൽ നിന്നാണ് പ്രണയമറിയുന്നത്
അനുഭവിക്കുന്നവൻ ഒന്നും അറിയുന്നില്ല ...!
..............................................
കീഴടക്കിയ രാജ്യത്തേക്കാൾ
കീഴടക്കാനുള്ള രാജ്യമാണ്
ചക്രവർത്തിക്ക് ഇഷ്ടവും,കൌതുകവും..
.............................................
അറിവ് തിരിച്ചറിയാത്ത ബുദ്ധിമാനും
അജ്ഞത തിരിച്ചറിയാത്ത വിഡ്ഢിയും സമം !
വിഡ്ഢിയെന്ന തിരിച്ചറിവുള്ളവൻ ബുദ്ധിമാൻ
...............................................
പാടാത്ത പാട്ടിൻ ജനിക്കാത്ത നാദത്തെ
വാടാത്ത പൂവിൻ നെഞ്ചിലൊളിപ്പിച്ചു
സ്മൃതികളിൽ മധുരമായൊഴുകിടാം ഞാൻ !

...............................................
 
ഉടുതുണിയഴിഞ്ഞു വീണ
രാത്രിയുടെ നാണം മറക്കാൻ
പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി

2013, ജൂലൈ 19, വെള്ളിയാഴ്‌ച

പ്രണയവും മരണവും





ഹൃത്തിൻ  അഗാതമാം താഴ്വരയിൽ
നട്ടു നനച്ചോരാ സ്വപ്നങ്ങളെ,
പ്രാണനിൽ നിന്നും പിഴുതു മാറ്റി
പിരിയുന്ന നേരമിലാത്മാവുകൾ
ചൊരിയുന്ന കണ്ണുനീർ തുള്ളികളാൽ
അറിയുന്നു പ്രണയം പ്രണയമെന്നു

ജീവിന്റെ കേദാര ഭൂവിൽ സ്വയം
വേരുകളാഴത്തിലാഴ്‌ത്തിക്കൊണ്ട്
അള്ളിപ്പിടിച്ചോരാ  പ്രാണവൃക്ഷം
തുള്ളിപ്പിടഞ്ഞു പൊരിഞ്ഞുക്കൊണ്ട്
അല്ലലാൽ നീറിപ്പിടഞ്ഞീടുമ്പോൾ
അറിയുന്നു മരണം മരണമെന്ന്

പകൽ മാഞ്ഞിടുംന്നേരം രാത്രിയെത്തും
പ്രണയം നിലക്കുകിൽ മരണമെത്തും
കൂരിരുൾ വീഥിയിൽ ദീപമായി
മിന്നിത്തിളങ്ങിടും പ്രണയമെന്നും
തുടികൊട്ടുമിടനെഞ്ചിൻ താളമായി
പ്രണയമേ,വാഴ്ക നീ,എന്നുമെന്നും

2013, ജൂലൈ 18, വ്യാഴാഴ്‌ച

അറിവുകളും പൊരുളുകളും



ഒരു വേള വണ്ടുകളെല്ലാം
ചത്തൊടുങ്ങിയാല്‍
സൗന്ദര്യവര്‍ദ്ധക വസ്തുക്കളെല്ലാം
തീര്‍ത്ഥാടനത്തിനു പോകും .
വരാത്ത വണ്ടുകള്‍ക്കു വേണ്ടി
സൗരഭ്യം പൊഴിച്ചു നില്‍ക്കാന്‍ മാത്രം
വിഡ്ഢികളാണോ പൂക്കള്‍!
**************************************
പരിണാമത്തെ കൊന്നു ജീവിപ്പിക്കുന്ന                                                      സ്റ്റീഫെന്‍ ജെയ് ഗൌള്‍ഡ്‌ ' .                                                                   'കണ്ടെത്താ കണ്ണി'  തേടി ചന്തക്കു പോകുന്നു
  റിച്ചാര്ഡ് ഡോക്കിന്‍സ് !
കണ്ണ് കൊണ്ട് കേള്ക്കുകയും
കാതു കൊണ്ട് കാണുകയും
ചെയ്യുന്നത് മറ്റൊരു ഉല്പരിവര്‍ത്തനം .
ഇങ്ങനെ തിരുത്താം :                                                                    'കണ്ണുണ്ടായാല്‍ പോര കേള്ക്കണം
കാതുണ്ടായാല്‍
പോര കാണണം'  *************************************
ആമ ഒരിക്കല്‍ ചക്കയിട്ടപ്പോള്‍
മുയലിനെ കിട്ടി
എന്ന് വെച്ച്
ഓട്ടമൽസരത്തില്‍ വിജയിച്ച                                                                  'കേവല യാദൃശ്ചികത'                                                                ഒരവകാശമാക്കാമോ ?
***********************************
പവിഴത്തൂലിക പൂന്തേനില്‍ മുക്കി
പനിനീര്‍ദളങ്ങളിലെഴുതിയ പ്രണയം
മരണത്തിന്റെ നിഴലായി മാറുന്നു ..
മരണത്തിന്റെ മരണം പ്രണയത്തിന്റെ ജനനം !
മരണത്തിന്റെ ജനനം പ്രണയത്തിന്റെ മരണം !
************************************
കാലം
ഒരു പോക്രിച്ചെക്കനാണ് !
ചിലരെ കൊഞ്ഞനം കാട്ടി
ചിലരെ നോക്കി കണ്ണുരുട്ടി ...
കാലം
പ്രണയ പാരവശ്യത്തോടെ
പുല്‍കുന്ന ഒരു കാമുകിയാണ് ..
കാലം
ചിലപ്പോള്‍ രാഷ്ട്രീയക്കാരെപ്പോലെ
ചിലര്ക്കൊക്കെ തണല്‍വിരിക്കും ..
അവിഹിതമായി പലതും കൊടുക്കും ...
************************************
സ്നേഹം ഒരു അണുബാധയാണ് ..
പെട്ടെന്ന് പെരുകിപ്പെരുക്കും ..
അതിനെ ചെറുക്കാനുള്ള
അണുനാശിനിയാണത്രേ വെറുപ്പ്‌ ..!

