കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഡിസംബർ 25, വ്യാഴാഴ്‌ച

മാടമ്പികളുടെ നാട്


മാടമ്പികൾ വാഴും നാട്ടിലെനിക്കൊരു
മാടപ്രാവിൻ മനമെന്തിനു തന്നു നീ ?
തീറ്റുവാനായിട്ടീ  ദുഷ്ടജന്മങ്ങളെ
തീറെഴുതിപ്പോയെൻ കഷ്ടജന്മം പ്രഭോ !

കുന്നും വിഴുങ്ങിവർ കാടും വിഴുങ്ങിവർ
കാട്ടാറിൻ ചോര കുടിച്ചു മദിച്ചിവർ
പാഴാക്കി പാടങ്ങൾ നാശാക്കി നാടുകൾ
പാവങ്ങളെയിട്ടിട്ടെന്നും കറക്കുന്നു

നിയമം പടക്കുന്നിവർക്കായിവരെന്നും
നീതിതൻ ദേവത നിദ്രയെ പൂകുന്നു
ബുദ്ധിയില്ലാത്തൊരു ബുദ്ധിജീവിക്കൂട്ടം
അധികാരഗർവ്വിൻ കുഴലൂതിയാർക്കുന്നു

ചന്ദ്രനിൽപോയാലും ചൊവ്വയിൽപോയാലും
'പട്ടിണിക്കൂട്ടം'കടങ്കഥയാകുമോ ?
പട്ടിണിയില്ലെന്നു നാക്കു വളക്കുമ്പോൾ
'വിൻഡോ ഗ്ലാസ്സൊന്നു' തുറന്നിട്ടുനോക്കണം

ദുഷ്ടന്മാരെ പനപോലെ വളർത്തുകിൽ
കഷ്ടത്തിലായിടുമീ തുച്ഛജന്മങ്ങൾ
അഷ്ടിക്കില്ലാ വക തുഷ്ടിക്കില്ലാ വക
ലജ്ജിക്കയെങ്കിലും ചെയ്യുക നാടേ നീ !

----------------------------------------------------
പത്രവാർത്ത:65 സമ്പന്നർ
(മാറി മാറി വരുന്ന ഭരണങ്ങളെയിട്ടു അമ്മാനമാടുന്നവർ)
നികുതി കൊടുത്താൽ 9 കോടിയുടെ പട്ടിണി മാറ്റാം 

2014, ഡിസംബർ 16, ചൊവ്വാഴ്ച

ശ്മശാനത്തിലെ ദൃശ്യങ്ങൾ

ദൃശ്യം ഒന്ന്

ആർത്തി മൂത്തു അന്ധത ബാധിച്ച
കൊടിയ ചെന്നായവിശപ്പുകൾ
കടിച്ചു ചവച്ചു തുപ്പിയതാണീ
വർണ്ണച്ചിറകുകളുള്ള കുഞ്ഞുടൽസ്വപ്നങ്ങൾ.
ഇന്നവൾക്കു കൂട്ടിനായുണ്ട് ഇരുട്ടും
ചില്ലകളിലൊന്നും ഇടം കിട്ടാതെ അലയുന്ന
കുഞ്ഞുകാറ്റിന്റെ നേർത്ത തേങ്ങലും
കിനാക്കൾക്കു ഇടമില്ലാത്തൊരു കൊച്ചു കല്ലറയും

ദൃശ്യം രണ്ട്

നല്ല കാലത്തു തന്നെ
നല്ല പാതി യാത്രയായപ്പോൾ
ജീവിത സുഖങ്ങൾക്കു അവധി കൊടുത്തു
എന്നേക്കുമായി .
വേർപ്പിന്റെയുപ്പിൽ വിരിഞ്ഞിറങ്ങിയ
മക്കൾക്കു ചിറകു മുളച്ചപ്പോൾ
അയാൾക്കു ഇടം കിട്ടിയത് തെരുവിൽ .
ഒടുവിൽ,പൊരുതി തോറ്റവരെ
ശയ്യ വിരിച്ചു കാത്തിരിക്കുന്ന പച്ചമണ്ണിൽ .
കുഴിമാടത്തിന്നരികിലുള്ള കുറ്റിച്ചെടി
വിശറിയാക്കി കൊണ്ടൊരു കാറ്റ്
അയാൾക്കു മേൽ വീശിക്കൊണ്ടിരുന്നു

