കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

നുറുങ്ങുവെട്ടങ്ങൾ


കുന്നോളം തീ ഉള്ളിലേറ്റിയവനോടല്ല                                  
കടുകോളം തീ പുറത്തേറ്റിയവനോടാണ് 
ക്യാമറക്കണ്ണുകൾക്കു പ്രണയം

------------------------------------------------
നായകനാണെന്നായിരുന്നു വെപ്പ് 
സ്വന്തത്തെ കാണുന്ന  പ്രേക്ഷകനാണിപ്പോൾ                     
കൈയ്യടിക്കാനും കൂവാനും മറന്നു .....
--------------------------------------------------

നിലാവുറങ്ങാത്ത മനസ്സ് 
പകൽപ്പിറവി സ്വപ്നം കാണുന്നു 
രാത്രി 

--------------------------------------------------

കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു 'യന്ത്രം'വാങ്ങി-
പൊന്നിൽ തീർത്തത്

--------------------------------------------------

ആയുധമില്ലാതെ
പോരാടേണ്ടി വന്നവന്റെ കഥയുംപറഞ്ഞു
രുധിരപാനം നടത്തുന്നതിനിടെ ഈച്ചകൾ 

--------------------------------------------------
'മതിമുഖി' എന്നവൻ 
മോന്തയ്ക്കൊന്നു കൊടുത്തവൾ 
മതി മതി-അപമാനിക്കുന്നോ ?

--------------------------------------------------

പാമ്പ് 
പടമഴിച്ചു വനനിഗൂഢതകളിലേയ്ക്കു മറഞ്ഞപ്പോൾ
പടവും ചുമലിലേന്തി പുളിയുറുമ്പുകൾ

--------------------------------------------------

കാത്തിരിപ്പുണ്ടു ശ്മശാനത്തിൽ 
ശവത്തെ കുഴിയിലേക്കെടുക്കുന്നതും കാത്തു 
പുഴുക്കൾ 
--------------------------------------------------

വറ്റിവരണ്ട വേനൽപാടങ്ങളിലേക്കു നീയൊരു 
ഇടവപ്പാതിയായ് പെയ്തിറങ്ങുന്നതും കാത്തു 
മോഹങ്ങൾ 

--------------------------------------------------
കടലാണെന്റെ ലക്‌ഷ്യം 
മരുഭൂവഴികളിലൂടൊഴുകുന്നതെൻ 
നിയോഗം 

--------------------------------------------------
കീഴടക്കിയ രാജ്യത്തേക്കാൾ
കീഴടക്കാനുള്ള രാജ്യമാണ്
ചക്രവർത്തിക്ക് ഇഷ്ടവും,കൌതുകവും

--------------------------------------------------
സമ്പൽ സമൃദ്ധിതന്നാകാശവീഥിയിൽ
പാറിപ്പറക്കുമ്പോൾ കാണാതെ പോകുന്ന
ധരണിതൻ കരളിന്റെ കുളിരാണ് സൗന്ദര്യം 

--------------------------------------------------
മറവി തന്നാഴിയിൽ മുങ്ങിടുന്നേര-
മണയും സ്മൃതിവിളക്കിന്നലെകൾ
കെട്ടവിളക്കിൻ നിലവിളിയിന്നുകൾ
ഒരുനാളും കത്താവിളക്കാണ് നാളെകൾ

--------------------------------------------------

നീയെന്ന തംബുരു മീട്ടാതെ പോയൊരു
ഗാനമായെന്നും കഴിഞ്ഞിടാം ഞാൻ
എന്തിന്നപശ്രുതിയായിപ്പിറന്നുക്കൊ-
ണ്ടേറെ വെറുപ്പുഞാനേറ്റീടണം

--------------------------------------------------

ഓർമ്മകൾ പൂക്കുന്നൊരീമാവിൻ ചോട്ടിൽ
തിരയട്ടേ പൊയ്പ്പോയ മധുരക്കിനാക്കൾ
വെറുതെ,യെന്നറിവിൻ മുറിവുമായ്‌ ഞാൻ

--------------------------------------------------

പാടാത്ത പാട്ടിൻ ജനിക്കാത്ത നാദത്തെ
വാടാത്ത പൂവിൻ നെഞ്ചിലൊളിപ്പിച്ചു
സ്മൃതികളിൽ മധുരമായൊഴുകിടാം ഞാൻ !    