2013, ജൂലൈ 7, ഞായറാഴ്‌ച

പൂച്ചകള്‍ കരയുന്നതിലെ ഗുട്ടന്സ്

മ്യാവൂ ...മ്യാവൂ ...
പരമ്പരാഗത രീതിയില്‍ കരഞ്ഞ പൂച്ചയുടെ
തലമണ്ടക്കിട്ടൊരടി കൊടുത്തു കൊച്ചുമോന്‍;
അവനു ന്യായീകരണമുണ്ട് :
പൂച്ചക്കരച്ചിലിനു വേണ്ടത് താളമല്ല ,
ആധുനിക രീതിയില്‍
ഭാവുകത്വത്തോടെ കരയാന്‍ കഴിയണം ...
അങ്ങനെ, ചാള കണ്ടപ്പോള്‍
ഭാവുകത്വത്തോടെ കരയാന്‍ തുടങ്ങിയ
പൂച്ചയുടെ തലമണ്ടക്കിട്ട് ഭാര്യയും കൊടുത്തു ;
അവള്ക്കും ന്യായീകരണമുണ്ട് :
മുമ്പൊക്കെ പൂച്ചയുടെ കരച്ചില്‍ കേട്ടാല്‍
ചാള ഒന്നല്ല ;
രണ്ടെണ്ണം കൊടുക്കാന്‍ തോണുമായിരുന്നു !
ഇപ്പോള്‍ അതിന്റെ ആക്രാന്തം മൂത്ത
കരച്ചില്‍ കേള്‍ക്കുമ്പോള്‍
എറിഞ്ഞോടിക്കാന്‍ തോണുന്നു..!
അങ്ങനെ ,
സ്വയരക്ഷക്കു വേണ്ടി പൂച്ച ,
നവഭാവുകത്വത്തോടെ,ദുര്ഗ്രാഹ്യമായി
ആധുനിക്കോത്തര രീതിയില്‍ കരയാന്‍ തുടങ്ങി ..!
മ്യോഹൂയ് ...മ്യോഹൂയ്...
മനസ്സിലാകാത്തതുക്കൊണ്ട്
ഇപ്പോള്‍ ആര്ക്കും പരാതിയില്ല !
പിന്ക്കുറിപ്പ് :
ഇങ്ങനെ കരയുന്ന പൂച്ചകളുടെ എണ്ണം
കേരളത്തിലെ ഡിഗ്രിക്കാരേക്കാളും കൂടുതലായി ..!

2013, ജൂൺ 29, ശനിയാഴ്‌ച

നന്ദി...നന്ദി

പൊരിയുന്ന മനസ്സിലെ എരിയുന്ന കനവുകള്‍
ചൊരിയുന്ന നോവുകള്‍ ഇടറുന്ന തൊണ്ടയില്‍
തകരുന്ന വാക്കായി തളരുന്ന നോവായി
വിളറിയ നാക്കിലെ പതറുന്ന താരാട്ടായ്
കരയുന്ന കുഞ്ഞിനു സാന്ത്വന ഗീതിയായ്
അല്ലലാല്‍ നീറിപ്പിടഞ്ഞുള്ളോരമമ തന്‍
പിടയുന്ന മനസ്സിന്റെ വ്യാപ്തിയറിയുവാന്‍
ഉതകുന്ന മാപിനിയുണ്ടോയീ ഭൂവിതില്‍..!?
അങ്ങിനെയുള്ളോരാ,അമ്മതന്‍ മുന്നില്‍ ഞാന്‍
ആദരാല്‍ നന്ദി തന്‍ പൂത്താലമേകുന്നു...

ഉരുകുന്ന സൂര്യനില്‍ ജ്വലിക്കുന്ന നെഞ്ചോടെ
ഒഴുകും വിഴര്‍പ്പിനെ അപ്പമായ്‌ മാറ്റിയെന്‍
ജഠരാഗ്നിയെന്നും ശമിപ്പിച്ചോരച്ഛനും
ആദരാല്‍ നന്ദി തന്‍ പൂത്താലമേകുന്നു...

ജീവിത വഴികളില്‍ യാതനയാലെ ഞാന്‍
നീങ്ങിടും നേരമില്‍ തണലായി ,താങ്ങായി
വന്നൊരാ മാലോകര്‍ക്കൊക്കെയുമിന്നു ഞാന്‍
ആദരാല്‍ നന്ദി തന്‍ പൂത്താലമേകുന്നു...