ദൃശ്യം മൂന്ന്

അമ്മിഞ്ഞപ്പാൽ മണത്തിൽ
അവൻ കൈകാലിട്ടടിച്ചപ്പോൾ
ആർക്കോ വേണ്ടി ആരുടെയോ കത്തിമുനയിൽ
ഒടുങ്ങിയതാണ് അച്ഛന്റെ ജന്മം.
നല്ല യൗവനമൊക്കെ
കണ്ടവന്റെ പറമ്പിലും പാടത്തും അടുക്കളയിലുമൊക്കെ
പെയ്തു തീർത്തു അമ്മ.
പഠിപ്പും പത്രാസും
ഭാര്യയും മക്കളുമൊക്കെയായപ്പോൾ
അമ്മയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന മകൻ
നന്ദികേടിലേയ്ക്കു പടിയിറങ്ങി .
ഭിക്ഷപ്പാത്രത്തിനും
ഊട്ടിയുറക്കാനാവില്ല എന്നായപ്പോൾ
അവർക്കും ശയ്യയൊരുക്കി മണ്ണ് .
മുറിവേറ്റ ആത്മാവിന്റെ അപദാനങ്ങൾ
വാഴ്ത്തികൊണ്ടിരുന്നു
കാറ്റിന്റെ മൃദുമർമ്മരം .

2014, ഡിസംബർ 13, ശനിയാഴ്‌ച

യന്ത്രം


    
കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു യന്ത്രം വാങ്ങി -
പൊന്നി തീത്തത് .
കടലോളം കണ്ണീ ചൊരിഞ്ഞു
അതൊരു സ്വഗ്ഗം തീത്തു
അവനു വേണ്ടി .
കുന്നോളം നന്ദി കൊടുക്കാനുണ്ടായിട്ടും
കുന്നിക്കുരുവോളം കൊടുക്കാതെ
അവനതിനെ ശപിച്ചു കൊണ്ടേയിരുന്നു ..


         

നരച്ച കാലത്തിലെ വറുതിക്കാഴ്ചകൾ


രണാങ്കണം  ശൂന്യം
രണഭേരികൾ നിലച്ചുവോ !
ചോര കുടിച്ചു ചീർത്ത മണ്ണിനെ
ഇല പൊഴിച്ച ശിശിരത്തിലേയ്ക്കു
വിവർത്തനം ചെയ്യുന്നു
അറുതിയില്ലാത്ത വറുതിയെ
നെഞ്ചേറ്റിയ നരച്ച കാലം .
കരിഞ്ഞ കിനാക്കളുടെ
കണ്ണാടിദൃശ്യങ്ങൾ
ഉണക്കമരങ്ങളിൽ ഉയിരും തേടിയുറങ്ങുന്നു.
തൊണ്ടയിൽ പതയുന്ന
ജീവന്റെ അവസാന തുള്ളിയും കാത്തു
വേതാളമണ്ണിലൂടെ ഇഴയുന്നു
ഭൂമിയിലെ ദൈവപ്രതിനിധി .
ആളൊഴിഞ്ഞിട്ടും ആരവമൊടുങ്ങിയിട്ടും
തൊട്ടടുത്ത കുറ്റിക്കാട്ടിൽ
വക്രബുദ്ധികളുടെ ദംഷ്ട്രങ്ങൾ നീണ്ടു വരുന്നു .
വളഞ്ഞ കൊക്കും കൂർത്ത നഖങ്ങളുമായി
അസ്ഥിപഞ്ജരങ്ങൾക്കു മുകളിൽ വട്ടമിടുന്നു
നരഭോജിക്കണ്ണുകൾ.
ശിശിര ജഡത്തിൽ ചവിട്ടി
വസന്തസമൃദ്ധികൾ വരുമായിരിക്കും!
ചില കണ്ണുകൾക്ക്‌
അവ അഗോചരമായിരിക്കും ..

2014, ഡിസംബർ 10, ബുധനാഴ്‌ച

കടം കൊണ്ട തലച്ചോറുകളോട് ...

ആത്മ സംസ്കരണത്തിനു 
വെള്ളച്ചിറകുകൾ വിരിച്ചിറങ്ങിയ 
മഹിത മതചിന്തകൾ 
ആത്മ ശുദ്ധിയില്ലാത്തവന്റെ 
അണിയറത്തടങ്കലിൽ 
പഴി കേട്ടുറങ്ങുന്നു.

അരങ്ങിൽ രുധിരോത്സവം നടത്തുന്നു 
ത്രിശൂലങ്ങളും കുരിശുകളും ചന്ദ്രക്കലകളും 
ചുമലിലേന്തിയ കോലങ്ങളുടെ 
ശൂന്യ ഗോത്രജന്യ സംസ്കൃതികൾ .