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

ശവഗന്ധമന്ത്രങ്ങൾ


ജീവനിൽ അർബുദമായ് പടർന്നു കയറി,
ഉച്ഛ്വാസനിശ്വാസങ്ങൾക്കിടയിലെ 
ചെറുനിമേഷങ്ങൾ പെറുക്കിയൊതുക്കി 
ആയുസ്സിന്റെ ജന്മപത്രിക നെയ്തു,
വാഴ്‌വിന്റെ നിരർത്ഥകതയെ തുറന്നു കാട്ടി നീ...
ശര ലക്ഷ്യത്തിനു മുന്നിൽ മതിമറന്നാടിയ എന്റെ 
പച്ചബോധത്തെ പൊതിഞ്ഞ മേഘമാറാപ്പിൽ 
പൊള്ളുന്ന അറിവിന്റെ ആലക്തിക പെരുമ്പറയായി 
നീ പകർന്നാടിയിട്ടും,അറിയാതെ പോയതെന്തേ ഞാൻ ?
പിന്നിട്ട ശത ദൂരങ്ങൾ മുങ്ങിപ്പോയ സ്വപ്നനൗകയെന്നും 
ഉയർത്തി കൊണ്ടിരിക്കുന്ന പുതുസ്വപ്നമാളികകൾ 
ക്ഷണപ്രഭയുടെ മായിക മേനിയിലെന്നുമറിയാത്ത 
വേട്ടാളവിഷം മയക്കിയ പുഴുജന്മമാണു ഞാൻ..
നീണ്ട രാത്രിയെ ഉറക്കി ചുരുട്ടി ചെറുതാക്കി 
വെളുത്ത പകലിനെ പാപത്തിൽ കുഴച്ചു കറുപ്പിച്ചു 
കാൽകീഴിൽ പിടഞ്ഞമർന്നു ഇല്ലാതായവന്റെ 
പട്ടടച്ചാരം കൊണ്ടെഴുതി ഞാൻ 
നിലനില്പ്പിന്റെ പുതു ശവഗന്ധമന്ത്രങ്ങൾ.
ആത്മ വറുതിയുടെ കനൽകാറ്റേറ്റു പിടയുമ്പോൾ 
ബൗദ്ധിക വെളിപാടുകളുടെ നിഴൽവെളിച്ചവുമായി 
നീ ഉണ്ടായിരുന്നു;ഞാനൊരു വിഡ്ഢി !

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

മഹാകവി


നുറുങ്ങ്


നുറുങ്ങ്


2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ഇനിയും അസ്തമിച്ചിട്ടില്ലാത്ത പ്രത്യാശകള്‍

മുഹബ്ബത്തിന്റെ
മൊഞ്ചുള്ള ഇസല്‍പ്പൂക്കള്‍ വിരിയിച്ച്,
ആര്‍ദ്രനോട്ടങ്ങള്‍ കൊണ്ട്
ഇരുമ്പിനെ  കരിമ്പാക്കുന്ന
ഇന്റെ താരുണ്യത്തേയും
കാറ്റും കാറ്റാടിയും തിരിച്ചറിയാത്ത
ഓന്റെ കുഞ്ഞു പ്രായത്തേം തനിച്ചാക്കി
വേറെ  സൊഖം തേടി പോയി
ഓന്റെ ബാപ്പ


അന്നന്നെ
മോഹങ്ങളെ കബറടക്കി
കള്ളിച്ചെടി പോലും നാട്ടാതെ
കാലച്ചുഴീലേയ്ക്ക് എടുത്തു ചാടി

കുഞ്ഞീദ് ഹാജീന്റെ
അടുക്കളേലും പറമ്പേലും
ജന്മം എരിച്ചു തീർത്തത്
ഓന്റെ പഠിപ്പിനും പത്രാസിനും വേണ്ടി

വറുതീന്റെ വേനൽനിശ്വാസങ്ങളിൽ
കിനാവിന്റെ വെറക് കത്തിച്ചു
കണ്ണീരുപ്പു ചേർത്തു
ചക്കരപ്പായാസം ഇണ്ടാക്കി
ഓനെ കുടിപ്പിച്ചു
മാറി നിന്നു കരഞ്ഞത്
ഓൻ കണ്ടിട്ടുണ്ടാവില്ല

ഒരു പെണ്‍ജന്മമാണ്
ഓനു വേണ്ടി
പെയ്തു തീർന്നത് ...

...ന്നാലും
ഈ വൃദ്ധസദനത്തിന്റെ
നാലു ചുവരുകൾക്കുള്ളിൽ
ശ്വാസം മുട്ടി പിടയുമ്പോൾ
തിമിരക്കണ്ണുകളില്‍
പ്രത്യാശയുടെ  ചെറുനാളം-
ഇന്നോ നാളെയോ
ഓൻ വരായിരിക്കും
ഈ ഉമ്മാനേം കൂട്ടി കൊണ്ടോവാൻ ..


