കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

വൃത്തങ്ങളാകുന്ന നേർവഴികൾ

എല്ലാ നേർവഴികളും
ഒടുവിൽ
തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുന്ന
വെറും വൃത്തങ്ങളാകുന്നു..
നടന്നു തളർന്നു
കുട്ടിക്കാലത്തിലേയ്ക്കു
തിരിച്ചു പോകുന്ന വൃദ്ധനെ പോലെ..
ജനിക്കുന്നതിനു മുമ്പുള്ള അവസ്ഥയിലേയ്ക്കു
മരിച്ചവർ തിരിച്ചു പോകുന്നതു  പോലെ..
ആകാശ സഞ്ചാരം കഴിഞ്ഞു
സമുദ്രത്തിലേയ്ക്കു മടങ്ങിയെത്തും ജലം പോലെ..
അതു കൊണ്ടാണ്
ആപേക്ഷികതയുടെ മൂടുപടമണിഞ്ഞ സത്യങ്ങൾ
വിളിച്ചു പറയുന്നതൊന്നും സത്യങ്ങളല്ലാതാകുന്നതും
അവ പറയാത്തതു മാത്രം സത്യങ്ങളാകുന്നതും
തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുമ്പോൾ
വഴി മാത്രമാണ്  അവസാനിക്കുന്നത്..
ലക്ഷ്യങ്ങൾ പൂവണിയുമ്പോൾ 
വഴികൾ അപ്രസക്തമാകുന്നു ...

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

പുന:പ്രതിഷ്ഠ

അറിയാമായിരുന്നു
തിരിച്ചു വരുമ്പോഴേക്കു
എല്ലാം എന്നെ ഉപേക്ഷിച്ചു പോകുമെന്ന്
അതു കൊണ്ടായിരുന്നു
കുറച്ചു മുല്ലപ്പൂവും ചെമ്പകവും
രണ്ടു ചക്കയും
ചക്കയിട്ടപ്പോൾ കിട്ടിയ
തത്തയും കുയിലും അണ്ണാറക്കണ്ണനും
ചെമണ്‍ നിരത്തിൽ നിന്നിത്തിരി മണ്ണും
ലഗ്ഗേജിന്റെ കൂടെ കൊണ്ടു പോയത്...
ഇനി  മനസ്സിലെ  പച്ച പറമ്പിനെ
കോണ്‍ക്രീറ്റ് മലകളിലേയ്ക്കു ആവാഹിച്ചിരുത്തി
അവയെല്ലാം പുന:പ്രതിഷ്ഠിക്കണം

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഉറക്കം

ഉണരാത്ത ഒരുറക്കമുറങ്ങും മുമ്പേ
എത്ര വട്ടം ഉറങ്ങിയുണരണം ?
എത്ര വട്ടം ഉറക്കം നടിക്കണം ?
സ്വാര്‍ത്ഥതയുടെ വിഷവേരുകൾ
ആഴ്ന്നിറങ്ങി തരിശാക്കിയ ബോധത്തിൽ
അഴലിന്റെ പുഴുക്കൾ തിളയ്ക്കുന്നു..
ഭോഗക്കൊതികളുടെ കരിമ്പുകപ്പടലങ്ങൾ
കടത്തി വിടാത്ത വെളിച്ചവും തേടി
ഇനിയെത്ര നാൾ ...

2015, ഫെബ്രുവരി 15, ഞായറാഴ്‌ച

ഓർമ്മകൾ പടിയിറങ്ങുമ്പോൾ

ഏകനായെന്നെയീ തീരത്തു വിട്ടേച്ചു
നിർദ്ദയം വിട്ടകന്നോടുന്നു ഓർമ്മകൾ..
അഴലിൻ വിഷദംശമേറ്റു പിടഞ്ഞപ്പോ-
ളേകിയെനിക്കവ  സാന്ത്വന തൈത്തണൽ

ശിരസ്സൊന്നു ശക്തിയിൽ മുട്ടിയാൽ തകരുന്ന
ചിൽകൂടു മാത്രമാം ഞാനെന്നൊരുണ്മ,ഹാ !
ദുർബ്ബലമായൊരണക്കെട്ടിന്നുള്ളിലൊ-
തുങ്ങാൻ മടിക്കും  ജലമാണ് ഓർമ്മകൾ

തൊട്ടടുത്തെത്തും നിമിഷമെൻ, ഭാവിയ-
തൊട്ടുമാറിയാതെ നട്ടം തിരിയുവോൻ
സ്വന്തം പുറഭാഗം കണ്ടിട്ടില്ലിതു വരെ
എങ്കിലും തിരയുന്നു നക്ഷത്രരാശികൾ !