ശിലായുഗ ഗോത്ര രീതികൾ 
ചവച്ചു തുപ്പുന്ന പച്ച മാംസത്തിനു 
മതത്തിന്റെ ആത്മീയരുചിയെന്നു 
പഠിച്ചു വെച്ച കടം കൊണ്ട തലച്ചോറുകളേ ..
മതാന്ധത 
മതത്തിന്റെതല്ല 
മതനിന്ദകരുടെതാണ് 
-----------------------------------------------------------
വ്യക്തികളുടെ ചെയ്തികൾ അവരവരുടെ മതത്തിന്റെ 
കണക്കിൽ വരവു വെക്കുന്ന(ഇവിടെയും വിവേചനം ഉണ്ട്)
നവ മാധ്യമ സംസകാരത്തോടുള്ള പുച്ഛം .

2014, ഡിസംബർ 6, ശനിയാഴ്‌ച

കുതിപ്പുകൾക്കൊടുവിൽ

പറന്നു പോയ ഇന്നലെകളുടെ 
വീണുപോയ തൂവലുകളാം ഓർമ്മകളും ചൂടി 
പ്രചണ്ഡവാതത്തിലും കെടാതെയുണ്മയെ 
കത്തിച്ചു നിർത്തുമീ  ജൈവവിളക്കും പേറി 
കിതപ്പുകൾ മറന്നൊരു കുതിപ്പാണിത് 

മഞ്ഞിൽപുതഞ്ഞ ഇരുൾവഴികളിൽ തപ്പിത്തടഞ്ഞു,
ദേഹത്തെ ദേഹിയിൽ നിന്നും ഇറുത്തു മാറ്റാൻ 
ഒളിവിരുതുകൾ നെയ്ത വലക്കെണികളിൽ വീഴാത,
ചണ്ഡവാതങ്ങളിൽ തകരാതെ, 
മരണാഗ്നിവർഷങ്ങളിൽ പതറാതെ 
ഇത്തിരി ജീവനും കൊക്കിൽ വെച്ചൊരോട്ടമാണിത് 

രണാങ്കണത്തിൽ നിലനിൽപ്പിനായൊരു 
പോരാട്ടം മാത്രമാണീ ജീവിതം 

ഓർമ്മകളുടെ മങ്ങിയ ചൂട്ടും മിന്നിച്ചു 
നാളിത്രയും കാത്തു പോന്നൊരീ ജീവൻ 
ഒടുവിൽ,നിന്റെ കൈകളിൽ ഭദ്രമാകുന്നു...

2014, ഡിസംബർ 2, ചൊവ്വാഴ്ച

തണൽ കിട്ടാത്ത തണൽമരങ്ങൾ

ചില തണൽമരങ്ങളുണ്ട് 
വേർപ്പിന്റെയുപ്പിൽ കിളിർത്തു 
കണ്ണീർനനവിൽ തഴച്ചു വളരുന്നവ.
ഓർമ്മകളുടെ പൂമുഖ പടിയിൽ നിന്നും 
ഇന്ധനം സ്വീകരിച്ചു 
ഉഷ്ണശൈത്യങ്ങളെ ആട്ടിയകററി 
ഏതു ഊഷരഭൂവിലും വേരോടുന്നവ.
സ്ഥലദേശങ്ങൾക്കപ്പുറത്തേയ്ക്കു 
ചില്ലകൾ പടർത്തി 
സാന്ത്വനത്തണലായി മാറുന്നവ. 
സ്നേഹപ്പൂക്കൾ പൊഴിച്ചു 
ഊഷ്മളബന്ധങ്ങളെ താലോലിക്കുന്നവ 

സുഖാലസ്യത്തണലുകളിൽ മയങ്ങുന്നവർ 
മരത്തിന്റെ മരതകസ്വപ്‌നങ്ങൾ അറിയാറില്ല 
അതിന്റെ,വിഷാദ മൃദുമർമ്മരങ്ങൾ കേൾക്കാറില്ല 
ദ്രവിച്ച വേരുകളുടെ 
മരവിച്ച ഞരമ്പുകളിലെ 
പുഴുക്കുനീറ്റലിനെ കുറിച്ചോർക്കാറില്ല 

ഒടുവിലൊരു നാൾ 
എല്ലാവർക്കും കേൾക്കാവുന്ന നിലവിളിയോടെ 
മരം മണ്ണിലേയ്ക്ക്...
അതവശേഷിപ്പിച്ച വലിയ ശൂന്യത 
പൊരിവെയിലായി മാറുമ്പോൾ 
ചിലർ അസ്വസ്ഥരാകുന്നു 

അപ്പോൾ മാത്രം 
അപ്പോൾ മാത്രം അവർ 
സ്വയം തണലു തേടാതെ
തണലേകിയ മരങ്ങളെക്കുറിച്ചോർക്കും 

ഒരു തണൽ നഷ്ടപ്പെടുമ്പോൾ 
ഒരു രാജ്യം തന്നെ നഷ്ടപ്പെടുന്നവരുണ്ട്‌ !
വേറെ ചിലർക്കു നഷ്ടം
ഒരു ലോകം തന്നെയായിരിക്കും!!