2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കിസ്സകളാകുന്ന ഇസങ്ങൾ

ഉറങ്ങുന്നവരിൽ ചിലരെ 
ഉണർത്താൻ കഴിയാത്തതു 
മരിച്ചവരായതു കൊണ്ടാകണം 
ഇരുട്ടിനെ 
പ്രണയിക്കുന്നതു കൊണ്ടാകണം 
വെളിച്ചത്തെ ചിലർ വെറുക്കുന്നത് 
സത്യം തഴച്ചു വളരുന്നതു 
കാഴ്ചവട്ടങ്ങൾക്കു പുറത്താണെങ്കിലും,
അതിനുള്ളിലെ നുണകൾക്കു 
മുകളിൽ അടയിരുന്നു,
തെന്നി നീങ്ങുന്ന 
കാലക്കണ്ണാടിയിലേയ്ക്കു നോക്കി 
മുഖം മിനുക്കാറുണ്ട് ചിലർ 
ചില നുണവൃക്ഷങ്ങൾ 
കാലക്കാറ്റിനെ 
കുറച്ചെങ്കിലും അതിജീവിക്കുന്നതു 
സത്യവിത്തിൽ 
കുരുത്തതു കൊണ്ടാകണം 
സത്യാടിത്തറയില്ലാത്ത 
ഇസങ്ങളായിരിക്കണം 
കിസ്സകളായി മാറി 
ചിതൽഭക്ഷണമായി തീരുന്നത്..

2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

മണങ്ങളുടെ അടച്ച പുസ്തകം

അമ്മിഞ്ഞ മണത്തിൽ 
കൈകാലിട്ടടിച്ചത് 
പശുപ്പാൽ മണത്തിൽ 
പിച്ച വെച്ചത് 
വെറ്റില മണത്തിൽ 
കഥകളുടെ മാന്ത്രികലോകത്തിലേയ്ക്കു 
നടന്നു പോയത് 
കണ്ണിമാങ്ങാ മണത്തിൽ 
നിഷ്കളങ്കതയുടെ 
കനവപ്പം ചുട്ടത് 
പനിനീർ മണത്തിൽ 
സ്വപ്നത്തിരമാലകൾ കൊണ്ടു 
ഊഞ്ഞാൽ കെട്ടിയത് 
മുല്ലപ്പൂ മണത്തിൽ 
മണിയറയിൽ 
മധുരം പെയ്തത് 
എല്ലാം 
ഇനിയൊരിക്കലും തുറക്കാനാകാത്ത 
മണങ്ങളുടെ 
ഓർമ്മപുസ്തകത്തിലെ 
ജീവനുള്ള അദ്ധ്യായങ്ങൾ ...
മുന്നോട്ടു കുതിക്കുന്ന വാഹനത്തിന്റെ 
പിന്നോട്ടു പായുന്ന ലതാദികൾ-
ഓർമ്മയുടെ മണങ്ങൾ ..
ഇപ്പോൾ 
അന്യതാ ബോധത്തിന്റെ 
പുഴുക്കു മണമാണ് 
അലയുന്ന കാറ്റിലെങ്ങും 
മുന്നിൽ തുറക്കുന്നു 
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത 
മണത്തിന്റെ പുതുവഴികൾ 

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

യന്ത്രപ്പക്ഷി

യന്ത്രപ്പക്ഷി 
ഇരമ്പിപ്പാഞ്ഞു കൊണ്ടിരിക്കുന്നു 
അനന്ത ശൂന്യതയിലൂടെ...
രണ്ടു മാന്ത്രിക എലികൾ-
കറുപ്പും വെളുപ്പും 
അതിനെ കരണ്ടു തിന്നു കൊണ്ടിരിക്കുന്നു 
തീ-അതിനെ                                                                           
നക്കിത്തുടച്ചു കൊണ്ടിരിക്കുന്നു 
മേഘ പ്രതിരോധങ്ങൾ 
മാർഗ്ഗ വിഘ്നങ്ങളാകുമ്പോൾ 
ഉയർന്നും താഴ്ന്നും ചെരിഞ്ഞും 
കുതിപ്പുകൾക്കിടയിൽ 
കിതപ്പുകൾ മറച്ചു വെച്ചു 
അതു  മുന്നോട്ട്...മുന്നോട്ട് ...
യാത്രികർ 
ആഘോഷത്തിലാണ് 
അവരൊന്നുമറിയുന്നില്ല !
അന്ത്യമുണ്ടാകാതിരിക്കില്ല 
പ്രാണൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള 
കനൽ നൃത്തങ്ങൾക്ക് 