ഒന്നുമേ ശാശ്വതമല്ലെന്നറിവിന്റെ
മുറിവേറ്റു പിടയുന്ന ജ്ഞാനി ഞാനായിടാം
ഒന്നും കരുതാതെ വന്നു,ഞാൻ പോകുമ്പോൾ
കൂട്ടിനു, കാണാത്ത കർമ്മത്തിൻ ഭാണ്ഡങ്ങൾ

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

വരുന്നമ്മേ...ചാപിള്ളയായ്

കുഞ്ഞേ പിറക്കുക..
ഈ ഈറ്റുനോവറിയുക
നിനക്കായ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടിടനെഞ്ചിൽ
സ്നേഹം ചുരത്തുന്നൊരു കാരുണ്യക്കടൽ
അലിവിന്റെ അമ്മിഞ്ഞപ്പാലിനോടൊപ്പം
അറിവിന്റെ തേൻക്കുടങ്ങളും..
വസന്തത്തിന്റെ പൊൻ ചിറകുകൾ
നിനക്കായ് പൊഴിക്കുന്നു
സ്നേഹത്തിന്റെ മൃദുതൂവലുകൾ
സ്വപ്നങ്ങളുടെ ഏദന്‍നിലാവുകളിൽ
മധുരം പെയ്യാൻ
ആ പൂ പാദങ്ങൾ വന്നില്ലെങ്കിൽ
ഈ ജന്മം നിഷ്ഫലം !

അമ്മേ..
കരുണ വറ്റിയ നരച്ച തീരങ്ങളിൽ
ചിതലരിച്ച നീതിബോധങ്ങൾക്കു കീഴെ
ഇരുൾവനങ്ങളിലെ നിഴൽനൃത്തങ്ങൾക്കു നടുവിലെ
പച്ചമാംസ ഭോഗക്കൊതികൾക്കു
ചവച്ചിറക്കി ഏമ്പക്കം വിടാനാണോ
ഞാൻ വരേണ്ടത് ..?!
അഴലിന്റെ ആകാശശൂന്യതകളിൽ
നോവിന്റെ ആഴമളക്കാൻ വിധക്കപ്പെട്ട
(അ)ശുഭ ഗ്രഹങ്ങൾ -പെണ്‍ജന്മങ്ങൾ..
നിദ്രയിലായ നീതിശാസ്ത്ര പുസ്തകത്തിലേയ്ക്കു
ഇറ്റിറ്റു വീഴുന്ന
അമ്മയുടെ ചുടുകണ്ണീരിനു മുന്നിലും
സുരക്ഷിതയല്ലല്ലോ ഞാൻ..
അതു കൊണ്ടു..വരുന്നമ്മേ
വെറും ചാപിള്ളയായ്..!

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

മകളേ..സൂക്ഷിക്കുക

മകളേ..ജാഗരൂകയാവുക..
പിന്തുടരുന്ന ചുവന്ന കണ്ണുകളെ സൂക്ഷിക്കുക
നഗ്നത വടിച്ചെടുത്തു പച്ചനോട്ടാക്കി മാറ്റുന്ന
ലഹരിദേവന്റെ വൈറസ്ബാധകളെ കരുതുക
ഇളം മാംസത്തിന്റെ രുചിയറിഞ്ഞ
വെളുത്ത തലച്ചോറിനുള്ളിലെ
കറുത്ത ഭൂതങ്ങൾക്കു
ദീപസ്തംഭമാകാതിരിക്കുക
മകളേ..ചുവടുകൾ കരുതലോടെ വേണം!
കണ്ണുകൾക്കു ഗോചരമല്ലാത്ത വിഷബോംബുകൾ
പൊട്ടിത്തെറിയും കാത്തു കിടക്കുന്നുണ്ട്..
മുന്നിൽ വരുന്ന വെപ്പുചിരികളൊക്കെ
വിഷപ്പാമ്പുകളുടെ മാളങ്ങളെന്നറിയുക..
ഇറച്ചിയുടെ വിപണിമൂല്യമാണ്
കശാപ്പുകാരന്റെ  ഉന്നമെന്നറിയാതെ
ദുരന്തങ്ങളെ പെറ്റുകൂട്ടാതിരിക്കുക
മകളേ..ഞാൻ പഴഞ്ചൻ
എങ്കിലും,ശത്രുക്കൾ പതിയിരിക്കുന്ന
കടവുകളറിയുന്ന മുതുമാൻ ...

2015, ഫെബ്രുവരി 8, ഞായറാഴ്‌ച

ചിത്രങ്ങൾ പറയാതെ പോകുന്നത്

നിലം പൊത്താറായ കൂട്ടിൽ
ശൂന്യതയിലേയ്ക്കു വാ പിളർത്തി
കുഞ്ഞു വിശപ്പുകൾ ..
അവയുടെ ശൂന്യമായ ആമാശയങ്ങൾക്കു
തള്ളക്കിളിയോടു മാത്രം സംവദിക്കാനാവുന്ന
ഒരു പ്രാക്തനഭാഷയുണ്ട്
ചിത്രങ്ങളിലൊന്നും പതിയാത്ത ഭാഷ!

മൊണാലിസയുടെ
ഹൃദയാന്തരാളത്തിലെ ഗഹനശൂന്യതയിൽ
ഉറഞ്ഞു പോയ ജീർണ്ണിച്ച ശവക്കല്ലറകളിലെ
ഉറക്കു കുത്തിയ സ്വപ്നജഡങ്ങളെ കുറിച്ചും
അവരുടെ കണ്‍കളിലെ
വറുതിയുടെ കനൽപെയ്ത്തുകളെ കുറിച്ചും
ചിത്രം പറഞ്ഞു തരുന്നില്ല..

ചിത്രങ്ങളങ്ങിനെയാണ്
ഒരു മുഹൂർത്തത്തിലെ
നിശ്ചലഭാവത്തോടു മാത്രം കൂറുപുലർത്തുന്നവ!
മരിച്ച ഭാവത്തിൽ നിന്നും
ശുഭാശുഭങ്ങളുടെ ജന്മപത്രിക
നെയ്യുന്നു ലോകം..
ചിത്രങ്ങൾ പറയാതെ പോകുന്നത്
ലോകം കാണാതെ പോകുന്നു
കാഴ്ചവട്ടങ്ങളിൽ മാത്രം അടയിരിക്കുക
എന്നത് കണ്ണിന്റെ പരിമിതിയാണ്
നോട്ടങ്ങൾ ഹൃദയങ്ങളിലേയ്ക്കെത്താതെ
പോകുന്നതും അതു കൊണ്ടാകാം..

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

മണ്ണിലെ ശാപങ്ങൾ

മജ്ജയൂറ്റിക്കുടിച്ചു വളർന്ന മക്കൾ
ചിറകു മുളച്ചപ്പോൾ
നിന്നെയുപേക്ഷിച്ചു
സുഖാലസ്യത്തിലേയ്ക്കു പറന്നകലുന്നത്..

നിന്റെ പുരുഷായുസ്സിന്റെ തപ്തമേനിയിൽ
വിരിഞ്ഞ വിയർപ്പുതുള്ളികൾ
നക്കിക്കുടിച്ചു തടിച്ചുകൊഴുത്ത ഭരണാധികാരി
ഒരിക്കലും നിന്നെ അറിയാതെ പോകുന്നത്..

പിച്ച വെച്ച മണ്ണിൽ,
സന്തോഷ,സന്താപങ്ങളനുഭവിച്ചു
ഉണ്ടുറങ്ങിയ മണ്ണിൽ
സംശയമുനകളേറ്റു  നിന്റെ ഹൃദ്രക്തം പൊടിയുന്നത്..