2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

സുകൃതികൾ

സജലമീ കണ്‍കൾ 
തുടയ്ക്കുവാനാകില്ല 
കരുണ വറ്റി കര-
ളിരുൾ മൂടിയോർക്കൊന്നും 

ഇക്കണ്ണിലിഴയുന്നൊ-
രീ ദയനീയത 
ആവില്ലൊരു തൂലിക-
യ്ക്കും പകർത്തുവാൻ 

വാക്കുകൾ പെറ്റു 
പെരുകുന്ന വ്യാഖ്യാന-
ങ്ങൾക്കൊന്നുമാകില്ലി-
തിനെ വർണ്ണിക്കുവാൻ 

ചിതൽ കാർന്നു തിന്നുന്നോ-
രിത്തിരിയോർമ്മക-
ളാണു നാമെന്നതോ 
ദുഃഖ സത്യം 

കരളിലെയിരുളിലൊരു 
കൊച്ചു  നെയ്ത്തിരി 
വെട്ടം തെളിച്ചോരേ...
നിങ്ങൾ സുകൃതികൾ 

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

രക്തമഹോത്സവങ്ങൾ

പണ്ടത്തെ ഗുരുവിനു 
ദക്ഷിണ പെരുവിരലെങ്കിൽ 
ഇന്നത്തെ ഗുരുവിനു വേണ്ടതു 
നമ്മുടെ ഉണ്മ.
ഇന്ന് 
ഇ-ലോകത്തിന്റെ 
ഇര മാത്രമാണ് 
ഈ ലോകം. 
യന്ത്ര മനുഷ്യോത്പാദനത്തിൽ 
മത്സരത്തിലാണ് 
വ്യവസായശാലകൾ.
കരുണ കടന്നു വരുന്ന കരളും 
സ്നേഹം ശ്രുതി മീട്ടുന്ന മനസ്സും 
ലോഹശരീരത്തിനു അന്യം .
സ്നേഹം ചാരമാകുമ്പോൾ 
ഉയരുന്ന അന്യതാബോധത്തിന്റെ 
പുഴുക്കുഗന്ധമാണ് 
കുളിരണിയിക്കാതെ കടന്നു പോകുന്ന 
ഉപ്പുകാറ്റിലെങ്ങും.
അകലെ നിന്നും കേൾക്കുന്നത് 
കരുണ പടിയിറങ്ങി പോയ 
കാടൻ മനസ്സുകളുടെ 
രക്തമഹോത്സവങ്ങൾ ...

2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

നില്പു സമരം

ഹേയ് വാമനാ ..
എന്റെ നിഷ്കളങ്കതയുടെ 
ശാദ്വല തീരത്തിലേയ്ക്കു 
കപട സ്നേഹത്തിന്റെ 
വിഷവേരുകളിറക്കി കൊണ്ടായിരുന്നു 
നിന്റെ അധിനിവേശം .
മണ്ണും മാനവും കവർന്നെടുത്തു 
ചതിയുടെ പാതാളത്തിലേയ്ക്കെന്നെ 
ചവിട്ടി താഴ്ത്തുമ്പോൾ 
അറിഞ്ഞിരുന്നില്ല നീ
ചതിയുടെ ചരിത്രം 
നാലാളെ അറിയിക്കാൻ 
ഞാനെത്തുമെന്ന് ;
ഒരു നില്പുസമരവുമായി 

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

ആത്മഹത്യ ചെയ്തതു ഞാനായിരുന്നു


കരൾക്കൂട്ടിലിട്ടു താരാട്ടി 
കാലങ്ങളോളം പോറ്റി വളർത്തി 
എന്നിട്ടും 
എന്റെ പേരെഴുതി വെച്ചായിരുന്നു 
കിനാക്കളുടെ കൂട്ടആത്മഹത്യ  !
ശവമടക്കം 
കഴിഞ്ഞന്നു മുതലാണ്‌ 
 ഉറക്കമെന്റെ ശത്രുവായത് .
മനസ്സിന്റെ പുറമ്പോക്കിൽ 
സ്വപ്നങ്ങളുടെ ശ്മശാനഭൂവിൽ 
ഗതി കിട്ടാത്ത ആത്മാക്കളുടെ 
നിലയ്ക്കാത്ത തേങ്ങലുകൾ 
ചോദ്യശരങ്ങളായി 
നിറംമങ്ങിയ ഇന്നിന്റെ വഴികളിൽ .
ഇപ്പോൾ 
ഉണ്മയുടെ പ്രതിക്കൂട്ടിലാണ് ഞാൻ 
ആത്മഹത്യ ചെയ്തതു ഞാനായിരുന്നു 
എന്നൊരു വിധിവാചകം 
എന്റെ മുന്നിൽ വായിക്കുന്നു ...